ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ ശക്തമായി എതിര്‍ക്കുമെന്നും സിബിഐയെ ദുരുപയോഗം ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം.
ഭക്ഷ്യസുരക്ഷാ ബില്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തെറ്റാണ്. മണ്‍സൂണ്‍ സെഷനില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ഹിഡന്‍ അജണ്ട ഉള്ളതുകൊണ്ടാണ് ഇതിനു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാതിരുന്നത്. ഘടകകക്ഷികളുടെ പോലും പിന്തുണ ലഭിക്കില്ലെന്ന തിരിച്ചറിവും കോണ്‍ഗ്രസ്സിനുണ്ട്. ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെ സഭയില്‍ എതിര്‍ക്കുമെന്നും ബിജെപി വ്യക്തമാക്കി. ഇസ്രത് ജഹാന് കേസില്‍ നടക്കുന്നത് സിബിഐയെ കോണ്‍ഗ്രസ് നിയന്ത്രിക്കുന്നതിന്റെ വ്യക്തമായ തെളിവാണെന്നും സിബിഐയുടെ പ്രവര്‍ത്തനം പക്ഷപാതപരമായി മാറിയിരിക്കുന്നതായും ബിജെപി നേതൃയോഗം വിലയിരുത്തി.
നരേന്ദ്രമോദി പ്രചാരണ വിഭാഗം നേതൃത്വം ഏറ്റെടുത്തതിനു ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി,ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്,സുഷമാ സ്വരാജ്,അരുണ്‍ ജെറ്റ്ലി,വെങ്കയ്യനായിഡു, ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംലാല്‍ എന്നിവര്‍ പങ്കെടുത്തു. ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണമടഞ്ഞ 20 ജവാന്മാരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നല്കാന് ബിജെപി തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനന്ത്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഇന്നലെ ഒപ്പുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: