ന്യൂദല്‍ഹി: സാധാരണക്കാരന്റെ പാര്‍ട്ടിയെന്ന അവകാശവാദം അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് നഷ്ടമാകുന്നു. ദല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിനായി പാര്‍ട്ടി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടികയില്‍ ഭൂരിപക്ഷവും വന്‍കിട ബിസിനസുകാരും കോടിപതികളും. ക്ഷീരവ്യവസായം നടത്തുന്ന എംബിബിഎസ് ബിരുദധാരിയും കോടീശ്വരനായ കര്‍ഷകനും തലസ്ഥാനത്തെ ആഡംബര പാര്‍പ്പിട പ്രദേശത്തുള്ള വസുന്ധര എന്‍ക്ലേവിലെ സ്വന്തം ഫ്ലാറ്റിന്റെ വിലയറിയാത്ത മനീഷ് സിസോഡിയയും ഈ പട്ടികയിലുണ്ട്.
കള്ളപ്പണത്തിനെതിരെ പോരാടാനായി രൂപീകരിച്ച പാര്‍ട്ടിയില്‍ കോടീശ്വരന്മാര് നിറഞ്ഞുനില്ക്കുന്ന കാഴ്ച്ചയാണിപ്പോള്‍. ആശയപരമായി വിരുദ്ധ നിലപാടുകളുള്ളവരാണ് പലരും. എന്നാല്‍ ഇവര്‍ക്കിടയിലെ സമാനമായ കാര്യം എല്ലാവരും കേജ്രിവാളിന്റെ സ്വരാജ് എന്ന പുസ്തകം വായിച്ചിട്ടുണ്ടെന്നതാണ്. സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി ടിക്കറ്റിനുള്ള അപേക്ഷയില്‍ ഇത്തരത്തിലൊരു ചോദ്യവുമുണ്ടായിരുന്നു. ആ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായവും ചോദിച്ചിരുന്നു.
രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ആദ്യം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അപേക്ഷകരെ പരിശോധിക്കും. പിന്നീട് സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക ആം ആദ്മി പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യും. അതിന് ശേഷം വോട്ടര്‍മാരില്‍ നിന്നുള്ള പ്രതികരണം അറിഞ്ഞാണ് അന്തിമപ്പട്ടിക തയ്യാറാക്കുന്നതെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 70 നിയോജകമണ്ഡലങ്ങളില്‍ 20 പാര്ട്ടിസ്ഥാനാര്ത്ഥികളുടെ അന്തിമപട്ടിക തയ്യാറായിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കേജ്രിവാളും മനീഷ് സിസോദിയയും ഗോപാല്‍ റായിയും ഈ പട്ടികയിലുണ്ട്. പത്ത് സ്ഥാനാര്‍ത്ഥികളുടെ ഷോര്‍ട്ട് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ഒരു കോടിയിലധികം സ്വത്തുള്ളവരില്‍ പാര്‍ട്ടി നേതാവായ അരവിന്ദ് കേജ്രിവാളും ഉള്‍പ്പെടുന്നു. ഗുഡ്ഗാവില്‍ ഒരു കോടി രൂപ വില വരുന്ന ഫ്ലാറ്റും ഗാസിയാബാദിലെ ഇന്ദിരാപുരത്തില് 70 ലക്ഷം രൂപ വില വരുന്ന വസ്തുവും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഗാസിയാബാദിലെ കൗശിംബിയില് ഭാര്യയ്ക്ക് അനുവദിച്ച സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ് കേജ്രിവാളിന്റെ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: