ഗാന്ധിനഗര്‍: ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. പ്രളയ ദുരന്തത്തിന് ഇരയായ സംസ്ഥാന വാസികള്‍ക്കും തീര്‍ഥാടകര്‍ക്കുമാണ് മോദി സഹായം നല്‍കാമെന്ന് അറിയിച്ചത്.
പ്രളയ ദുരന്തത്തിന് ഇരയായി ജീവന് നഷ്ടപ്പെട്ടവരോട് ദുഃഖം സൂചിപ്പിച്ച് ബുധനാഴ്ച ഗുജറാത്ത് മന്ത്രിസഭ രണ്ട് മിനിട്ട് മൗന പ്രാര്‍ഥന നടത്തി. തുടര്‍ന്ന് ദുഃഖം രേഖപ്പെടുത്തി പ്രത്യേക പ്രമേയവും പാസ്സാക്കി. ഗുജറാത്തിലെ ദുരന്ത നിവാരണ വകുപ്പ് ഉത്തരാഖണ്ഡ് ഭരണകൂടവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി ഒറ്റപ്പെട്ടുപോയ ജനങ്ങളെ രക്ഷിക്കാനാവശ്യമായ എന്തുനടപടിക്കും ഒരുക്കമാണെന്ന് അറിയിച്ചതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശത്ത് അനേകം ഗുജറാത്തി തീര്‍ഥാടകര്‍ പെട്ടുപോയിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയുമായി നരേന്ദ്രമോദി ടെലിഫോണില്‍ ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയതായും സര്‍ക്കാര്‍ വക്താവ് നിതിന്‍ പട്ടേല്‍ പറഞ്ഞു.
വെള്ളപ്പൊക്ക ഭീഷണി അവിടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തു സഹായം വേണമെങ്കിലും നല്‍കാമെന്ന് ഉറപ്പാക്കിയതിനോടൊപ്പം പ്രളയത്തില്‍പ്പെട്ടുപോയ ഗുജറാത്തികളുടെ സ്ഥിതിയും മോദി ചോദിച്ചു മനസ്സിലാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് കോടിരൂപ അടിയന്തര ധനസഹായമായി ഉത്തരാഖണ്ഡിന് നല്‍കുമെന്നും മോദി പ്രഖ്യാപിച്ചു. പ്രദേശത്ത് അകപ്പെട്ടുപോയ ഗുജറാത്തിലെ തീര്‍ഥാടകരെ കണ്ടെത്തി തിരികെയെത്തിക്കാന്‍ സംസ്ഥാനത്തു നിന്നും ഉത്തരാഖണ്ഡിലേക്ക് ഔദ്യോഗികസംഘത്തെ അയയ്ക്കുമെന്നും മോദി പറഞ്ഞു.
ഉത്തരാഖണ്ഡില്‍ ദുരന്തത്തില്‍പ്പെട്ടുപോയ ഗുജറാത്തികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക തീവണ്ടി സര്‍വീസ് നടത്താനായി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വെയുമായി നിരന്തരബന്ധം പുലര്‍ത്തി വരികയാണെന്നും പട്ടേല്‍ പറഞ്ഞു. ഓരോ ജില്ലാ കളക്ടര്‍മാരില്‍ നിന്നും ഉത്തരാഖണ്ഡില്‍ അകപ്പെട്ടുപോയ ഗുജറാത്തികളുടെ വിവരം ശേഖരിച്ചുവരികയാണ്. ഗുജറാത്തിലെ റിലീഫ് കമ്മീഷണറും വിവിധ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് വരികയാണ്. 07923251902 എന്ന ടെലിഫോണ്‍ നമ്പരില്‍ സംസ്ഥാന സര്‍ക്കാര്‍ തീര്‍ഥാടകരുടെ വിവരം അറിയാനായി ഹെല്പ് ലൈനും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: