മണിപ്പാല്‍: മണിപ്പാലില്‍ കൂട്ടബലാത്സംഗത്തിനിരയായ മലയാളി പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. മൂന്നംഗസംഘം മൂന്നുമണിക്കൂറോളം പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഓട്ടോറിക്ഷാ ഡ്രൈവറടങ്ങുന്ന സംഘമാണ് പീഡിപ്പിച്ചത്. ലൈബ്രറിയില്‍ നിന്ന് ഇറങ്ങിയ തന്നെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തുവെച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. നിരവധി തവണ പീഡനത്തിനിരയാക്കി. ഇതിനുശേഷം അവശയായ തന്നെ മറ്റൊരു സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും താമസിക്കുന്നഫ്ലാറ്റിനുസമീപം ഒറ്റയ്ക്ക് എത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല. വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ ആശുപത്രിയിലെത്തിയാണ് ഇന്നലെ പോലീസ് മൊഴിയെടുത്തത്.
സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനപോലും ലഭിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. നിരവധിപേരെ ചോദ്യം ചെയ്തുവെങ്കിലും കേസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രേഖാച്ചിത്രം തയ്യാറാക്കി പ്രതികളെക്കുറിച്ച് സൂചന ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. പോലീസ് നിഷ്ക്രിയമാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സര്‍ക്കാര്‍ പരാജയമാണെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപിയം എബിവിപിയും തീരുമാനിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലികളും സംഘടിപ്പിക്കും.
ഇതിനിടെ സംഭവത്തിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍കൊണ്ടുവന്നു പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ.ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍ പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത്തരം ഹീനകൃത്യത്തെ ശക്തമായി അപലപിക്കുന്നെന്നു പറഞ്ഞ മന്ത്രി ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയുമായി വിശദമായി ചര്‍ച്ച നടത്തിയെന്നും പറഞ്ഞു. കുറ്റവാളികളെ പിടികൂടുന്നതിനു അന്വേഷണസംഘത്തിനു എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ സന്ദര്‍ശിച്ച താന്‍ അവരുടെ കുടുംബത്തെ ഫോണില്‍ വിളിച്ചു കര്‍ണാടക സര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. മണിപ്പാല്‍ യൂണിവേഴ്സിറ്റി എംഡി ഡോ.രാംദാസ് പൈ, ഡീന്‍, മറ്റംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയതായും മന്ത്രി പറഞ്ഞു. പ്രതികളെ അറസ്റ്റു ചെയ്താല്‍ ഉടന്‍ തന്നെ അതിവേഗ കോടതിയില്‍ വിചാരണ നടത്തുന്നതിനു നടപടി സ്വീകരിക്കും. പീഡനത്തിനിരയായ പെണ്‍കുട്ടി തീര്‍ത്തും നിഷ്കളങ്കയാണ്. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ നിന്നു തന്നെ തുടച്ചെറിയപ്പെടേണ്ടതാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണു ഇപ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു ശേഷം പ്രശ്ന പരിഹാരത്തിനു കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചില സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്ന നിബന്ധന പാലിക്കുന്നില്ലെന്ന വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകും. പ്രമോദ് മദ്വരാജ് എംഎല്‍എ, ദക്ഷിണ കര്‍ണാടകയുടെ ചുമതലയുള്ള മന്ത്രി വിനയകുമാര്‍ സൊര്‍ക്കെ, എഡിജിപി വിപിന്‍ ഗോപാലകൃഷ്ണ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: