കൊല്‍ക്കത്ത: കോളേജ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ പ്രതിഷേധം ശക്തമായി. കാംദോനിക്ക് സമീപമാണ് വെള്ളിയാഴ്ച രാത്രി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുപതുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനങ്ങളെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരെയും പ്രദേശവാസികള്‍ ആക്രമിച്ചു. ആറു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്‍ക്കത്ത നഗരത്തില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെ വെച്ചാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. മൂര്‍ച്ചയേറിയ വസ്തുകൊണ്ട് തലയ്ക്കേല്‍പിച്ച ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പീഡനത്തെ തുടര്‍ന്ന് പെകുണ്കുട്ടിയുടെ തുടയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് പോലീസില്‍ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഈ മാസം ആദ്യം 21കാരിയായ ഐറിഷ് വനിതയും കൊല്‍ക്കത്തയില്‍ കൂട്ടബലാത്സംഗത്തിനിരയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: