കോട്ടയം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മാലിന്യനിര്മ്മാര്ജ്ജനപ്രവര്ത്തനങ്ങളില് തദ്ദേശഭരണസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ജനകീയപരിപാടിയായി ഏറ്റെടുത്ത് നടപ്പാക്കണമെന്നും ധനമന്ത്രി കെ.എം. മാണി പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യങ്ങള്‍ താമസംകൂടാതെ നീക്കം ചെയ്യുന്നതിനും ഉറവിടത്തില്‍തന്നെ സംസ്കരിക്കുന്നതിനും കാര്യക്ഷമമായ പ്രവര്‍ത്തനം വേണ്ടതുണ്ട്. ജനപ്രതിനിധികളും ജനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണം. ഉറവിടമാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പങ്കുചേരണം. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ചാല്‍ സംസ്കരണം കൂടുതല്‍ എളുപ്പമാകും. ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് ജൈവവളം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തുകള്‍ പദ്ധതി തയ്യാറാക്കിയാല്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കും.
ഏതെങ്കിലും പഞ്ചായത്തില്‍ മാലിന്യസംസ്കരണം അനിശ്ചിതാവസ്ഥയിലാവുകയും യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി വേണ്ടിവരുകയും ചെയ്താല്‍ ജില്ലാ കളക്ടറെ വിവരമറിയിക്കണം. അടിയന്തരമാലിന്യനിര്മ്മാര്ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കാം- മന്ത്രി പറഞ്ഞു.
പല സ്ഥലങ്ങളിലും മാലിന്യനിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തുന്നുണ്ട്. ശേഷിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗം ആരംഭിക്കണം. ഡോക്ടര്‍മാരുടെ അഭാവം ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ടൈങ്കില് ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കണം. കിടത്തിചികിത്സയ്ക്ക് സംവിധാനമുള്ള ആശുപത്രികളില്‍ അതിനുവേണ്ട ക്രമീകരണം ഏര്‍പ്പെടുത്തണം. ജില്ലാ കളക്ടര്‍ ഡോക്ടര്‍മാരുടെ യോഗം വിളിച്ച് അവരുടെ സേവനം പൂര്‍ണ്ണമായും ലഭിക്കുന്നുണ്ടന്ന് ഉറപ്പുവരുത്തുകയും ഡോക്ടര്‍മാര്‍ക്ക് കര്‍മ്മപദ്ധതി തയ്യാറാക്കി നല്കുകയുംവേണം.
കൂടുതല്‍ ആശാപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ആശാപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അടുത്ത ബജറ്റില്‍ വൈക്കം താലൂക്ക് ആശുപത്രി നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ പങ്കെടുത്ത തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് അതത് പ്രദേശങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ അജിത്കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ രാജം ജി. നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി, എന്‍.ആര്.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നിസാര്‍, തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: