എരുമേലി: വിവാദമായ കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രത്തില്‍ ധ്യാനപ്രവര്‍ത്തനമോ കൗണ്‍സിലിം എന്ന പേരില്‍ എന്തെങ്കിലും പ്രവര്‍ത്തനമോ നടക്കുന്നില്ലെന്ന് കാഞ്ഞിരപ്പള്ളി തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്. എന്നാല്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനപ്രവര്ത്തനങ്ങളുടെ ഭാഗമായുള്ള കൗണ്‍സിലിംഗ് എന്ന പേരില്‍ പ്രാര്‍ത്ഥന ഇപ്പോഴും നടക്കുന്നുണ്ടെന്നും തഹസീല്‍ദാരുടെ റിപ്പോര്‍ട്ട് പച്ചക്കള്ളവും ധ്യാനകേന്ദ്രത്തിന് അനുകൂലമായി തയ്യാറാക്കിയതാണെന്നും ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ്.എസ് പറഞ്ഞു.
കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി 22-04-2013 ലാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി തഹസീല്‍ദാരുടെ നിറദ്ദേശപ്രകാരം എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ കൊരട്ടിയില്‍ ആവേ മരിയ ധ്യാനകേന്ദ്രത്തില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് രണ്ടാഴ്ചമുമ്പ് തഹീസല്‍ദാര്‍ നം.4350/2012/എ5(ജെ.2) നമ്പറായി തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പരാതിക്കാരന് ലഭിക്കുന്നത്. എന്നാല്‍ പരാതി അയച്ചതിനു ശേഷവും കൊരട്ടി ആവേ മരിയ ധ്യാനകേന്ദ്രത്തില്‍ കൗണ്‍സിലിംഗും പ്രാര്‍ത്ഥനയും നടക്കുന്നതായി നിരവധി തെളിവുകളുണ്ടെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ധ്യാനകേന്ദ്രത്തിനെതിരെയുള്ള പരാതി അന്വേഷിക്കാനെത്തുന്ന വിവരം മുന്‍കൂറായി ധ്യാനകേന്ദ്രം അധികൃതര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ധ്യാനകേന്ദ്രത്തില്‍ ആരുമില്ലെന്നുറപ്പാക്കിയതിന് ശേഷമാണ് അന്വേഷണത്തിനെന്നപേരില്‍ ചിലര്‍ ധ്യാനകേന്ദ്രത്തിലെത്തിയതെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ ആരോപിച്ചു. ശബരിമല തീര്‍ത്ഥാടനത്തിന്റെ സിരാ കേന്ദ്രമായ എരുമേലിയില്‍ ധ്യാനകേന്ദ്രമെന്ന പേരില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നും ഇതിലൂടെ എരുമേലിയുടെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുകയുമാണെന്ന് തിരിച്ചറിഞ്ഞാണ് ഹിന്ദുഐക്യവേദി രംഗത്തിറങ്ങിയത്.
എന്നാല്‍ കൊരട്ടി ധ്യാനകേന്ദ്രത്തിനായി കണ്ടെത്തി സ്ഥലം വിദേശമലയാളി കുടുംബത്തെ കബളിപ്പിച്ചതാണെന്ന് വീട്ടമ്മയുടെ തന്നെ പരാതിയാണ് കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം വിവാദത്തിലാക്കുന്നത്. എരുമേലി ടൗണില്‍ തന്നെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമിയാണ് ശാരീകാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം നല്കി തട്ടിയെടുത്തതെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നത്.
കൊരട്ടിയില്‍ ധ്യാനകേന്ദ്രം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിയമപരമായി ലഭിക്കേണ്ട യാതൊരുവിധ അനുമതിയും ലഭിച്ചിട്ടില്ലെന്ന് അറിഞ്ഞ ഹിന്ദുഐക്യവേദി നടത്തിയ നിയമപോരാട്ടങ്ങളുടെ ഫലമായി ധ്യാനകേന്ദ്രത്തിലെ ധ്യാനം നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ രഹസ്യമായി ധ്യാനത്തിന് പകരമായി കൗണ്‍സിലിംഗ് എന്ന പേരില്‍ പ്രാര്‍ത്ഥന നടക്കുന്നുവെന്ന പരാതിയില്‍ മേല്‍ നടത്തിയ തഹസീല്‍ദാരുടെ റിപ്പോര്‍ട്ടും പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: