ക്രൈസ്തവ സഭയുടെ യാഥാസ്ഥിക ദൈവശാസ്ത്രത്തെ തിരുത്തിയെഴുതുക എന്ന ലക്ഷ്യത്തോടുകൂടിയാണ് തെക്കെ അമേരിക്കയില്‍ വിമോചന ദൈവശാസ്ത്രം അവതരിപ്പിക്കപ്പെട്ടത്. അക്കാലഘട്ടത്തില്‍തന്നെ ഗുട്ടരശ്, ബോഫ് മുതലായവരുടെ ഗ്രന്ഥങ്ങളും സാമുവല്‍ രായന് ഉള്‍പ്പെടെയുള്ള ഭാരതീയ വിമോചന ദൈവശാസ്ത്ര വക്താക്കളുടെ ഗ്രന്ഥങ്ങളും ലേഖനങ്ങളും ഞാന്‍ വായിച്ചു. സഭ ദരിദ്രരോടൊപ്പം നില്‍ക്കണമെന്ന ഒരു അടിസ്ഥാന സന്ദേശമാണ് വിമോചന ദൈവശാസ്ത്രത്തിന്റെ കാതല്‍. കേരളത്തിലെ ധാരാളം അച്ചന്മാരും കുറെ കന്യാസ്ത്രീകളും കത്തോലിക്കേതര മെത്രാന്മാരും വിമോചന ദൈവശാസ്ത്ര വക്താക്കളായി രംഗത്തുവന്നു.
വിമോചന ദൈവശാസ്ത്രത്തിന് പിറവികൊടുത്ത ലത്തീന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളുടെ ചരിത്രം ഞാന്‍ പഠിച്ചു. 96 ശതമാനം കത്തോലിക്കരായിരുന്നു അവിടെയുണ്ടായിരുന്നത്. ആ ജനതയെ ഭരിച്ചിരുന്നത് മെത്രാന്മാരും സഭ അംഗീകരിച്ച രാഷ്ട്രീയ ഏകാധിപതികളുമായിരുന്നു. ഇവര്‍ ലത്തീന്‍ അമേരിക്കയുടെ സാമ്പത്തിക സ്രോതസുകളെ കുടിച്ച് വറ്റിച്ചു. ഈ അവസരത്തിലാണ് നിലനിന്ന ഏകാധിപത്യത്തെ അട്ടിമറിച്ച് വേറെ ഏകാധിപതികള്‍ അധികാരത്തില്‍ വന്നത്. ഇവരാകട്ടെ ദൈവത്തിന്റെ പേരില്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന സഭയുടെ നിലപാടുകളെ എതിര്‍ത്തു. സഭയ്ക്ക് രാഷ്ട്രത്തിലുണ്ടായിരുന്ന പ്രത്യേക പദവികള്‍ നിഷേധിച്ചു. ഏകാധിപത്യത്തെ ലോകമെമ്പാടും എതിര്‍ക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദൗത്യമായിരുന്നു. അങ്ങനെ ലാറ്റിന്‍ അമേരിക്കന്‍ ഏകാധിപതികള്‍ക്കെതിരെ കമ്മ്യൂണിസ്റ്റുകാര്‍ രംഗത്തുവന്നു.
ആഗോളാടിസ്ഥാനത്തില്‍ കമ്മ്യൂണിസത്തെ എതിര്‍ത്തിരുന്ന കത്തോലിക്കാ സഭയ്ക്ക് തെക്കെ അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് നിലപാടിനെ ന്യായീകരിക്കുവാനെ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ അന്നുവരെ കമ്മ്യൂണിസത്തെ എതിര്‍ത്തിരുന്ന സഭയ്ക്ക് എങ്ങനെ ലത്തീന്‍ അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകളുമായി ചേര്‍ന്ന് ഏകാധിപത്യത്തെ എതിര്‍ക്കാനാകുമെന്ന് ഞാന്‍ ചിന്തിച്ചു. എകാധിപതികളെ സ്ഥാനഭ്രഷ്ടരാക്കണമെങ്കില് വിപ്ലവം ആവശ്യമാണ്. സമരം ആവശ്യമാണ്. അത് രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുന്നതാണ്. പരമ്പരാഗതമായി അക്രമരാഷ്ട്രീയത്തെ എതിര്‍ത്തുപോന്ന സഭയ്ക്ക് ലത്തീന്‍ അമേരിക്കയില്‍ വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കുവാന്‍ ആകുമായിരുന്നില്ല. (20-ാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ഏറ്റവും ക്രൂരരായ ഏകാധിപതികള്‍-ഹിറ്റ്ലര്‍-ജര്‍മ്മനി, മുസ്സോളിനി-ഇറ്റലി. സലാസര്‍-പോര്‍ട്ടുഗല്‍, ഫ്രാങ്കോ-സ്പെയിന്-നിരപരാധികളുടെ രക്തം ചൊരിച്ചപ്പോള്‍ സഭ പ്രാര്‍ത്ഥനാപൂര്‍വം മൗനാചരണം നടത്തുകയായിരുന്നുവെന്ന് മറക്കണ്ട).
ആക്രമണ സ്വഭാവമുള്ള രാഷ്ട്രീയ വിപ്ലവങ്ങള്‍ക്ക് യൂറോപ്പില്‍ അംഗീകാരം കൊടുക്കാത്ത സഭയ്ക്ക് ലത്തീന്‍ അമേരിക്കയില്‍ ദൈവശാസ്ത്രപരമായ മറ്റൊരു മുഖം അവതരിപ്പിക്കേണ്ടിയിരുന്നു.
ഈജിപ്തില്‍നിന്നും യഹൂദ ജനതയെ മോശ വിമോചിപ്പിച്ച അതേ ശൈലിയില്‍ ജനങ്ങളെ ഏകാധിപതികളില്‍നിന്നും വിമോചിപ്പിക്കുക എന്ന ദൈവശാസ്ത്രമാണ് വിമോചന ദൈവശാസ്ത്രം.
വിമോചന ദൈവശാസ്ത്ര പ്രചാരകരുടെ വാദം സഭ ദരിദ്രരുടെ പക്ഷത്താകണമെന്നായിരുന്നു. അക്കാലഘട്ടത്തില്‍ ഞാന്‍ ഒരു ലേഖനത്തിലെഴുതി. സഭ ദരിദ്രരുടെ പക്ഷത്താകുകയല്ല വേണ്ടത് മറിച്ച് സഭതന്നെ ദരിദ്രയാകണം. എങ്കില്‍ മാത്രമേ സഭയ്ക്ക് ദരിദ്രരോടൊപ്പം നില്ക്കാന് കഴിയൂ. മണിമാളികയില് താമസിക്കുന്ന മെത്രാന്മാര്ക്കും സന്യാസ-സന്യാസിനി വര്യന്മാര്ക്കും എങ്ങനെ പാവങ്ങളോടൊപ്പം നില്ക്കാന് സാധിക്കും? ക്രിസ്തു സഭ സ്ഥാപിച്ചു. അവിടുന്ന് ദരിദ്രരോടൊപ്പം നിന്ന് ചൂഷകര്‍ക്കെതിരെ വാക്ശരങ്ങള്‍ തൊടുത്തുവിട്ടു. ഇതെല്ലാം ചെയ്യുമ്പോള്‍ യേശു ദരിദ്രരുടെ പക്ഷത്തേക്ക് മാറുകയല്ല, മറിച്ച് സ്വയം ദരിദ്രനാവുകയായിരുന്നു.
ഏകാധിപതികളില്‍നിന്നും രാഷ്ട്രത്തെ രക്ഷിക്കുക എന്നതായിരുന്നു വിമോചന ദൈവശാസ്ത്രജ്ഞന്മാരുടെ ലക്ഷ്യം. അതിന് അക്രമമാര്‍ഗം സ്വീകരിക്കുന്നതില്‍ തെറ്റില്ല. മോശയെയാണ് ഇവര്‍ മാതൃകയായി ഉയര്‍ത്തിപ്പിടിച്ചത്. മോശ ഈജിപ്തില്‍നിന്നും ഇസ്രായേലിനെ രക്ഷിച്ചത് ഒരു വിപ്ലവത്തിലൂടെയായിരുന്നില്ല എന്നത് അവര്‍ മറന്നു. രായ്ക്കുരാമാനം ഈജിപ്ത് വിട്ട് പാലായനം ചെയ്യകുയായിരുന്നു ഇസ്രായേലിയര് ചെയ്തത്. ഈജിപ്ഷ്യന്‍ ഭരണകൂടത്തിനെതിരെ മോശ ഒരു സമരവും നടത്തിയില്ല. തങ്ങളുടെ ദൈവത്തെ ആരാധിക്കാന്‍ ഈജിപ്തില്‍നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് മാത്രമായിരുന്നു മോശയുടെ അഭ്യര്‍ത്ഥന.
ഫറവോന്മാര് ഇസ്രായേലിയരെ സ്വയം ഒഴിഞ്ഞുപോകാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ അവര്‍ ഈജിപ്തില്‍നിന്നും ഒളിച്ചോടുകയായിരുന്നു. അങ്ങനെ ഒളിച്ചോടി കാനാന്‍ ദേശത്തെത്തിയ യഹൂദ ജനത അവിടുത്തെ പൂര്‍വ അവകാശികളായിരുന്നില്ല. വിവിധ ഗോത്രത്തില്‍പ്പെട്ട കാനാനികരെ യുദ്ധത്തില്‍ തോല്‍പ്പിച്ചുകൊണ്ടാണ് കാനാന്‍ ദേശം കൈവശമാക്കിയത്. അടിമത്വത്തില്‍നിന്നും വിമോചിതരായ യഹൂദര്‍ കാനാന്‍ ദേശത്തെ പൂര്‍വനിവാസികളെ കൊന്നും കൊലവിളിച്ചും അടിമകളാക്കിയും അവരുടെ അധികാരത്തെ ഉറപ്പിക്കുകയായിരുന്നു. ഇസ്രായേല്‍ അക്രമം പ്രവര്‍ത്തിച്ചെങ്കില്‍ അത് അധീശ ശക്തിയായ ഈജിപ്തിലെ ഫറവോന്മാര്ക്ക് എതിരെയല്ല, മറിച്ച് കാനാന്‍ ദേശത്തെ വിവിധ ഗോത്രങ്ങളെയാണ് അവര്‍ നശിപ്പിച്ചത്. അതുകൊണ്ട് മോശയുടെ നടപടികളെ എടുത്തുവെച്ച് വിമോചന ദൈവശാസ്ത്രത്തെ ന്യായീകരിക്കാന്‍ ആകില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം; അന്നും ഇന്നും.
ലോകത്തിലെ ഏറ്റവും വലിയ ഏകാധിപതി മാര്‍പാപ്പയാണ്. മാര്‍പാപ്പയില്‍നിന്നും അധികാരം ലഭിച്ച മെത്രാന്മാരാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും 108 ഏക്കറിന് ഉടമയായ റോമിലെ മാര്‍പാപ്പയാണ്. രാജകീയമായ എല്ലാ പ്രതാപങ്ങളോടുംകൂടി ക്രൈസ്തവ ജനതയെ അടിമകളായി നിലനിര്‍ത്തിയ പേപ്പസിക്കെതിരെ എന്തുകൊണ്ടാണ് നിങ്ങള്‍ വിരല്ചൂണ്ടാത്തത് എന്ന് ഞാന്‍ ചില ദൈവശസ്ത്രജ്ഞന്മാരോട് ചോദിച്ചു. അവര്‍ക്ക് അതിന് ഉത്തരം ഉണ്ടായിരുന്നില്ല.
മറിച്ച് ഞാന്‍ പുരോഗമനവാദിയല്ലെന്നും ഒരു മൂരാച്ചി ആണെന്നുമുള്ള നിലപാടാണ് അവരില്‍ ചിലരെടുത്തത്. വിമോചന ദൈവശാസ്ത്ര വക്താക്കളായ രണ്ട് മെത്രാന്മാര് പങ്കെടുത്ത ഒരു സദസില്‍ എന്തുകൊണ്ട് നിങ്ങള്‍ ഈ സഭാഘടനാ വ്യവസ്ഥക്കെതിരെ പോരാടുന്നില്ല എന്ന് ചോദിച്ചത് ഓര്‍ക്കുന്നു. (രണ്ട് മെത്രാന്മാരും ഇന്നില്ല). ജനങ്ങളെ ചൂഷണം ചെയ്താണ് സമ്പന്നര്‍ ജീവിക്കുന്നതെന്നും അതുകൊണ്ട് ആ സമ്പത്ത് പിടിച്ചെടുക്കുന്നതിലും അവരെ സ്ഥാനഭ്രഷ്ടരാക്കുന്നതിലും തെറ്റില്ലെന്നും ഒരു മെത്രാന് പറഞ്ഞു. ഞാന്‍ ചോദിച്ചു അങ്ങ് താമസിക്കുന്ന അരമനപോലെ അത്രയും വിശാലമല്ല ഇവിടെ ഒരു സമ്പന്നന്റെയും വസതി. അങ്ങ് താമസിക്കുന്ന അരമന വിശ്വാസികളെ ചൂഷണം ചെയ്ത് ഉണ്ടാക്കിയതല്ലേ. അത് തിരിച്ചുപിടിക്കാന്‍ വിശ്വാസികള്‍ക്ക് അവകാശമില്ലേ. ഇത് അദ്ദേഹത്തെ വല്ലാതെ ക്ഷോഭിപ്പിച്ചു.
മറ്റൊരവസരത്തില്‍ കോട്ടയത്തുവെച്ചുതന്നെ മെത്രാന്മാരുമായി ഏറ്റുമുട്ടേണ്ടിവന്നു. അധ്യക്ഷന്‍ ‘തിരുമേനി’യും പ്രസംഗകന് ‘തിരുമേനി’യും പരസ്പരം ‘തിരുമേനി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രസംഗം നടത്തിയത്. അവസാനം ഞാന്‍ ചോദിച്ചു. ഈ ‘തിരുമോനി’ പദം മുതലാളിത്ത രാജകീയതയുടെ ചിഹ്നമല്ലേ? ദരിദ്രരോടു പക്ഷം ചേരുന്നുവെന്ന് പറയുന്ന നിങ്ങള്‍ എങ്ങനെ ഈ രാജകീയതയുടെ ചിഹ്നങ്ങളും ആടയാഭരണങ്ങളും ധരിക്കുന്നു? ആ ചോദ്യത്തിനുശേഷം എന്റെ സുഹൃത്തായിരുന്ന ഒരു മെത്രാന് എന്നോട് സംസാരിച്ചിട്ടേ ഇല്ല. ഇത്തരം യോഗങ്ങളില്‍ എന്നെ പങ്കെടുപ്പിച്ചിട്ടുമില്ല. ചോദ്യംചെയ്യലിനെ എല്ലാ മെത്രാന്മാരും ഒരുപോലെ എതിര്‍ക്കുന്നു.
ഇന്ന് ലോക പരിതസ്ഥിതികള്‍ മാറി. ജനാധിപത്യവും മനുഷ്യരുടെ തുല്യതയും ഇന്നിന്റെ മുഖമുദ്രകളാണ്. എന്നിട്ടും രാജകീയ പ്രതാപങ്ങള്‍ സഭയില്‍ അസ്തമിച്ചിട്ടില്ല. ജനാധിപത്യ വിശ്വാസങ്ങളും മൂല്യങ്ങളും ഇന്നും ക്രൈസ്തവര്‍ക്ക് അലഭ്യമാണ്. പ്രത്യേകിച്ച് കത്തോലിക്കര്‍ക്ക്.
ഇന്ന് വിമോചന ദൈവശാസ്ത്രത്തിന് വക്താക്കളില്ല. റാറ്റ് സിംഗര്‍ (പതിനാറാം ബനഡിക്ട് മാര്‍പാപ്പാ) വിമോചന ദൈവശാസ്ത്രത്തെ വിമര്‍ശിച്ചതോടുകൂടി വിമോചന ദൈവശാസ്ത്ര വക്താക്കള്‍ മാളത്തിലായി. പക്ഷേ ഈ ദൈവശാസ്ത്രത്തിന് പിമ്പേ ആവേശത്തോടുകൂടി ഇറങ്ങിത്തിരിച്ച ധാരാളംപേര്‍ പോലീസിന്റെ തല്ലുകൊണ്ട് നിരാധാരരായി. അന്ന് ഞാന്‍ പറഞ്ഞ ഒരു വസ്തുതയുണ്ട്. അച്ചന്മാര്ക്കും കന്യാസ്ത്രീയമ്മമാര്ക്കും തലചായ്ക്കാന്‍ മാളമുണ്ട്. കിടക്കാന്‍ മെത്തയുണ്ട്.
ഭക്ഷിക്കാന്‍ വിരുന്നുശാലയുണ്ട്. എന്നാല്‍ ഇവരോടൊപ്പം ഇറങ്ങിതിരിക്കുന്ന അല്മായര് തിരിച്ചെത്തുമ്പോള്‍ തങ്ങളുടെ മാളങ്ങള്‍ നഷ്ടപ്പെട്ടേക്കാം. ഇതിന് ആരാണ് ഉത്തരവാദി? വിമോചനദൈവശാസ്ത്ര വക്താക്കളായി അറിയപ്പെട്ടിരുന്നുവരെല്ലാംതന്നെ ഇന്ന് നിശബ്ദരാണ്. റാറ്റ് സിംഗറുടെ വിസില്കേട്ട് അവര്‍ക്ക് താളം തെറ്റി. അവര്‍ അവരവരുടേതായ മാളത്തിലേക്ക് തിരിച്ചുപോയി. പക്ഷേ വിമോചന ദൈവശാസ്ത്രത്തിന് പിമ്പേ എത്തിയ അല്മായരാകട്ടെ ഇന്ന് നിരാശരാണ്. കാരണം അവരോടൊപ്പം നിന്നിരുന്ന നേതാക്കന്മാര് അവരെ വഞ്ചിച്ച് വഴിമധ്യേ തള്ളി അധികാര മാളങ്ങളിലേക്ക് കുതിച്ചോടി.
ഇപ്പോഴത്തെ മാര്‍പാപ്പ ലത്തീന്‍ അമേരിക്കക്കാരനാണ്. അദ്ദേഹവും സഭ ദരിദ്രരുടെ പക്ഷത്തായിരിക്കണമെന്ന് പറയുന്നു. ഒഡി കാറിലും ബെന്‍സ് കാറിലും സഞ്ചരിക്കുന്ന നമ്മുടെ മെത്രാന്മാര്ക്കും അവരെ പിന്തുണക്കുന്ന അച്ചന്മാര്ക്കും എങ്ങനെ ദരിദ്രരുടെ പക്ഷം ചേരാനാകും? സഭ ദരിദ്രയാകണം. ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ മാത്രമേ ദരിദ്രരുടെ പക്ഷം ചേരാന്‍ സാധിക്കൂ. കോടാനുകോടി രൂപയുടെ സ്വത്ത് സ്വന്തമെന്നപോലെ വിനിയോഗിക്കാന്‍ അധികാരമുള്ള മെത്രാന്മാര്ക്ക് എങ്ങനെ പാവങ്ങളുടെ പക്ഷം ചേരാന്‍ സാധിക്കും?
ഫ്രാന്‍സീസ് അസ്സീസി അതാണ് ചെയ്തത്. സമ്പന്നനായ തന്റെ അപ്പന്റെ വകയായ വസ്ത്രങ്ങള്‍വരെ തിരികെ കൊടുത്തിട്ട് ചാക്കുടുത്താണ് അദ്ദേഹം ദരിദ്രരുടെ പക്ഷത്തേക്ക് ചേര്‍ന്നത്. ഫ്രാന്‍സീസ് മാര്‍പാപ്പ ഫ്രാന്‍സീസ് എന്ന പേര് സ്വീകരിച്ചതുതന്നെ ഫ്രാന്‍സീസ് അസ്സീസിയോടുള്ള ആത്മീയ ഐക്യം ചൂണ്ടിക്കാണിക്കാനാണ്. അങ്ങനെയെങ്കില്‍ ഇനി നമുക്ക് ആവശ്യം വേറൊരു വിമോചന ദൈവശാസ്ത്രമാണ്.
ജോസഫ് പുലിക്കുന്നേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: