നാഗ്പൂര്‍: അടല്‍ബിഹാരി വാജ്പേയിയെപ്പോലെ മികച്ച ഭരണകര്‍ത്താവാണ് നരേന്ദ്രമോദിയെന്ന് മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാംഗ്മ. മോദിയുടെ കഴിവ് അപാരമാണ്. പരിവര്ത്തനത്തിലൂന്നിയ ഇച്ഛാശക്തിയുള്ള നേതാവാണ് അദ്ദേഹം. ഒരു അഭിമുഖത്തില്‍ സാംഗ്മ പറഞ്ഞു.
മികവിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് സാമ്യം വാജ്പേയിയുമായാണ്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം കഴിവ് തെളിയിച്ചുകഴിഞ്ഞു. 2013 ല്‍ എന്‍ഡിഎക്ക് കേന്ദ്രത്തില്‍ അധികാരത്തിലെത്താനായാല്‍ അത് മോദിക്ക് മറ്റൊരവസരം സൃഷ്ടിക്കുകയാവുമെന്ന് സാംഗ്മ പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ന്ന സംഭവം രാജ്യം മറന്നുകഴിഞ്ഞു. ഇതേ വഴിതന്നെയാവും ഗോധ്രയുടെ കാര്യത്തിലും സംഭവിക്കുക, അദ്ദേഹം നിരീക്ഷിച്ചു. പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ സാധ്യതയില്ലെന്നും സാംഗ്മ വിലയിരുത്തി.
ഇതിനിടെ, ഉത്തരാഖണ്ഡിലെ പ്രളയബാധിത മേഖലയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയമില്ലെന്ന് ബിജെപി വ്യക്തമാക്കി. മോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനം തലവേദനയായതിനെത്തുടര്ന്ന് കോണ്‍ഗ്രസാണ് മോദിക്കെതിരെ ആരോപണമുന്നയിച്ചത്.
ഉത്തരാഖണ്ഡിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പാര്‍ട്ടിയും അവിടെ രാഷ്ട്രീയം പറയില്ലെന്നാണ് കരുതുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്സിംഗ് ദല്‍ഹിയില്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിയോ ഒരു രാഷ്ട്രീയപാര്‍ട്ടിയോ ദുരന്തബാധിതരെ സഹായിക്കാനിറങ്ങിയാല്‍ അത് സ്വീകരിക്കപ്പെടുകയാണ് ചെയ്യുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു. അവര്‍ മോദിയെ കളിയാക്കുകയും ചെയ്തു. എന്നാല്‍ വൈകിമാത്രം ഉത്തരാഖണ്ഡില്‍ എത്തിയ രാഹുല്‍ഗാന്ധിയെ അവര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. ദുരന്തത്തിന്റെ പേരില്‍ രാഷ്ട്രീയം പറയുന്നത് കോണ്‍ഗ്രസാണെന്ന് രാജ്നാഥ് തിരിച്ചടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: