സമരവും ബന്തുമൊക്കെ നമുക്ക് ആഘോഷിക്കുവാനുള്ളവയാണ്. അതിനാല്‍ എന്തുനേടി എന്ന് സമരക്കാരോട് ചോദിക്കുന്നത് അനൗചിത്യമാണ്. ചിലപ്പോള്‍ അവര്‍ ശൂന്യാകാശത്തിലേക്ക് മുഷ്ടിചുരുട്ടി വീശി വിപ്ലവം ജയിക്കട്ടെ എന്ന് ഉറക്കെ വിളിച്ചു പറയും.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ മയിലമ്മയും; പഴയങ്ങാടി പോലീസ് സ്റ്റേഷനു മുന്നില്‍ രാപ്പകലില്ലാതെ കുത്തിയിരിപ്പു സമരം നടത്തിയ ജസീറയും നമ്മുടെ രാഷ്ട്രീയക്കാരേക്കാള്‍ എത്രയോ മുന്നിലായി സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചിരിക്കയാണ്.
ജസീറ എന്ന യുവതി കടല്‍ മണല്‍ കൊള്ളക്കെതിരെ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ ഭരണകൂടം കീഴടങ്ങേണ്ടിവന്നു. പുതിയങ്ങാടി നീരൊഴുക്കും ചാല് കടലോരത്തുനിന്ന് വര്‍ഷങ്ങളായി അനധികൃതമായി മണല്‍ കടത്തുന്നതിനെതിരെ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നില്‍ ജീസെറയും മൂന്നുമക്കളും മണല്‍മാഫിയക്കെതിരെ നടത്തിയ സമരം ഒടുവില്‍ വിജയിച്ചു. കളക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ തഹസില്‍ദാര്‍ ജെസിറയുമായും പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഇതിനെക്കുറിച്ച് വിപുലമായ വാര്‍ത്തകളൊന്നും കണ്ടില്ല.
കടലോരത്തെ മണല്‍ കടത്ത് തടയും; അതിനായി സ്ഥിരമായി പോലീസ് പാറാവ് ഏര്‍പ്പെടുത്തും; അനധികൃതമായി ശേഖരിച്ച മണല്‍ റെയ്ഡ് നടത്തി മണല്‍ പിടിച്ചെടുക്കും. മണലെടുപ്പ് തടയാന്‍ ഊര്‍ജിത നടപടി സ്വീകരിക്കുവാനും; കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും തീരുമാനമുണ്ടായതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
പത്ത് ദിവസം പോലീസ് സ്റ്റേഷനുമുന്നില്‍ പ്രകൃതി സംരക്ഷണത്തിനായി കടല്‍ക്കാറ്റിന്റെ തീക്ഷ്ണതയും കാലവര്‍ഷത്തിന്റെ ചീറ്റിയടിക്കുന്ന കാറ്റും സഹിച്ചുകൊണ്ട് സമരം നടത്തിയ ഈ ധീര വനിതയ്ക്ക് ആവശ്യമായ പിന്തുണയും സഹകരണവും മാധ്യമങ്ങളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ലഭിച്ചില്ല എന്നത് ഖേദകരം തന്നെ. നാട്ടുകാരില്നിന്നുപോലും പലതവണ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. പഞ്ചായത്തിലും കളക്ടറേറ്റിലും ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഈ സമരമാര്‍ഗം അവലംബിച്ചത്. ജൂണ്‍ 5 ന് നാം പരിസ്ഥിതി ദിനം ആചരിച്ചു. 2004 ല്‍ നൊബേല്‍ സമ്മാനം ലഭിച്ച ആഫ്രിക്കന്‍ വനിതയായ വംഗാരി മാതായി 30 ദശലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിച്ചിരുന്നു. ഭൂമിക്കുവേണ്ടിയും മനുഷ്യന് വേണ്ടിയും അവള് നിരന്തരം ശബ്ദമുയര്‍ത്തി.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയില്‍ 2000 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഹിന്ദുസ്ഥാന്‍ കൊക്കകോള ലിമിറ്റഡ് എന്ന കമ്പനി വന്‍തോതില്‍ കുടിവെള്ളം ഊറ്റിയെടുത്തതിനെതിരായി പോരാട്ടം നടത്തിയ പ്ലാച്ചിമട സമര നായിക മയിലമ്മയും പെരുമാട്ടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.കൃഷ്ണനും നയിച്ച ഐതിഹാസിക സമരം വന്‍ വിജയമായിരുന്നു. മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാത്തതുകൊണ്ടാണ് സുപ്രീംകോടതി മോണിറ്ററിങ് കമ്മറ്റിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ചേര്‍ന്ന് കമ്പനി അടച്ചു പൂട്ടാനുള്ള നിര്‍ദ്ദേശം നല്‍കിയത്.
ഒരു കുഗ്രാമമായ പ്ലാച്ചിമടയിലെ മയിലമ്മ എന്ന ആദിവാസി സ്ത്രീയുടെ പോരാട്ടം ലോകം മുഴുവന്‍ ശ്രദ്ധിച്ചു. അവരുടെ മുദ്രാവാക്യങ്ങള്‍ കോള കമ്പനിയെ വിറപ്പിച്ചു. 2004 മാര്‍ച്ചില്‍ കമ്പനി അടച്ചു പൂട്ടി. കോള കമ്പനിയെ അവര്‍ നാശത്തിന്റെ കമ്പനി എന്നാണ് വിശേഷിപ്പിച്ചത്. 2007 ജനുവരിയില്‍ അവര്‍ അന്തരിച്ചു. മേധാപട്കറെയും വന്ദനാ ശിവയേയും പോലെ അവള് പരിസ്ഥിതിക്കുവേണ്ടി പോരാടിയവരുടെ പട്ടിയില്‍ സ്ഥാനം പിടിച്ചു.
എന്നാല്‍ ജസീറയ്ക്ക് ഇങ്ങനെയുള്ള യാതൊരു അംഗീകാരമൊ രാഷ്ട്രീയ പിന്തുണയോ ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
ഇതിനോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ഒരു സമരമാണ് തുര്‍ക്കിയില്‍ നടന്ന “നില്ക്കും സമരം” ഒരു ചെറുപ്പക്കാരന് രാവിലെ നഗരമധ്യത്തിലെ പാര്‍ക്കില്‍ ചലനമറ്റ രീതിയില്‍ ഒറ്റനില്‍പ്പ്. ഒരു ചരിത്ര സ്മാരകം പൊളിച്ചുമാററുന്നതിനെതിരെയാണ് ഈ ചലനരഹിത മൗന സമരം. ഈ സമരം പിന്നീട് സമൂഹം ഏറ്റെടുത്തു. നാടെങ്ങും ‘നില്‍പ്പ്’ സമരം അരങ്ങേറി. സര്‍ക്കാരിന് മാറ്റി ചിന്തിക്കാന്‍ ഇത് പ്രേരകമായി.
ഈ മൂന്നു സമരങ്ങളും ഗാന്ധി മാര്‍ഗത്തില്‍ അനുഷ്ഠിക്കപ്പെട്ടവയും വിജയിക്കുകയും ചെയ്തവയാണ്. സംസ്ഥാനത്തെ ചങ്ങലക്കിടുവാനും മനുഷ്യമതില്‍ കെട്ടി കേരളം സ്തംഭിപ്പിക്കുന്ന അതിശക്തരായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഈ സമര നേതാക്കളുടെ കര്‍മമാര്‍ഗം ഗൃഹപാഠമാണ്.
ഭാഗ്യശീലന്‍ ചാലാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: