ന്യൂദല്‍ഹി: ഡിസംബറില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബിജെപി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ തിരനോട്ടമാകുമെന്ന് കരുതുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് കൂടുതല്‍ കരുത്തു പകരുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനായി ചുമതലയേറ്റ നരേന്ദ്രമോദി ദല്‍ഹിയില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ജെഡിയു എന്‍ഡിഎ വിട്ട സാഹചര്യത്തില്‍ മുന്നണി പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച് മുതിര്‍ന്ന നേതാവും എന്‍ഡിഎ ചെയര്‍മാനുമായ എല്‍. കെ.അദ്വാനിയുമായി മോദി ചര്‍ച്ച നടത്തി. അദ്വാനിയുടെ വസതിയില്‍ ഒരുമണിക്കൂറിലെറെ നീണ്ടുനിന്ന ചര്‍ച്ചയില്‍ പ്രധാന ചര്‍ച്ച വിഷയമായത് മുന്നണി വിപുലീകരണമായിരുന്നു.
രാജസ്ഥാന്, ന്യൂദല്‍ഹി, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഉജ്വല വിജയം നേടുമെന്നാണ് കരുതുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ധ്രുവീകരണത്തിന് ഇത് വഴിതെളിക്കും. മുന്നണി ബന്ധങ്ങള്‍ വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്താനും ധാരണയായിട്ടുണ്ട്.ആന്ധ്രയില്‍ തെലുഗുദേശം, ടി ആര്‍എസ്, എന്നിവക്കുപുറമെ വൈ എസ് ആര് കോണ്‍ഗ്രസുമായും ആശയവിനിമയത്തിനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്. തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെ എന്‍ഡിഎയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ.
ശരദ്യാദവ് രാജി വച്ച ഒഴിവില്‍ എന്‍ഡിഎ കണ്‍വീനറായി അകാലി ദള്‍ നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിങ്ങ്ബാദല് ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് എന്‍ഡിഎ കണ്‍വീനര്‍ വരുന്നത് മുന്നണിക്കെതിരായ കുപ്രചാരണങ്ങളുടെ മുനയൊടിക്കും. മുന്നണി നേതൃത്വവും സഖ്യങ്ങളും പുനസംഘടിപ്പിക്കാനുള്ള നീക്കത്തിനു മുന്നോടിയായി മുതിര്‍ന്ന നേതാക്കളുമായി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ച ഇതിനകം രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്. എല്‍കെ അദ്വാനി ,മുരളീമനോഹര്‍ ജോഷി എന്നീമുതിര്ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ മോദി മുന്‍പ്രധാനമന്ത്രി എബി വാജ്പേയിയെയും സന്ദര്‍ശിച്ചു.മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന വിമര്‍ശനത്തിന്റെ മുനയൊടിക്കാനും മോദിയുടെ സന്ദര്‍ശനം പ്രയോജനപ്പെട്ടതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
നിയമസഭ തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകളാണ് പാര്‍ട്ടി ജനറള്സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയമായത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും പാര്‍ട്ടിക്ക് ഒരുലക്ഷത്തിലേറെ മാര്‍ജിനില്‍ വിജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാനും ജനറല്‍സെക്രട്ടറിമാരുടെ യോഗത്തില്‍ ധാരണയായി.ഈ കണക്കനുസരിച്ച് രാജ്യത്ത് 80ലേറെ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ഒരുലക്ഷത്തിലേറെ വോട്ടുകളുടെ മാര്‍ജിനില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 200 സീറ്റിലേറെ നേടി ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയാവുക എന്ന ലക്ഷ്യമാണ് ബിജെപിയുടെ മുന്നിലുള്ളത്. ഇത് അസാധ്യമല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.യുപിഎ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരവും ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: