ന്യൂദല്‍ഹി: ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴയില്‍ വ്യാപകനാശനഷ്ടം. ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 60 പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. 50 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. ഗംഗോത്രിയിലേക്കുള്ള നിരവധി തീര്‍ത്ഥാടകര്‍ വഴിമധ്യേ കുടുങ്ങിക്കിടക്കുകയാണ്.
ഉത്തരകാശിയിലെ കേദാര്‍നാഥ്, പ്രേംനഗര്‍, ഗൗരികുണ്ഡ് എന്നിവിടങ്ങളിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി വീടുകള്‍ തകര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പ്രളയത്തില്‍ ഒലിച്ചു പോയി. ഗംഗയുടെ കൈവഴികളായ മന്ദാകിനി, അളകനന്ദ എന്നീ നദികളിലെ ജലനിരപ്പ് അപകരകരമാം വിധം ഉയര്‍ന്നിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗംഗോത്രിയിലേക്ക് വരുന്ന തീര്‍ത്ഥാടകരോട് പ്രളയക്കെടുതികള്‍ അവസാനിക്കുന്നതുവരെ യാത്ര മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പതിവിലും രണ്ടാഴ്ച മുമ്പെത്തിയ മണ്‍സൂണ്‍ മഴയില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. യമുന കരകവിഞ്ഞ് ഒഴുകിയതോടെ ഹരിയാനയിലും ദല്‍ഹിയിലും സ്ഥിതി വഷളായിട്ടുണ്ട്. ഉത്തരേന്ത്യയില്‍ രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: