ഡെറാഡൂണ്‍: പ്രളയത്തില്‍ കാണാതായ മൂവായിരത്തോളം പേരെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. ബദരിനാഥിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുങ്ങികിടക്കുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യവും പുരോഗമിക്കുന്നുണ്ട്.
പ്രദേശവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് പോലും സൈന്യത്തിന്റെ സഹായം വേണമെന്നതുകൊണ്ട് സൈന്യം ഇപ്പോഴും സജീവമാണ്. പ്രധാനറോഡുകള്‍ ഒലിച്ചുപോയെങ്കിലും പല ഗ്രാമങ്ങളിലേക്കുമുള്ള ഏകമാര്‍ഗം ഹെലികോപ്റ്ററാണ്. ഇവിടെ ഒറ്റപ്പെട്ട് കഴിയുന്നവരെ കൂടി ഒഴിപ്പിച്ചെങ്കില്‍ മാത്രമേ ദൗത്യം പൂര്‍ണമാകൂ.
മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത് ഇടയ്ക്ക് തടസപ്പെടുന്നുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര മൃതദേഹങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. കാണാതായ എട്ട് മലയാളികളെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല.
വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആലപ്പുഴ സ്വദേശി ജോമോന്റെ മൃതദേഹം തിരിച്ചറിയാനുള്ള ഡി.എന്‍.എ പരിശോധനാഫലം ഇനിയും വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: