ജനസമ്പര്‍ക്കത്തിന് ആഗോള പ്രശംസ പിടിച്ചുപറ്റി അവാര്‍ഡ് മേടിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ ഇന്ന് തീര്‍ത്തും കളങ്കിതമാണ്. കടുത്ത എതിര്‍പ്പും പ്രതിഷേധവും വകവയ്ക്കാതെ, കെപിസിസി നേതൃത്വത്തെപ്പോലും അറിയിക്കാതെ ആഭ്യന്തര മന്ത്രിസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയതോടെ ഉമ്മന്‍ചാണ്ടി സ്വന്തം പാര്‍ട്ടിക്കും ഗ്രൂപ്പിനും അനഭിമതനായി മാറിയിരുന്നു. തിരുവഞ്ചൂരിന്റെ ഗൂഢനീക്കങ്ങളാണ് ഇപ്പോഴത്തെ വിവാദം ആളിക്കത്തിക്കുന്നത്.
സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും കുരുങ്ങിയിരിക്കുകയാണ്. തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഇത്രയധികം അഴിമതി നടന്നിട്ടും തന്റെ പേഴ്സണല്‍ സ്റ്റാഫ് ഈ അഴിമതിയില്‍ പങ്കാളിയായി ലക്ഷങ്ങള്‍ കോഴയായി കൈപ്പറ്റിയിട്ടും മുഖ്യമന്ത്രി ഇതിനെപ്പറ്റി അജ്ഞനായിരുന്നുവെന്ന വാദം വിശ്വസനീയമല്ല. സോളാര്‍ നായിക സരിതയെ അറിയുകപോലും ഇല്ലെന്നും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നുമുള്ള തിരുവഞ്ചൂരിന്റെ അവകാശം തേഞ്ഞുമാഞ്ഞുപോയത് ആഭ്യന്തരമന്ത്രി ശാലുമേനോന്റെ വീട്ടില്‍ പോയതിന്റെയും കരിക്ക് കുടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ്. തിരുവഞ്ചൂരിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും ഇല്ലാതായത് അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് സംവിധാനവും ഇതേ കുരുക്കില്പ്പെട്ടതിനാലാണ്. അറസ്റ്റിലായ ശാലുമേനോന് വിഐപി പരിഗണനയാണല്ലോ പോലീസ് നല്‍കുന്നത്.
തന്റെ പാര്‍ട്ടിയിലെ തന്നെ മറ്റ് പലരേയും കുടുക്കാന്‍ തിരുവഞ്ചൂര്‍ മെനഞ്ഞ തന്ത്രമായിരുന്നു ഫോണ്‍ ചോര്‍ത്തല്‍. ഇതിന് സഹകരിച്ചത് പോലീസ് ഐജി തന്നെ ആയിരുന്നു. ഫോര്‍ ചോര്‍ത്തി വിവരങ്ങള്‍ നല്കിയാല് സുപ്രധാന തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കാമെന്ന വാഗ്ദാനത്തില്‍ മയങ്ങുകയായിരുന്നു. ഐജി: ടി.ജെ.ജോസിനെ റേഞ്ച് ഐജിയാക്കാമെന്നായിരുന്നു വാഗ്ദാനം. ഇപ്പോള്‍ ഐജിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചതെന്നും കൃത്യവിലോമുണ്ടായിയെന്നും എഡിജിപി സെന്‍കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തന്റെ മേല്‍ പതിച്ച കളങ്കം സഹപ്രവര്‍ത്തകര്‍ക്കും സഹപാര്‍ട്ടി നേതാക്കള്‍ക്കും കൂടി ചാര്‍ത്താനുള്ള ഗൂഢതന്ത്രമാണ് ഫോണ്‍ നമ്പറുകള്ചോര്ത്തി നല്‍കിയതില്‍ തിരുവഞ്ചൂര്‍ ലക്ഷ്യമിട്ടത്. സരിത നായര്‍ ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചുവെന്ന വിവരം പുറത്തുവന്ന ശേഷമാണ് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ പലരും സരിതയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയത്. ഇത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുക മാത്രമല്ല, ആഭ്യന്തരമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയും സംശയവിധേയമാകുന്നു.
സോളാര്‍ കേസില്‍ ഫോണ്‍ രേഖകള്‍ ചോര്‍ത്തിക്കൊടുത്തത് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഐജി ടോം ജോസാണ്. എഡിജിപി സെന്‍കുമാറിന്റെ അന്വേഷണത്തിലും ഐജിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നാണ് തെളിഞ്ഞത്. രേഖകള്‍ ശേഖരിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. പക്ഷേ അത് ചോര്‍ത്തിക്കൊടുക്കാനുള്ള അധികാരം ഐജിക്കില്ല. സ്ഥാനക്കയറ്റം മോഹിച്ച് അഴിമതിക്കും കൂട്ടുനില്‍ക്കുകയായിരുന്നു ഇവിടെ. എസ്ഇആര്‍ബി രേഖകള്‍ ഐജി ചോര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസിലെ അഴിമതിവീരന്മാരായ പേഴ്സണല്‍ സ്റ്റാഫിന് നല്കിയപ്പോള് മുഖ്യമന്ത്രിയുടെ ഓഫീസും സരിതാ വെട്ടിപ്പിന്റെ സിരാകേന്ദ്രമെന്ന് തെളിഞ്ഞു. ഐജിക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരസെക്രട്ടറിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഏതു വഴിയാണ് ചോര്‍ത്തിയതെന്ന് അന്വേഷിക്കാന്‍ പോലീസും രഹസ്യാന്വേഷണവിഭാഗവും ശ്രമിക്കുന്നത് കണ്ടെത്തിയതിനോടൊപ്പം. മാധ്യമങ്ങള്‍ക്കും ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തികൊടുത്തതിന്റെ ഉത്തരവാദിത്വവും അന്വേഷണവിധേയമാണ്.
സരിതയും ബിജുവും തങ്ങളുടെ തട്ടിപ്പുകള്‍ക്കെല്ലാം കേന്ദ്ര ആസ്ഥാനമായി വിനിയോഗിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയാലും മുഖ്യമന്ത്രി കുറ്റവിമുക്തനാകുന്നില്ല. ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിന്റെ പ്രതിഛായ പൂര്‍ണ്ണമായി നഷ്ടപ്പെട്ടതോടൊപ്പം പോലീസും സരിതയുമായുള്ള ഫോണ്‍ കൈമാറല്‍ പോലീസിന്റെ പ്രതിഛായയും നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന നിലപാടിലാണ്. സോളാര്‍ വിവാദം മുഖ്യമന്ത്രിയെയും എ ഗ്രൂപ്പിനെയും കുരുക്കില്പ്പെട്ടതില് ഐ ഗ്രൂപ്പ് സന്തുഷ്ടരാണ്. ഫോണ്‍ ചോര്ത്തലിനോടനുബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: