ലിംഗസമത്വം ഭരണഘടനയുടെ വാഗ്ദാനമാണ്. പക്ഷേ വികസനം പുരുഷാധിപത്യ കേന്ദ്രീകൃതമായപ്പോള്‍ സ്ത്രീ സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ‘യുഎന്‍ വുമണ്‍’ നല്കുന്ന വിവരങ്ങളനുസരിച്ച് ലോകത്തിലെ മൊത്തം ജോലിയുടെ 66 ശതമാനം ചെയ്യുന്നത് ലോക ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളാണ്. അതില്‍നിന്ന് അവര്‍ക്ക് ലഭിക്കുന്ന വരുമാനമാകട്ടെ വെറും 10 ശതമാനവും. ആഗോളതലത്തില്‍ സ്ത്രീകളുടെ കൈവശമുള്ള സ്വത്ത് ഒരുശതമാനം മാത്രമാണത്രെ. ലോകത്തെ മൊത്തം ഭക്ഷ്യഉല്‍പ്പാദനത്തിന്റെ കാര്യമെടുത്താല്‍ 60 ശതമാനം ഭക്ഷ്യഉല്‍പ്പാദനം നടത്തുന്നതും സ്ത്രീകളാണ്. അതേ തോതില്‍ ഇവര്‍ നിത്യപട്ടിണിക്കാരുമാകുന്നുവെന്ന് ‘യുഎന്‍ വുമണ്‍’ പറയുന്നു.
പക്ഷേ പെണ്ണൊരുമ്പെട്ടാല്‍ ഏത് രാഷ്ട്രീയക്കുളവും കലക്കാനാകുമെന്നാണ് സരിതാ വിവാദം തെളിയിക്കുന്നത്. ഇന്ന് കേരളത്തെ പിടിച്ചുകുലുക്കുന്ന, മുഖ്യമന്ത്രിയുടെ സിംഹാസനംപോലും ഇളകുന്ന സാഹചര്യമുണ്ടാകുമെന്ന്് തെളിയിച്ച് സരിതാ നായര്‍ അഴിഞ്ഞാടിയപ്പോള്‍ പലര്‍ക്കും കോടികളുടെ നഷ്ടമാണ് സഹിക്കേണ്ടി വന്നത്. കേരളത്തെ തട്ടിപ്പിന്റെ പര്യായമായി മാറ്റിയിരിക്കുന്നു സരിതാ നായര്‍. ഇതിന്റെയെല്ലാം ആസൂത്രണത്തില്‍ ബിജു രാധാകൃഷ്ണന് പങ്കാളിയായിരുന്നിരിക്കാം. എന്നാല്‍ ഇവരിലാരായിരിക്കാം ഡയറക്ടര്‍?
കേരളം സ്ത്രീപീഡനത്തിന്റെ മാത്രം നാടല്ല, സ്ത്രീ തട്ടിപ്പിന്റെയും നാടായി മാറാന്‍ ചുവടുവച്ചിരിക്കുകയാണ്. സരിത കയറിച്ചെന്ന് സ്വാധീനിക്കാത്ത ഉദ്യോഗസ്ഥ സമൂഹമില്ല. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഒാഫീസുകളില്വരെ സരിത പ്രവേശനം നേടി. മുഖ്യമന്ത്രിയെ അറിയുമെന്ന് പറഞ്ഞാല്‍ മാത്രം അതിന് ആധികാരികത ലഭ്യമാകുമോ? എന്നിട്ടും ആ വലയില്‍ വീഴാന്‍ പുരുഷ കേസരികള്‍ തയ്യാറായിട്ടല്ലേ ഈ വന്‍ തട്ടിപ്പ് നടത്താന്‍ സരിതയ്ക്ക് സാധിച്ചത്.
സരിതാ നായര്‍ ‘ഹെലന് ഓഫ് ട്രോയ്’ അല്ലായിരിക്കാം. പക്ഷേ കേരളം സോളാര്‍ വിവാദത്തിന്റെ കേന്ദ്രബിന്ദുവായതും തലസ്ഥാനം യുദ്ധക്കളമാക്കിയതും സരിതയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഇത്രയധികം തട്ടിപ്പുകള്‍ നടന്നിട്ടും സുതാര്യന്‍ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ താന്‍ ഭരിക്കുന്ന ജനതയുടെ പ്രശ്നങ്ങളെ അദ്ദേഹം എങ്ങനെ പരിഹരിക്കും? ജനസമ്പര്‍ക്ക പരിപാടി മുഖ്യമന്ത്രി തങ്ങളിലൊരാള്തന്നെ എന്ന വികാരം ജനങ്ങളില്‍ ജനിപ്പിച്ചേക്കാം. പക്ഷേ ഈ സമ്പര്‍ക്ക വേളയില്‍ ലഭിക്കുന്ന പരാതികള്‍ പരാതികളായി തന്നെ തുടരുകയാണല്ലോ.
സരിതയില്‍നിന്ന് എ ഗ്രൂപ്പ് എംഎല്‍എമാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പിനുവേണ്ടി രണ്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയും ഇതോടൊപ്പം പുറത്തുവന്നു. രാത്രി 12 മണിക്കും മന്ത്രിമാര്‍ സരിതയെ വളിക്കുന്നത് ഗീത വായിക്കാനാവില്ലല്ലോ.
സരിതയും ശാലുമേനോനും അടിവരയിട്ട് തെളിയിക്കുന്ന ഒരു സത്യവുമുണ്ട്. കുറച്ച് സൗന്ദര്യം കൈവശമുള്ള സ്ത്രീക്ക് മുമ്പില്‍ വാതിലുകളില്ല. ഒരു പുഞ്ചിരിയിലോ നോട്ടത്തിലോ തെറ്റിവീഴുന്ന തെറ്റയില്മാരാണ് ഭൂരിപക്ഷം രാഷ്ട്രീയക്കാരും. കൊടും കുറ്റവാളിയായി കണക്കാക്കപ്പെടുന്ന ശാലുമേനോനെ അറസ്റ്റ് ചെയ്യാന്‍പോയ പോലീസ് അവര്‍ സ്വന്തം കാറില്‍ വന്നുകൊള്ളാമെന്ന് പറഞ്ഞപ്പോള്‍ നായയെപ്പോലെ വാലാട്ടി സമ്മതംമൂളി ക്രിമിനലിന്റെ എസ്കോര്‍ട്ടായി മാറി. ജയിലിലും ശാലുവിനും സരിതയ്ക്കും വിഐപി പരിഗണനയാണ് കിട്ടുന്നതത്രെ. ശാലുവിന്റെ സഹായി ബിജു രാധാകൃഷ്ണനും ജയിലില്‍ വിഐപി പദം നേടി ഇപ്പോള്‍ പ്രൈവറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്നു.
ഇത്ര അധഃപതിച്ച വ്യക്തികള്‍ നയിക്കുന്ന ഭരണം എങ്ങനെ ഗുണകരമാകും. നീതിയും ന്യായവും നടപ്പാക്കേണ്ട പോലീസുകാരും സരിതാകര്ഷണത്തില് മയങ്ങി നിശ്ചലരാകുമ്പോള്‍ ബിജുവിനും സരിതയ്ക്കും തട്ടിപ്പിന് കളം തയ്യാറാകുന്നു. സരിതുടെ ദല്‍ഹി യാത്രയ്ക്ക് എല്ലാ സാഹചര്യവും ചെയ്തത് ഉമ്മന്‍ചാണ്ടിയുടെ സഹായിയായിരുന്ന തോമസ് കുരുവിളയാണെന്നും ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. സരിതയുടെ പേര് കളങ്കിതമായപ്പോള്‍ സരിതയെ വിളിച്ചിരുന്ന പലരും ‘സരിതയോ ഏത് സരിത!” എന്ന മട്ടില്‍ കൈമലര്‍ത്തുന്നു.
സരിതാ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്, മുഖ്യമന്ത്രിയുടെ പിഎമാരുടെ സഹായത്തോടെ സരിത നടത്തിയ തട്ടിപ്പിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. അദ്ദേഹത്തിന്റെ ഓഫീസ് ബന്ധം സരിതയ്ക്ക് നേടിക്കൊടുത്തത് നേട്ടങ്ങളും പാവം പ്രജകള്‍ക്ക് നഷ്ടവുമാണെങ്കില്‍ “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ” എന്ന് പറഞ്ഞ് തടിയൂരാന്‍ മുഖ്യമന്ത്രിക്ക് സാധ്യമല്ലാതാകുന്നു. ഇത്രയും ബലഹീനനായ, തന്റെ ഓഫീസില്‍ നടക്കുന്ന തട്ടിപ്പ് ആസൂത്രണംപോലും അറിയാന്‍ സാധിക്കാത്ത മുഖ്യമന്ത്രി എങ്ങനെ കേരളത്തെ ഭരിക്കും?
സരിത കേന്ദ്ര ധനകാര്യ സഹമന്ത്രിയെയും വിളിച്ചുവത്രെ. കെപിസിസി പ്രസിഡന്റിന്റെ പേരുപറഞ്ഞ് ചെയ്ത ഫോണ്‍ കോളുകള്‍ 15 മിനിറ്റോളം നീണ്ടുവത്രെ. സരിത ബന്ധപ്പെടാത്ത ഉന്നതര്‍ കുറവാണ്. കേരളം കാമളം ആകുന്നുവെന്ന് നമുക്ക് പണ്ടേ അറിയാവുന്ന വസ്തുതയാണ്. അതേ ബലഹീനത മുതലെടുത്താണ് കുശാഗ്രബുദ്ധിയായ സരിതാ നായര്‍ ലക്ഷങ്ങളും കോടികളും തട്ടിയത്. അതിനവര്‍ തെരഞ്ഞെടുത്ത വിഷയം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. സൗരോര്‍ജം പദ്ധതി പ്രാവര്‍ത്തികമായാല്‍ കുതിയ്ക്കുന്ന ഇലക്ട്രിസിറ്റി ബില്ല് കാര്യമായി കുറയുമെന്ന കണക്കുകൂട്ടലിലാണോ അതോ സരിതയുടെ ആകര്‍ഷണവലയത്തില്‍ കുടുങ്ങിയാണോ ഈ തട്ടിപ്പിന്റെ ഇരകള്‍ ലക്ഷങ്ങളും കോടികളും കൈമാറിയത്?
കേരളം നീലയാകുന്നതിന് ഇവിടുത്തെ എംഎല്‍എമാരും സംഭാവന ചെയ്യുന്നു. ജോസ് തെറ്റയിലിന്റെ വിവാദ ദൃശ്യങ്ങള്‍ കുടുംബസദസിന് മുമ്പില്‍ അനാവൃതമാക്കിയത് ദൃശ്യമാധ്യമങ്ങള്‍ ആണ്. ഈ ചിത്രങ്ങള്‍ പുറത്തുവന്നിട്ടും അദ്ദേഹം രാജിവയ്ക്കേണ്ടെന്നാണ് ധാര്‍മ്മികതയുടെ മൊത്തക്കച്ചവടക്കാരനായ പിണറായി സഖാവ് പറയുന്നത്. തെറ്റയില്‍ തന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചോളാമെന്ന വാഗ്ദാനം നല്കി പതിവായി മാസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് മഞ്ഞപ്രക്കാരിയുടെ ആരോപണം.
ഈ ആരോപണ ഘോഷയാത്ര കേരളത്തില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ഇടതുപക്ഷ സഖാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ രാജിയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ തലസ്ഥാനനഗരിയെ കിടിലംകൊള്ളിച്ചു. ഈ സോളാര്‍ വിവാദം പൊട്ടിവിരിഞ്ഞതിനുശേഷം കേരളത്തില്‍ സരിതാ വിഷയമല്ലാതെ മറ്റൊന്നുമില്ല. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സഹായമെത്തിക്കാന്‍ ഒരു ശ്രമവും നടക്കുന്നില്ല.
അബലകള്‍ സബലകളാകുമ്പോള് ഉണ്ടാകുന്ന ഭൂകമ്പത്തിന് എത്രയോ ഉദാഹരണങ്ങളുണ്ട്. 2ജി കുംഭകോണത്തിലെ റാഡിയ ടേപ്പ് പോലെ. ക്രിമിനല്‍വല്‍കൃത സമൂഹത്തില്‍ ഇന്ന് സ്ത്രീകള്‍ തുല്യത നേടിയത് സരിതാ നായര്‍ നടത്തിയ വെട്ടിപ്പുകള്‍ കൊണ്ടാണ്. പക്ഷേ ഈ തട്ടിപ്പ് ആത്യന്തികമായി തെളിയിക്കുന്നത് ഒരു സുന്ദരിയെ കണ്ടാല്‍, കേട്ടാല്‍, മയങ്ങുന്ന പുരുഷസമൂഹമാണിവിടെ എന്നുള്ളതാണ്. ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍. സരിതാ നായര്‍ പതിനായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് മൊഴി നല്‍കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പുതന്നെ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തപ്പോഴും അത് അന്വേഷിക്കാന്‍ പോലീസ് വിമുഖത കാണിച്ചു. ഇതും തെളിയിക്കുന്നത് സര്‍ക്കാര്‍ പോലും സരിതയുടെ തട്ടിപ്പിന് സഹായം ചെയ്തുവെന്നാണ്. കേരള രാഷ്ട്രീയം ഇപ്പോള്‍ പെണ്‍വിഷയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത്രയും നാള് അഴിമതിക്കഥകള്‍ മാത്രം കേട്ടിരുന്ന ജനത്തിന് ഈ നീലപ്രദര്‍ശനം ഒരു ചെയ്ഞ്ച് ആയി അനുഭവപ്പെട്ടേക്കാം.
സരിതാ വിവാദം രാഷ്ട്രീയക്കാരോടുള്ള ജനത്തിന്റെ അതൃപ്തി വളരാന്‍ കാരണമാകും. ആഭ്യന്തരമന്ത്രി ചെളിയില്‍ ചവിട്ടി കണ്ട വെള്ളത്തില്‍ കഴുകിയശേഷം ആ കളങ്കം മറ്റുള്ളവരിലും കൂടി ചാര്‍ത്തിക്കൊടുക്കാനാണ് ഫോണ്‍രേഖ ചോര്‍ത്തിയത് എന്ന ആരോപണം ശക്തമാകുന്നു. പണ്ട് എന്‍.ഡി.തിവാരി എന്ന വൃദ്ധന് ആന്ധ്ര ഗവര്‍ണറായിരുന്നപ്പോള്‍ കോള്‍ ഗേള്‍സിനെ ഗവര്‍ണറുടെ വീട്ടില്‍ വിളിച്ചുവരുത്തിയിരുന്നുവത്രെ. സരിതാ വിവാദം ഒരു പൈങ്കിളി എപ്പിസോഡല്ല, അധാര്‍മ്മികതയുടെ പ്രത്യക്ഷ തെളിവാണ്.
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: