ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനിക വിഭാഗങ്ങള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യമേറ്റെടുത്തതോടെ ഉത്തരാഖണ്ഡിലെ ദുരന്തമേഖലകളില്നിന്നും ഇതുവരെ രക്ഷിച്ചത് 33,152 പേരെ. ബദരീനാഥിയും കേദാര്‍നാഥിലും രുദ്രപ്രയാഗിലുമുള്പ്പെടെ ഇനിയും അമ്പതിനായിരത്തോളം തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൈന്യത്തിന്റെ കണക്ക്. ഹിമാലയന്‍ നദികള്‍ ദുരന്തം വിതച്ച നാല്‍പ്പതിനായിരം ചതുരശ്ര കിലോമീറ്റര്പ്രദേശത്താണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത്.
പതിനായിരം കരസേനാംഗങ്ങളും 13 കമ്പനി ദേശീയ ദുരന്ത നിവാരണ സേനയും 3000 ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ഉള്‍പ്പെടെ 20000ത്തോളം രക്ഷാ പ്രവര്‍ത്തകരാണ് ദുരന്തഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന്,സശസ്ത്രസീമാബല്‍ എന്നീ വിഭാഗങ്ങളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനത്തിലാണ്. ഇന്ത്യന്‍ വായൂസേനയുടെ 45 ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലുതും കൂടുതല്‍ പേരെ കയറ്റാവുന്നതുമായ മി-26 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകള്‍ എത്തിച്ചതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായിട്ടുണ്ട്. ഇതിനിടെ പ്രദേശത്ത് രക്ഷാദൗത്യം നടത്തിയ സ്വകാര്യ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് പെയിലറ്റിന് പരിക്കുപറ്റി.
ഇന്നലെയാണ് ഏറ്റവുമധികം പേരെ ദുരന്തഭൂമിയില്‍നിന്നും രക്ഷപ്പെടുത്തിയത്. എന്നാല്‍ ബദരീനാഥില്‍ ഇനിയും 9000 ജനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. രുദ്രപ്രയാഗിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇന്നലെ എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ട്. കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടനത്തിനു പോകുന്നവരുടെ ബേസ്ക്യാമ്പായ ഗൗരികുണ്ഡില്‍ 5000ത്തോളം ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. കേദാര്‍നാഥില്‍ കഴിഞ്ഞ മുഴുവന്‍ ആളുകളേയും ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് രക്ഷപെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട.് ദുരന്ത ഭൂമിയില്‍ നിന്നും രക്ഷപ്പെട്ടെത്തുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പ്രവര്‍ത്തകരാണ് ഇവിടെ സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നത്.
കേദാര്‍നാഥിന് സമീപം രാംബരയില് നിന്നും 885 പേരെ രക്ഷപെടുത്തി. ആയിരത്തോളം പേര് ഇവിടെ ബാക്കിയുണ്ട്. രക്ഷപ്പെട്ടവരെ സൗജന്യമായി സ്വന്തം നാട്ടിലേക്കെത്തിക്കുന്നതിനായി റെയില്‍വേ ട്രെയിനുകള്‍ സജ്ജീകരിക്കുകയാണ്. 27000പേരെ കാണാതായതായാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തലെന്ന് വക്താവ് അമിത് ചന്ദോല വ്യക്തമാക്കി. ഗംഗയിലൂടെ ഒഴുകിയെത്തിയ 40 മൃതദേഹങ്ങള്‍ ഇന്നലെ ഹരിദ്വാറില്‍ കണ്ടെടുത്തു.
ഇതിനിടെ അപകടത്തില്‍പ്പെട്ട വിഐപികളുടെ രക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകളുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. താരതമ്യേന സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്കു വേണ്ടി വിഐപികളെന്ന പേരില്‍ രക്ഷാദൗത്യം ചെയ്യേണ്ടി വരുമ്പോള്‍ ദുര്‍ഘടമായ സ്ഥലങ്ങളില്പ്പെട്ടു കിടക്കുന്ന സാധാരണക്കാരുടെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. വിഐപി സുരക്ഷയ്ക്കായി വലിയ സമ്മര്‍ദ്ദമാണ് തങ്ങള്‍ക്ക് ഉണ്ടാകുന്നതെന്നാണ് സൈന്യവും രക്ഷാപ്രവര്ത്തനകരും പറയുന്നത്.
ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൂടെയുള്ള രോഡുകള്‍ ഉള്‍പ്പെടെ 100 റോഡുകളും 94 പാലങ്ങളുമാണ് തകര്‍ന്നിരിക്കുന്നത്. ഇവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കരസേനയുടെ എഞ്ചിനീയറിംഗ് വിഭാഗവും ബിആര്‍ഒയും ആരംഭിച്ചിട്ടുണ്ട്. ദേശീയ പാത ഉള്‍പ്പെടെ പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാവൂ. കേദാര്നാഥിയില്നിന്നും ബദരീനാഥിലേക്കുള്ള 28 കിലോമീറ്റര്‍ റോഡിന്റെ ഭൂരിഭാഗവും തകര്‍ന്നു. ഇവിടെ നാലിടത്ത് 50 തവണ ഉരുള്‍പൊട്ടലുണ്ടായത് റോഡ് പുനര്‍നിര്‍മ്മാണത്തെ സാരമായി ബാധിച്ചു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: