പ്രബുദ്ധകേരളം എന്ന് ഈ സംസ്ഥാനം അറിയപ്പെടുന്നതില്‍ വാനോളം അഭിമാനിക്കുന്ന നമ്മള് വാസ്തവത്തില്‍ അതിന്റെ പരിശുദ്ധിയും വ്യാപ്തിയും കരുതിവെക്കുന്നുണ്ടോ? ഏതോ പരസ്യക്കമ്പനിയുടെ കോപ്പിയെഴുത്തുകാരന്റെ ഭാവനയില്‍ വിരിഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് എന്ന വാചകത്തിനപ്പുറം നമുക്ക് എടുത്തുകാട്ടാനുള്ള സംസ്കാരവും പെരുമാറ്റവും എന്താണ്? ഇതിനെക്കുറിച്ച് ആലോചിച്ചുപോകെ തികച്ചും ലജ്ജാകരമായ ഒരു സ്ഥിതിവിശേഷത്തിന്റെ പേടിപ്പെടുത്തുന്ന മതിലിറമ്പില്‍ നില്‍ക്കുകയാണ് നമ്മള്. കൂട്ടുത്തരവാദിത്തം, സ്നേഹം, അനുതാപം, ആര്‍ദ്രത, പരസ്പരമുള്ള ഇഴുകിച്ചേരല്‍, ആശ്വാസം എന്നിങ്ങനെയുള്ള പദങ്ങള്‍ പോലും നമ്മുടെയിടയില്‍ ഇല്ലാതായിരിക്കുന്നു.
മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസങ്ങള്‍ വ്യവച്ഛേദിച്ചറിയാന്‍ കെല്‍പ്പുള്ള മനുഷ്യര്‍ മൃഗങ്ങളെക്കാളും മ്ലേച്ഛമായ ഇടങ്ങളില്‍ സ്വൈരവിഹാരം നടത്തുകയാണ്. മാതൃക കാണിക്കേണ്ടവര്‍ തന്നെ മായക്കാഴ്ചകളുടെ പിന്നാലെ പോയി സമയം കളയുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് അരുമയായി വിളിക്കുന്ന നിയമസഭയുടെ അകത്തളം അസ്വസ്ഥകളുടെയും അനാശാസ്യ പ്രവണതകളുടെയും വിളനിലമായി എന്നുള്ള ആക്ഷേപം പോലും ഉയരുന്നു. ഒരു വിശദീകരണവും ആവശ്യമില്ലാത്ത തരത്തില്‍ സകലജനങ്ങള്‍ക്കും ആയത് ബോധ്യപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരവസ്ഥയില്‍ നിന്ന് മാനം മര്യാദയുള്ള ജനങ്ങള്‍ ഒഴിഞ്ഞുനില്ക്കാന് നെട്ടോട്ടമോടുകയാണ്.
കാലവര്‍ഷത്തിന്റെ കലിതുള്ളലില്പ്പെട്ട് കണ്ണീര് വാര്ക്കേണ്ടിവരുന്ന ജനങ്ങള്‍, പ്രകൃതിക്ഷോഭം, പകര്‍ച്ചവ്യാധി, വിലക്കയറ്റം, മോഷണം, ഗുണ്ടാ ആക്രമണം, കൊലപാതകം എന്നു തുടങ്ങി ജീവിതത്തിന് ഭീഷണിയായ പരശ്ശതം പ്രശ്നങ്ങള്‍ വാപിളര്‍ത്തി നില്ക്കുമ്പോള് അതിന്റെ ഉള്ളറകളിലേക്കിറങ്ങിച്ചെന്ന് പരിഹാരം തേടാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതിനുപകരം നിയമസഭ പോര്‍വിളിയുടെയും മറ്റും അരങ്ങായി മാറുകയാണ്. കൊച്ചു കുട്ടികള്‍ വരെ ലജ്ജിച്ചു തലതാഴ്ത്തുന്ന രീതിയിലേക്കാണ് സഭാനടപടികള്‍ പോകുന്നത്. ഒളിച്ചോട്ടമെന്ന് പ്രതിപക്ഷവും വിശദീകരണത്തില്‍ മിണ്ടാട്ടമില്ലെന്ന് ഭരണപക്ഷവും പരസ്പരം ആരോപണം ഉന്നിയിക്കുകയാണ്. ഫലത്തില്‍ ഇരുകൂട്ടരും ഒരേ തൂവല്പക്ഷികള് തന്നെയായിരിക്കുന്നു.
നാട്ടുകാരുടെ നീറുന്ന പ്രശ്നങ്ങള്‍ പരണത്ത്വെച്ച് പരസ്പരം കടിച്ചുകീറുന്ന കക്ഷികള്‍ സഭ്യതയുടെ എല്ലാ അതിരും ലംഘിച്ചതോടെ നിയമസഭ സ്തംഭിക്കുകയും രണ്ടാഴ്ചത്തേക്ക് പിരിയുകയും ചെയ്തു. ഇത്തരമൊരു അന്തരീക്ഷത്തില്‍ സഭ നിര്‍ത്തിവെച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായിപ്പോയി. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സഭയിലേക്ക് വലിച്ചിഴച്ചുകൊണ്ടു വന്നതിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടാവാമെങ്കിലും വസ്തുതകള്‍ മാത്രമേ ചൂണ്ടിക്കാട്ടിയിട്ടുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. തവളക്കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കേണ്ട എന്നു പറഞ്ഞതുപോലെ വി.എസ്സിനെ ആരും സഭാ പെരുമാറ്റവും ചിട്ടവട്ടങ്ങളും പഠിപ്പിക്കേണ്ടതില്ല. ആരെക്കാളും ഭംഗിയായി അത് നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് ഇപ്പോഴും കഴിയും.
മുഖ്യമന്ത്രിയായും മന്ത്രിയായും പ്രതിപക്ഷ നേതാവായും പയറ്റിത്തെളിഞ്ഞ വി.എസ്. അറിഞ്ഞുകൊണ്ടു തന്നെയാവണം വ്യക്തിപരമായ പരാമര്‍ശത്തിന്റെ ചാട്ടുളി മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി തൊടുത്തത്. ആരെക്കാളും യുക്തിസഹമായി അക്കാര്യം മനസ്സിലാക്കാന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞതോടെയാണ് നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കപ്പെടേണ്ട സാഹചര്യമുണ്ടായത്. വി.എസ്. പറയുന്നത് കേള്‍ക്കാതിരിക്കാന്‍ മൈക്ക് നിര്‍ത്തുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. ലൈംഗികാരോപണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കൊടുമ്പിരികൊണ്ടിരിക്കെ ആ വഴിക്കുള്ള ചര്‍ച്ചകളും ആരോപണങ്ങളും ഇരുകക്ഷികള്‍ക്കും ഗുണം ചെയ്യില്ല. ചൂണ്ടുവിരല്‍ അന്യനു നേരെ തിരിഞ്ഞാല്‍ മറ്റു വിരല്‍ സ്വന്തം നെഞ്ചിലേക്കാവുമെന്ന് അറിയാത്തവരല്ലല്ലോ സഭയ്ക്കുള്ളിലുള്ളത്.
ഏതായാലും മലയാളത്തിന് ശ്രേഷ്ഠഭാഷയുടെ പദവി കിട്ടിയ സ്ഥിതിക്ക് കാര്യങ്ങളൊക്കെ ശ്രേഷ്ഠതയുടെ പാതയിലേക്ക് വരുമെന്നാണ് നിഷ്പ്പക്ഷമതികള്‍ കരുതിയത്. എന്നാല്‍ അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് സംഭവഗതികള്‍ വഴിമാറുന്നു. സ്വന്തം കാര്യം പിന്നെ പാര്‍ട്ടിക്കാര്യം എന്ന സങ്കുചിത താല്പ്പര്യങ്ങളിലേക്ക് പരിമിതപ്പെട്ടുപോകുന്നു. അപ്പോഴും അന്നവസ്ത്രാദികളും മരുന്നുമില്ലാതെ നിസ്സഹായ ജന്മങ്ങള് പുഴുക്കളെപ്പോലെ ഇഴഞ്ഞു കഴിയുന്നു. ധനാഗമമാര്ഗങ്ങളുടെ വെള്ളിവെളിച്ചത്തില്‍ ആര്‍ത്തട്ടഹസിച്ച് നടക്കുന്ന വിഭാഗം ഏത് നൃശംസതകളും സുഖത്തിനായി വിനിയോഗിക്കുന്നു.
പ്രബുദ്ധകേരളത്തിന്റെ ഇന്നത്തെ അവസ്ഥ ഇതൊക്കെയാണ്. ഭരണത്തിലുള്ളവരും ഭരണം സ്വപ്നംകണ്ട് നടക്കുന്നവരും ഇടയ്ക്കൊക്കെ ഇതിനെക്കുറിച്ച് ആലോചിക്കണം. സഭാചട്ടങ്ങളുടെ അന്തസ്സും ആഭിജാത്യവും കാത്തുസൂക്ഷിക്കാന്‍ ശാക്തര്‍ ആന്റ് കൗള്‍ പുസ്തകത്തിലെ വരികള്‍ പോര. ഹൃദയത്തില്‍ സംസ്കാരവും കരളില്‍ കാരുണ്യവും സംസാരത്തില്‍ സഹിഷ്ണുതയും പ്രവൃത്തിയില്‍ നിഷ്പക്ഷതയും വേണം. ഏത് മുതിര്‍ന്ന അംഗത്തിനും ഇളമുറ അംഗത്തിനും അതൊക്കെ ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: