‘കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ’ എന്ന് മഹാത്മാക്കള്‍ പറഞ്ഞു. എങ്കിലും ഇന്നും കണ്ണുള്ളവര്‍ക്ക് യാഥാര്‍ത്ഥ്യത്തെ കാണാനോ കാതുള്ളവര്‍ക്ക് കേള്‍ക്കാനോ കഴിയുന്നില്ല.
പ്രപഞ്ചത്തിന്റെ മായാമോഹനത്തില് ഭ്രമിച്ച് എല്ലാവരും ഓടിക്കൊണ്ടിരിക്കുന്നു. അഗ്നിയില്‍ മോഹിച്ച് പറന്നെത്തുന്ന പാറ്റക്കൂട്ടങ്ങള് വെന്തരിയുന്നതുപോലെ ക്ഷണഭംഗുരമായ മോഹാവേശങ്ങള്ക്കുവേണ്ടി ജീവനാശം വരുത്തുന്നു.
പ്രശാന്തസുന്ദരമായ വനമേട്ടില് കൂട്ടംകൂടി ഇളംപുല്ലുകള്‍ ചവച്ച് സന്തോഷിക്കുന്ന മാന്‍പേടകളുടെ മുകളില്‍ സിംഹത്തിന്റെ കരാളദംഷ്ട്രങ്ങളും കൂര്‍ത്ത നഖങ്ങളും പതിക്കുന്നു. വന്യമായ ആക്രമണ ശക്തിയ്ക്ക് മുന്നില്‍ പാവം മാന്‍പേടയുടെ ജീവസ്പന്ദനം നിലയ്ക്കുന്നു. ഇവരേയും തൂക്കി സിംഹം നടന്നുനീങ്ങുന്നത് വിശന്ന് വലഞ്ഞിരിക്കുന്ന സ്വന്തം സന്താനങ്ങളുടെ അരികിലേക്കാണ്. മക്കള്‍ ചൂടണയാത്ത മാംസച്ചീളുകള്‍ ഭക്ഷിക്കുന്നതുനോക്കി ആ മാതാവ് ആശ്വസിക്കുന്നു.
മാതാവ് നഷ്ടപ്പെട്ട മാന്‍കുട്ടികളുടെ ദീനരോദനം വനാന്തരങ്ങളില്‍ അലിഞ്ഞുചേരുന്നു. മാന്‍പേടയും സിംഹവും ഇരുകൂട്ടരുടേയും കുഞ്ഞുങ്ങളും, നാം ആരെ വെറുക്കും? ആരോട് സഹതപിക്കും? ഈ പ്രപഞ്ചത്തില്‍ ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
സൂര്യപ്രകാശമേറ്റ് സമുദ്രജലം നീരാവിയാകുന്നു. നീരാവി അന്തരീക്ഷത്തിലൂടെ മുകളിലേക്കുയര്‍ന്ന് ഖാനീഭവിച്ച് മഴമേഘങ്ങളായിത്തീരുന്നു. മഴമേഘങ്ങള്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങി പരസ്പരം കൂട്ടിയിടിച്ച് മഴ പെയ്യുന്നു. സമുദ്രത്തില്‍ ജലം നിറയുന്നു.
വീണ്ടും സൂര്യന്റെ പ്രഭാവം സമുദ്രജലത്തെ നീരാവിയാക്കുന്നു. ഈ പ്രക്രിയ അനസ്യൂതം നടന്നുകൊണ്ടിരിക്കുകയാണ്. മാറിമാറിവരുന്ന ഋതുക്കള്‍ പ്രകൃതിക്ക് വ്യത്യസ്തമായ മുഖച്ഛായകള്‍ പകരുന്നു. രാവും പകലും മാറിമാറിവരുന്ന പ്രപഞ്ചം. രാത്രി ഉറങ്ങി, പകല്‍ ഉണര്‍ന്ന് കര്മനിരതരാകുന്ന ജീവികള്‍. പകലുറങ്ങി രാത്രിയുണരുന്ന ജീവികള്‍. എത്രയെത്ര വൈവിധ്യങ്ങളാണ് ഈ പ്രപഞ്ചത്തിലുള്ളത്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: