യുപിഎ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അവകാശപ്പെട്ടത് ഇന്ത്യ ആറ് ശതമാനം വളര്‍ച്ച നേടുമെന്നാണ്. ഭരണം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോണിയാഗാന്ധിയാകട്ടെ മന്മോഹന്സിംഗിന്റേത് മികച്ച ഭരണമാണെന്ന് സര്‍ട്ടിഫിക്കറ്റും നല്കി. പക്ഷെ തീര്‍ത്തും അഴിമതിയില്‍ മുങ്ങി കല്‍ക്കരിയുടെ കരിനിറം ബാധിച്ച ഒരു സര്‍ക്കാരാണിത്. ടു ജി സ്പെക്ട്രം കേസില്‍ എണ്ണിയാല്‍ തീരാത്ത പൂജ്യങ്ങള്‍ എന്നും സുപ്രീംകോടതി വിശേഷിപ്പിച്ച അഴിമതിയുടെ നിഴലില്‍ നില്ക്കുന്ന കേന്ദ്രത്തിനെതിരെ അഭിപ്രായസര്‍വേകളില്‍ വന്‍ ജനവികാരമാണ് പ്രകടമായത്. അഴിമതികളും വിവാദങ്ങളും സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്തുവെന്ന് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും അഭിപ്രായപ്പെട്ടു. മന്‍മോഹന്‍സിംഗ് രാജിവെക്കണമെന്നാണ് അവരുടെ ആവശ്യം. മന്മോഹന് സിംഗാകട്ടെ അടുത്ത ഊഴത്തിന് തയ്യാറായി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. എബിസി ന്യൂസിന്റെയും സിഎന്‍എന്‍ ഐബിഎന്നിന്റെയും ഹെഡ്ലൈന്‍സ് ടുഡേയിലെയും സര്‍വേഫലങ്ങളാണ് യുപിഎ സര്‍ക്കാരിനെ മുള്‍മുനയിലാക്കി പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനം മോശമെന്ന് വിലയിരുത്തുന്നത്. വിലക്കയറ്റവും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലായ്മയുമാണ് മന്‍മോഹന്‍സിംഗിന്റെ പരാജയത്തിന് കാരണം.
ഈ സര്‍വേകളെല്ലാം പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ഗുജറാത്തില്‍ ഭരണവൈദഗ്ധ്യം തെളിയിച്ച നരേന്ദ്ര മോദിയെയാണ്. ഹെഡ്ലൈന്‍സ് ടുഡേ സര്‍വേ പ്രകാരം മോദി നയിക്കുന്ന പ്രചാരണം എന്‍ഡിഎക്ക് ഗുണകരമാകും. ബിജെപി ആവശ്യപ്പെടുന്നത് പൊതുതെരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ നടത്തണമെന്നാണ്. സിപിഎം നയിക്കുന്ന ഇടതുപക്ഷവും ഇതേ അഭിപ്രായക്കാരാണ്. സര്‍വേകളില്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ യുപിഎക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നാണ്. 94 സീറ്റിന്റെ കുറവ് സഖ്യത്തിന് ഉണ്ടാകുമെന്നാണ് പ്രവചനം. എബിസി ന്യൂസ് നീല്‍സണ്‍ സര്‍വേ മന്മോഹന്സിംഗിന് കൊടുത്തത് 7 ശതമാനം പേരുടെ പിന്തുണയാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ യുപിഎ അംഗബലം 252 ല്‍നിന്നും 136 ആയി ചുരുങ്ങുമെന്നു പറയുമ്പോള്‍ ഇതിലും വലിയ എന്ത് തിരിച്ചടിയാണ് ഉണ്ടാവാനിരിക്കുന്നത്? തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ പോലും മടിക്കുന്ന പ്രതിഛായാ നഷ്ടമാണ് യുപിഎ നേടിയിരിക്കുന്നത്. അഴിമതികളാണ് ദൗര്‍ബല്യം എന്ന് സമ്മതിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ പറയുന്നത് കല്‍ക്കരിപ്പാടം അഴിമതിക്കാരെ ശിക്ഷിക്കുമെന്നാണ്. കോടികള്‍ നഷ്ടം വരുത്തിവെച്ച ശേഷം ഇങ്ങനെയൊക്കെ പറയാന്‍ ഒരു ഭരണാധികാരിക്ക് എങ്ങനെയാണ് കഴിയുക? സാമ്പത്തികവളര്‍ച്ചാ കുറവ് താല്‍ക്കാലികമാണെന്നും പണപ്പെരുപ്പം നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറയുന്നു.
തൊഴിലുറപ്പ്പദ്ധതി കഴിഞ്ഞ യുപിഎയുടെ തുറുപ്പുചീട്ടായിരുന്നു. അതില്‍ അപാകതകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസാവകാശനിയമം, വിവരാവകാശനിയമം മുതലായ സ്വാഗതാര്‍ഹമായ ബില്ലുകള്‍ക്ക് ശേഷം സര്‍ക്കാരിന്റെ അഴിമതി ഘോഷയാത്ര കാരണം ഭക്ഷ്യസുരക്ഷാ ബില്‍ ശീതീകരണിയിലാണ്. ഈ നിയമം പാസാക്കി കിട്ടിയാല്‍ യുപിഎക്ക് വലിയ നേട്ടം എന്നഭിമാനിച്ച് അതിനെ തുറുപ്പുചീട്ടാക്കി തെരഞ്ഞെടുപ്പ് നേരിടാം. പക്ഷെ അത് പാസാക്കാന്‍ മലീമസമായ യുപിഎക്ക്സാധ്യമാകാത്തത് പ്രതിപക്ഷ നിസ്സഹകരണം കൊണ്ടാണ്. പക്ഷെ കോമണ്‍വെല്‍ത്ത് അഴിമതി വിവാദം, ഇറ്റാലിയന്‍ ഹെലികോപ്ടര്‍ വിവാദം, ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം, കല്‍ക്കരിപ്പാടം ലൈസന്‍സ് വിതരണ കേസ്- ഇങ്ങനെ അഴിമതിയാല്‍ ആവരണം ചെയ്യപ്പെട്ട മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഏത് മുഖം പ്രദര്‍ശിപ്പിച്ച് വോട്ട് തേടും? അഴിമതി, കള്ളപ്പണം മുതലായവ കുത്തിപ്പൊക്കി അണ്ണാ ഹസാരെ നയിച്ച സമരം ആവശ്യപ്പെട്ടത് ശക്തമായ ലോക്പാല്‍ ബില്‍ ആയിരുന്നു. അതും പൂര്‍ണതയിലെത്തിക്കാന്‍ ഈ സര്‍ക്കാരിനായില്ല. നയങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ ഏത് നയം എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നത് പുകഞ്ഞുകൊണ്ടിരിക്കുന്ന മുന്‍ വിവാദങ്ങളും ഉയരുന്ന പുതുവിവാദങ്ങളുമാണ്. സിബിഐയുടെ വിശ്വാസ്യത നശിപ്പിച്ച് അതിനെ കൂട്ടിലെ തത്തയാക്കി എന്ന് സുപ്രീംകോടതി പോലും വിമര്‍ശിച്ചത് സിബിഐ റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രം നടത്തിയ ഇടപെടല്‍മൂലമാണ്. ഇങ്ങനെ അഴിമതിയില്‍ മുങ്ങി വിശ്വാസ്യത നശിച്ച യുപിഎക്ക് അടുത്ത തെരഞ്ഞെടുപ്പ് വലിയ പരീക്ഷണംതന്നെയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: