മധോപൂര്‍ (പഞ്ചാബ്): കോണ്‍ഗ്രസിന്റെയും രൂപയുടെയും മൂല്യം ഒരേപോലെയാണ് ഇടിയുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. വിലത്തകര്‍ച്ചയുടെ കാര്യത്തില്‍ ഓരോ ദിവസവും കോണ്‍ഗ്രസും രൂപയും പരസ്പരം മത്സരിക്കുകയാണ്. രാജ്യം തകരുമ്പോഴും കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല. കോടികള്‍ മുടക്കി നിര്‍മ്മിച്ച കേന്ദ്രസര്‍ക്കാരിന്റെ പരസ്യം പത്ത് ദിവസമായി കാണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഘം സ്ഥാപകനും സ്വതന്ത്രഭാരതത്തിലെ ആദ്യ വ്യവസായമന്ത്രിയുമായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ അറുപതാം ബലിദാന്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം ലഭിച്ചാല്‍ അടല്‍ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ ദൗത്യം പൂര്‍ത്തിയാക്കുമെന്നും മോദി പ്രഖ്യാപിച്ചു. കാശ്മീര്‍ നയം, സമ്പദ്വ്യവസ്ഥ, ദേശീയ സുരക്ഷ എന്നിവ മുന്‍നിര്‍ത്തി യുപിഎ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച മോദി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.
“സ്നേഹത്തിലൂടെയും സംഭാഷണത്തിലൂടെയും കാശ്മീരികളുടെ ഹൃദയം കവരാനാണ് വാജ്പേയി ശ്രമിച്ചത്. 2004 ല്‍ ബിജെപിക്ക് വീണ്ടും അധികാരം ലഭിച്ചിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ അദ്ദേഹം വിജയിക്കുമായിരുന്നു,” മോദി പറഞ്ഞു.
കാശ്മീരി യുവാക്കള്‍ വികസനവും പുരോഗതിയുമാണ് ആഗ്രഹിക്കുന്നത്. ദേശീയധാരയിലേക്ക് വരാന്‍ അവര്‍ ആഗ്രഹിക്കുന്നു. “വികസനത്തിന്റെ ഭാഗമാവാനാണ് കാശ്മീര്‍ താഴ്വരയിലെ യുവാക്കള്‍ ആഗ്രഹിക്കുന്നത്. തോക്കുകള്‍ക്ക് ചോരയൊഴുക്കാനാകും. പക്ഷെ ഒരാളുടെ ജീവിതത്തിനും നന്മ ചെയ്യാനാവില്ല,” മോദി പറഞ്ഞു.
ശ്യാമപ്രസാദ് മുഖര്‍ജിയെപ്പോലുള്ള ബലിദാനികളെ കോണ്‍ഗ്രസ് ഒരുകാലത്തും അംഗീകരിച്ചിട്ടില്ലെന്നും മുഖര്‍ജിയുടെ മരണത്തെക്കുറിച്ചുള്ള സത്യം ജനങ്ങളെ അറിയിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. പ്രളയക്കെടുതിയില്‍പ്പെട്ട ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രം ഒറ്റക്കെട്ടാണ്. ദുരിതബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണത്തിനായി പ്രവര്‍ത്തിക്കാനും മോദി ജനങ്ങളെ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: