പാലാ: കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ 53-ാമത് വിഗ്രഹദര്‍ശന വാര്‍ഷികാഘോഷങ്ങള്‍ 14ന് നടക്കും. അത്തിമരത്തിനുള്ളില് മറഞ്ഞിരുന്ന ദേവവിഗ്രഹം, മരം വെട്ടുന്നതിനിടെ വീണ്ടെടുത്തതിന്റെ സ്മരണ പുതുക്കുന്ന ആഘോഷമാണിത്. 1960 ജൂലൈ 14ന് ഇറ്റാലിയന്‍ ജ്യോതി ശാസ്ത്രജ്ഞന് ലോകാവസാനം പ്രവചിച്ച ദിവസമായിരുന്നു ഇത്.
പൂര്‍വ്വികര്‍ ആരാധിച്ചിരുന്ന ക്ഷേത്രം കാലാന്തരത്തില്‍ ക്ഷയിച്ച് കാടുകയറി ദേവവിഗ്രഹം മരത്തിനുള്ളില്‍ മറഞ്ഞതാണെന്നാണ് വിശ്വാസം. മഠത്തില്‍ പാച്ചുനായര്‍ എന്നയാള്‍ വിറകിനായി മരം മുറിക്കുന്നതിനിടെയാണ് ദേവവിഗ്രഹത്തിന്റെ പുനഃരവതാരമുണ്ടായത്. വിഗ്രഹ ദര്‍ശനമുണ്ടായ ഉച്ചയ്ക്ക് 2.30ന് പ്രത്യേക ദീപാരാധനയും ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും രാവിലെ 9.30 മുതല്‍ ഭഗവത് പ്രസാദമായ അന്നദാനവും നടക്കും. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണിത്. രാവിലെ 4ന് നിര്‍മ്മാല്യം, അഭിഷേകങ്ങള്‍, 6മുതല്‍ എസ്.കെ.രാഘവന്‍നായര്‍, സി.എ.ബാലകൃഷ്ണന്, പി.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അഖണ്ഡ പഞ്ചാക്ഷരീനാമജപം, 2.30ന് പ്രത്യേക ദീപാരാധനയ്ക്കുശേഷം മഠത്തില്‍ പാച്ചുനായര്ക്ക് ദക്ഷിണ സമര്‍പ്പണം, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക് എന്നിവയാണ് മറ്റു പരിപാടികള്‍. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന് ഭട്ടതിരി, മേല്‍ശാന്തി നാരായണന് നമ്പൂതിരി, മലമേല്‍ നീലകണ്ഠന് നമ്പൂതിരി എന്നിവര്‍ ക്ഷേത്രചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.
ക്ഷേത്രം പ്രസിഡന്റ് സി.പി.ചന്ദ്രന് നായര്‍, സെക്രട്ടറി കെ.ഒ.വിജയകുമാര്‍, ബാലകൃഷ്ണന് പുതിയാപറമ്പില്‍, വി.മുരളീധരന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: