ഡെറാഡൂണ്‍: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് സജീവം. അതിശക്തമായ മഴയെത്തുടര്‍ന്ന് കേദാര്‍നാഥ്, ബദരീനാഥ് അടക്കമുള്ള ഉത്തരാഖണ്ഢിലെ വിശ്വപ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രങ്ങളും ക്ഷേത്രങ്ങളും മഹാപ്രളയത്തില്‍ പെട്ടിരിക്കുകയാണ്. മേഘവിസ്ഫോടനത്താലും, മഞ്ഞുമലയിടിഞ്ഞുവീണും ഭൂകമ്പങ്ങളാലും ആയിരങ്ങള്‍ക്കു ജീവഹാനി സംഭവിക്കുകയും അത്രതന്നെ വീടുകള്‍, വിദ്യാലയങ്ങള്‍, ധാര്മ്മികസ്ഥാപനങ്ങള്, എല്ലാവിധ യാത്രാസംവിധാനങ്ങളടക്കം തകര്‍ന്നടിഞ്ഞിരിക്കുകയാണ്.
രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകര്‍ പല സ്ഥലങ്ങളിലായി കടുത്ത മഴയിലും തണുപ്പിലുമായി കുടുങ്ങിക്കിടക്കുന്നു. ഇവരില്‍ പലര്‍ക്കും ജീവഹാനി സംഭവിക്കുകയും ശേഷിച്ചവരെ രക്ഷപെടുത്തുന്ന പ്രവര്‍ത്തനത്തില്‍ ഭരണകൂടസംവിധാനങ്ങള്‍ പോരാതെ വന്നിരിക്കുകയുമാണ്. വന്‍ ദുരിതാശ്വാസപ്രവര്‍ത്തനം വേണമെന്നിരിക്കെ സര്‍ക്കാരില്‍നിന്നും സര്‍ക്കാരേതര സംഘടനകളില്‍നിന്നും ലഭ്യമായിരിക്കുന്ന സഹായങ്ങള്‍ ‘ആനവായില്‍ അമ്പഴങ്ങ’ എന്ന തരത്തില്‍ അപര്യാപ്തമായാണ് അനുഭവപ്പെട്ടിരിക്കുന്നത്.
ആര്‍എസ്എസ് പ്രതിബദ്ധതയോടുകൂടി പ്രളയക്കെടുതി ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണെന്ന് ഉത്തരാഖണ്ഢ്് പ്രാന്തകാര്യവാഹ് ലക്ഷ്മിപ്രസാദ് ജയസ്വാള്‍ പറഞ്ഞു. ‘ഉത്തരാഞ്ചല്‍ ദൈവീ ദുരിതാശ്വാസ പീഡിതസഹായതാ സമിതി’യുടെ കീഴില്‍ എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്കും ദുരിതബാധിതര്‍ക്കുമുള്ള ഭക്ഷണസംവിധാനം നിലവില്‍ ദ്രുതഗതിയില്‍ നടക്കുകയാണ്.
അടിയന്തരസഹായങ്ങള്ക്കായി ഡെറാഡൂണ്‍ മഹാനഗരത്തിന്റെ മേല്‍നോട്ടത്തില്‍ രുദ്രപ്രയാഗ, ചമേലി, ഉത്തരകാശി തുടങ്ങി വിവിധ ജില്ലകളില്‍ നിന്നു അപകടമേഖലയിലുള്ളവര്ക്കായുള്ള സാധനങ്ങള്‍ വാഹനങ്ങളിലായി എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിനായി ആട്ട, അരി, പരിപ്പ്, ബിസ്ക്കറ്റുകള്‍, ഉപ്പ്, പാല്, ബ്രഡ്, തൈര്, കടല എന്നിവ പ്രത്യേകം പായ്ക്കറ്റുകളിലാക്കിയ കിറ്റുകള്‍ ആയിരക്കണക്കിനു എണ്ണത്തില്‍ ശേഖരിച്ചു എത്തിച്ചുകൊണ്ടിരിക്കുന്നു.
വിവിധ കേന്ദ്രങ്ങളിലായി നൂറുകണക്കിനു ആര്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ്.
കമ്പിളി, പുതിയ വസ്ത്രങ്ങള്‍, ടാര്‍പോളിന്‍, പാത്രങ്ങള്‍, മരുന്നുകള്‍ എന്നിവയും ദുരിതബാധിതകുടുംബങ്ങള്ക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ആര്. എസ്. എസ്. ഡെഹ്റാഡൂണ്‍ പ്രാന്ത കാര്യാലയത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നിട്ടുണ്ട്.
ഉത്തരകാശി ഗംഗോത്രീ റോഡിലെ മനേരിയിലെ കേശവസേവാ ആശ്രമത്തില്‍ പ്രതിദിനം 1000 പേര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമുള്ള ഏര്‍പ്പാടുകള്‍ സംഘസ്വയംസേവകര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: