കോട്ടയം: ലക്ഷങ്ങള്‍ അനുവദിച്ചിട്ടും മലമ്പണ്ടാരങ്ങളുടെ ജീവിതം ദുരിതപൂര്‍വ്വം. മുക്കുഴിയില്‍ നിന്നും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി എത്തിയപ്പോഴാണ് മലമ്പണ്ടാരങ്ങളുടെ ദുരിത ജീവിതം പുറംലോകം അറിയുന്നത്. ചികിത്സയിലായിരുന്ന മലമ്പണ്ടാരങ്ങളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു പെരുവന്താനം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. പലരും അതീവക്ഷീണിതരും അവശരുമാണ്.
മൂന്ന് വയസ്സുള്ള ഒരു കുട്ടിക്ക് ആറ് കിലോ ഭാരമാണ് ഉള്ളത്. കുട്ടികള്‍ക്ക് അനീമിയ ബാധിച്ചതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോഷകാഹാരക്കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആദിവാസികളുടെ ക്ഷേമത്തിനായി കോടികള്‍ അനുവദിക്കുന്നതായി സര്‍ക്കാര്‍ അവകാശം ഉന്നയിക്കുമ്പോഴാണ് മലമ്പണ്ടാരങ്ങള്‍ ദുരിതജീവിതം നയിക്കുന്നത്.
സ്വന്തമായി റേഷന്‍ കാര്‍ഡുള്ള ഇവര്‍ക്ക് അനുവദിച്ചത് എപിഎല്‍ കാര്‍ഡാണ് എന്നതാണ് വിചിത്രം. തിരിച്ചറിയല്‍ കാര്‍ഡുള്ള ഇവര്‍ക്ക് സ്വന്തമായി വീടില്ല. കഴിഞ്ഞ വര്‍ഷം വനജാഗ്രതാ സമിതി നിലവില്‍ വന്നു. ഇതിനായി 14,12,000 രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ പണത്തിന്റെ വിനിയോഗം പോലും ദുരൂഹമാണ്. തെരഞ്ഞെടുപ്പ് സമയത്ത് 500 രൂപയും 10 കിലോ അരിയും തരുമെന്ന് ഇവര്‍ പറഞ്ഞു. 273 കുടുംബങ്ങളിലായി 800 പേരാണ് മുക്കുഴിയില്‍ താമസിക്കുന്നത്.
മലമ്പണ്ടാരങ്ങളുടെ ദുരിതം ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഇവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍. ഹരി ആവശ്യപ്പെട്ടു. ഇവരെ സംരക്ഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രേരകിന് തുച്ഛമായ വേതനമാണ് നല്‍കുന്നത്. ഈ തുക വര്‍ദ്ധിപ്പിക്കണമെന്നും എന്‍.ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: