വീഴ്ചയിലെ മുറിവ് കാലം ചെല്ലുമ്പോള്‍ സുഖപ്പെടും. പക്ഷേ ക്രൂരമായ വാക്കുകള്‍ ഏല്‍പ്പിക്കുന്ന മുറിവ് ഒരിക്കലും സുഖപ്പെടില്ല. സത്യത്തെ പ്രാണവായുവായി കരുതുക. മാതാപിതാക്കളോടും സുഹൃത്തുക്കളോടും ഗുരുക്കന്മാരോടും സംസാരിക്കുമ്പോള്‍ സംഭാഷണം സത്യസമ്പൂര്‍ണമാണെന്ന് ഉറപ്പുവരുത്തണം.
ഹനുമാന് സുഗ്രീവന്റെ മന്ത്രിയായിരുന്നു. സുഗ്രീവന്റെ നിര്‍ദ്ദേശപ്രകാരം ഹനുമാന് രാമലക്ഷ്മണന്മാരെ കാണാന്‍ ചെന്നു. ഹനുമാന്റെ സംഭാഷണ രീതി – മൃദുവും മധുരവുമായ സംഭാഷണം – രാമനെ വളരെയധികം സന്തോഷിപ്പിച്ചു. അദ്ദേഹം ലക്ഷ്മണനോട് പറഞ്ഞു: “പ്രിയ സഹോദരാ, ഈ വ്യക്തിക്ക് ശാന്തിയും സദ്ഗുണങ്ങളും ധൈര്യവും ഉണ്ട്. അദ്ദേഹത്തിന്റെ മനഃശാന്തി സംഭാഷണത്തില്‍ പ്രതിഫലിക്കുന്നു. അദ്ദേഹത്തിന്റെ സദ്ഗുണങ്ങള്‍ ബഹുമാനസൂചകമായ ആ പെരുമാറ്റത്തില്‍ സ്പഷ്ടമാണ്. അദ്ദേഹത്തിന്റെ ധൈര്യം ഋഷ്യമൂകപര്വതത്തിന്റെ മുകളില്‍ നിന്ന് ഞൊടിയിടയില്‍ താഴെയെത്തിയതില്നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.”
മനുഷ്യന്റെ സദ്ഗുണങ്ങളോ ദുര്‍ഗുണങ്ങളോ അയാളുടെ സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഒരുവന് അനുഭവിക്കുന്നതെല്ലാം അയാളുടെ സംഭാഷണത്തിന്റെ പ്രതിപ്രവര്‍ത്തനവും പ്രതിധ്വനിയും പ്രതിബിംബവുമാണ്.
നിങ്ങള്‍ക്കറിയാം ഇന്ന് ലോകത്തില്‍ എവിടെയും അക്രമവും അനീതിയും വ്യാപിച്ചിരിക്കുന്നു എന്ന വസ്തുത. ഇതെല്ലാം കലിയുഗസ്വാധീനം മൂലം, മനുഷ്യന് മോഹത്തിലും ലാഭത്തിലും മുങ്ങിത്താണ് കിടക്കുകയാണ്. മനുഷ്യന് പരിധിയില്ലാത്ത മോഹങ്ങളാണ്. ദൈനംദിന ആവശ്യമായ വസ്തുക്കള്‍ വേണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. കുടുംബത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ നമുക്ക് ചിലതൊക്കെ ആവശ്യമാണ്. സമൂഹത്തിന്റെ അഭിമാനവും ക്ഷേമവും കാത്തുസൂക്ഷിക്കുക നമ്മുടെ കര്‍ത്തവ്യമാണ്. സമൂഹത്തിന്റെ അഭിമാനം രാഷ്ട്രത്തിന്റെ അഭിമാനമാണ്.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: