മലയാള ചലച്ചിത്രഗാനശാഖയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം തിരുവനന്തപുരം നഗരത്തിലെ ഒരു വീട്ടിൽ രോഗാവസ്ഥയിൽ വിശ്രമത്തിലാണ്. ആരുടെയു വലിയ നോട്ടമില്ലാതെ, സഹായമില്ലാതെ, അവസാനനാളുകൾക്ക് അദ്ദേഹം കാതോർക്കുന്നു.
നല്ല പാട്ടുകളെ സ്നേഹിക്കുന്ന മലയാളി എന്നും അദ്ദേഹത്തെ സ്നേഹത്തോടെ ഓർക്കുകയും ആ ശബ്ദത്തിൽ പുറത്തു വന്ന ഗാനങ്ങളെ നെഞ്ചേറ്റുകയും ചെയ്തു. ഗൃഹാതുരമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ കെ.പി.ഉദയഭാനു ആണ് ആ പാട്ടുകാരൻ. ഉദയഭാനുവിന്റെ പാട്ടിലൂടെ സ്വന്തം അസ്ഥിത്വത്തെയാണ് മലയാളി തിരിച്ചറിഞ്ഞത്. ‘എന്തിനിത്ര പഞ്ചസാര…’, ‘വിരലൊന്നില്ലെങ്കിലും….’, ‘അനുരാഗ നാടകത്തിൻ….’, ‘പൊൻവളയില്ലെങ്കിലും….’, ‘വെള്ളി നക്ഷത്രമേ….’, ‘കാനനച്ഛായയിൽ ആടുമേയ്ക്കാൻ….’, ‘കാറ്റു പറഞ്ഞതും കടലു പറഞ്ഞതും…’ തുടങ്ങിയ പാട്ടുകൾ ആരും ഏറ്റുപാടിക്കൊണ്ടിരിക്കുന്നു.
ചലച്ചിത്ര പിന്നണി ഗായകൻ എന്ന നിലയിൽ ഒന്നരപ്പതിറ്റാണ്ടുകാലം മാത്രമാണ് ഉദയഭാനു സജീവമായി ഉണ്ടായിരുന്നത്. വളരെ കുറച്ചു പാട്ടുകൾ മാത്രമാണ് അദ്ദേഹം പാടിയത്. എന്നിട്ടും എക്കാലത്തും ഇഷ്ടപ്പെടുന്ന ശബ്ദമായി പാട്ടുകൾ ജീവിച്ചിരിക്കുന്നു. പഴയപാട്ടുകളെ ഇഷ്ടപ്പെടുന്നവർ ആവശ്യപ്പെടുന്ന ചലച്ചിത്രഗാനങ്ങളായി മുൻനിരയിൽ തന്നെയുണ്ട് നിണമണിഞ്ഞകാല്പാടുകൾ എന്ന ചിത്രത്തിലെ ‘അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നു….’, വേലുത്തമ്പിദളവയിൽ ദക്ഷിണാമൂർത്തിയുടെ സംഗീത സംവിധാനത്തിൽ പാടിയ ‘വിരലൊന്നില്ലെങ്കിലും…’, നായരുപിടിച്ച പുലിവാൽ എന്ന ചിത്രത്തിൽ രാഘവൻമാസ്റ്ററുടെ സംഗീതസംവിധാനത്തിൽ പുറത്തുവന്ന ‘എന്തിനിത്ര പഞ്ചസാര….’ തുടങ്ങിയ പാട്ടുകൾ. ഏറ്റവും സംഘർഷാത്മകമായ ഒരേകാന്തതയിൽ, അല്ലെങ്കിൽ മനസ്സും ശരീരവും അസ്വസ്ഥമാകുന്ന സമ്മർദ്ദം വർദ്ധിച്ച സാഹചര്യത്തിൽ ഉദയഭാനുവിന്റെ ശബ്ദത്തിൽ ഒരു പാട്ടൊഴുകിവരുമ്പോൾ സമ്മർദ്ദങ്ങൾ അയഞ്ഞ് മനസ് ശാന്തമാകുന്നത് അനുഭവിച്ചിട്ടുള്ളവരാണ് ഏറെയും. അദ്ദേഹത്തിന്റെ ആലാപനത്തിന്റെ സവിശേഷതയാണ് പാട്ടുകളിൽ പ്രതിഫലിക്കുന്നത്.
മലയാളം ഉള്ളിടത്തോളം കാലം വിസ്മരിക്കാത്ത കാമുക ശബ്ദവും ഒപ്പം മലയാളിയെ തിരുത്താൻ, ‘പാടില്ല…പാടില്ല..’ എന്ന് പറയുന്ന ഉപദേശിയുടെ ശബ്ദവും ഉദയഭാനുവിന്റെതാണ്. മലയാളിത്തം എന്ന് പലരും പറയുന്ന സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ചലച്ചിത്രഗാനങ്ങൾ വലിയ പങ്കുവഹിച്ച കാലഘട്ടത്തിലാണ് ഉദയഭാനു എന്ന പാട്ടുകാരൻ തന്റെ ശബ്ദത്തിലൂടെ അത് നിർവ്വഹിച്ചത്. താലോലിക്കാൻ മനസ്സിലെപ്പോഴും കുറെ കാര്യങ്ങൾ നമ്മൾ സൂക്ഷിച്ചു വയ്ക്കാറുണ്ട്. മാമ്പഴപ്പുളിശ്ശേരിയും അടപ്രഥമനും പച്ചവിരിച്ച വയലേലകളും മകരമഞ്ഞും കുറേ ചലച്ചിത്രഗാനങ്ങളും അക്കൂട്ടത്തിലുണ്ട്. അതിൽ പലഗാനങ്ങളുടെയും ശബ്ദം ഉദയഭാനുവിന്റെതാണ്.
1958ൽ പി.ഭാസ്കരൻ സംവിധാനവും ഗാനരചനയും നിർവ്വഹിച്ച നായരുപിടിച്ച പുലിവാൽ എന്ന ചിത്രത്തിനു വേണ്ടിയാണ് ഉദയഭാനു ആദ്യം പാടുന്നത്. ആകാശവാണിയിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ പാട്ടുകാരനാക്കാൻ ആദ്യം മദ്രാസിലേക്കു കൊണ്ടുവന്നത് ബാബുരാജായിരുന്നെങ്കിലും ആ കർമ്മം നിർവ്വഹിക്കാനുള്ള യോഗം ഉണ്ടായത് രാഘവൻമാസ്റ്റർക്കായിരുന്നു. ഉമ്മ എന്ന സിനിമയിലെ ‘പാലാണ് തേനാണ് ഖൽബിലെ കൺമണിക്ക്…’ എന്ന ഗാനം പാടാനായിരുന്നു ബാബുരാജ് താല്പര്യപ്പെട്ടത്. പാട്ടെല്ലാം കോഴിക്കോട്ടു തന്നെ വച്ച് പാടിപഠിച്ച് മദിരാശിയിലെത്തിയപ്പോഴേക്കും പാട്ടുകാരൻ മാറി. നിർമ്മാതാവായ കുഞ്ചാക്കോയുടെ ആഗ്രഹം എ.എം.രാജയെക്കൊണ്ട് പാടിക്കാനായിരുന്നു. സംഗീതസംവിധായകനായ ബാബുരാജിന് മറുത്തു പറയാനുള്ള ധൈര്യവുമുണ്ടായില്ല. അങ്ങനെ ഉദയഭാനുവിന് വച്ചിരുന്ന പാട്ട് രാജ പാടി. രാഘവൻമാസ്റ്റർ എന്നാൽ മറ്റാർക്കും വഴങ്ങുന്ന സ്വഭാവക്കാരനായിരുന്നില്ല. നായരുപിടിച്ച പുലിവാൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവിനും തുടക്കക്കാരനായ ഉദയഭാനുവിനെക്കൊണ്ട് പാടിക്കുന്നതിനോട് താല്പര്യമുണ്ടായിരുന്നില്ല. എ.എം.രാജയായിരുന്നു അദ്ദേഹത്തിന്റെയും മനസ്സിൽ. പക്ഷേ, രാഘവൻ മാസ്റ്റർ ഉറപ്പിച്ചു പറഞ്ഞു. രാജ പാടിക്കോട്ടെ, സംഗീതസംവിധാനത്തിന് വേറെ ആളെ നോക്കണം. രാഘവൻമാസ്റ്ററുടെ കടുംപിടിത്തത്തിനു മുന്നിൽ നിർമ്മാതാവിന് വഴങ്ങേണ്ടി വന്നു. അങ്ങനെ മദിരാശിയിലെ രേവതി സ്റ്റുഡിയോയിൽ ക്യാബിനുള്ളിൽ നിന്ന് ഉദയഭാനു മനസ്സർപ്പിച്ച് പാട്ടുപാടി. ‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ…തങ്കം,
പുഞ്ചിരിപ്പാലിൽ, തങ്കം, പുഞ്ചിരിപ്പാലിൽ…..’
മലയാള സിനിമാപ്പാട്ടിൽ ‘ഉദയഭാനു യുഗം’ ആരംഭിക്കുകയായിരുന്നു അവിടെ. പി.ഭാസ്കരൻ രചിച്ച് ബാബുരാജ് ഈണം നൽകിയ ‘അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നു….’ എന്ന ഗാനത്തോടെയാണ് മലയാളിയുടെ മനസ്സിൽ ഉദയഭാനു എന്ന പാട്ടുകാരൻ സ്ഥാനം നേടുന്നത്. വിഷാദാത്മകമായ ആ ഗാനം എത്രകേട്ടാലും മതിവരാത്ത പാട്ടുപ്രേമികൾ വർഷം അൻപതായിട്ടും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ആ പാട്ടോടെയാണ് വിഷാദഗാനങ്ങളുടെ ചക്രവർത്തി എന്ന സ്ഥാനപ്പേര് ഉദയഭാനുവിൽ ചാർത്തപ്പെട്ടത്. ആലപിച്ച ഗാനങ്ങളുടെ വൈപുല്യത്തെക്കാളേറെ അവയുടെ മാധുര്യം കൊണ്ട് മലയാളികളുടെ മനം കവർന്ന ഗായകനാണ് അദ്ദേഹം.
മലയാള ലളിതസംഗിതശാഖയ്ക്ക് ഉദയഭാനു നൽകിയ സംഭാവനകൾ ഏറെയാണ്. ആകാശവാണിയിൽ ഉദ്യോഗത്തിലിരിക്കുമ്പോഴായാരുന്നു അത്. പഴയഗാനങ്ങളെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്നതിൽ ഉദയഭാനു പ്രത്യേക താല്പര്യമെടുത്തു. ഓൾഡ് ഈസ് ഗോൾഡ് എന്ന ഗാനസംഘവുമായി അദ്ദേഹം ലോകം മുഴുവൻ സഞ്ചരിച്ചു. വലിയ സ്വീകരണവും പ്രചാരവുമാണ് ഓൾഡ് ഈസ് ഗോൾഡിന് ലോകമെങ്ങും ലഭിച്ചത്. സംഗീതനടക അക്കാദമി, കലാമണ്ഡലം, ഫിലിം സെൻസർബോർഡ്, ആകാശവാണി ഓഡിഷൻ ബോർഡ് തുടങ്ങിയവയിൽ അംഗമായിരുന്ന അദ്ദേഹം കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പി.ആർ.ഒ ആയും പ്രവർത്തിച്ചു.
എൻ.എസ്.വർമയുടേയും അമ്മുനേത്യാരമ്മയുടേയും മകനായി 1936 ൽ പാലക്കാട് ജില്ലയിലെ തരൂരിലാണ് ഉദയഭാനു ജനിച്ചത്. കെ.പി.കേശവമേനോൻ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാൻ അവസരം ലഭിച്ച ഉദയഭാനു, എം.ഡി. രാമനാഥനുൾപ്പെടെയുള്ള പ്രഗല്ഭരുടെ കീഴിൽ സംഗീതം പഠിച്ചു. 1955 ൽ ആകാശവാണിയിൽ അനൗൺസറായി ചേർന്നു. 38 വർഷം അവിടെ ജോലിചെയ്തു. ഒരു വർഷക്കാലം ഊട്ടിയിൽ സംഗീത അദ്ധ്യാപകനായും ജോലിചെയ്തു. പത്മശ്രീ പുരസ്കാരം, കമുകറ പുരസ്കാരം, ഡോക്യുമെന്ററി സംഗീതത്തിനുള്ള ദേശീയ പുരസ്കാരം, കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ചലച്ചിത്രഗാനത്തിലൂടെ മലയാളിയുടെ ജീവിതത്തെ ഇത്രത്തോളം തൊട്ടു നിന്ന മറ്റൊരു ഗായകനില്ല. ഉദയഭാനുവിന്റെ ശബ്ദത്തെ അത്രയധികം മലയാളി സ്നേഹിക്കുന്നുണ്ട്. ഉദയഭാനുവിന്റെ സംഗീത ജീവിത ചരിത്രം മലയാള സിനിമാസംഗീതത്തിന്റെതും മലയാള സിനിമയുടേതാകെയുമാണ്. രോഗശയ്യയിൽ കിടക്കുമ്പോഴും അദ്ദേഹം പാട്ടുകേട്ടുകൊണ്ടേയിരിക്കുന്നു. സ്വന്തം പാട്ടിലൂടെ പാർക്കിൻസൺസ് രോഗത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്നു. ആശുപത്രിയിൽ നാലുലക്ഷത്തോളം രൂപ ചെലവിട്ടാണ് ചികിത്സ നടത്തിയത്. ഇനിയും പണം അധികം ആവശ്യവുമുണ്ട്.
ഉദയഭാനുവിനെ കേരളത്തിന്റെ സാംസ്കാരിക വകുപ്പു മന്ത്രിക്ക് അത്രപരിചയുമുണ്ടാകില്ല. അതുപോലെയാണ് മന്ത്രി പെരുമാറുന്നത്. ആശുപത്രിയിൽ അവശനായി കിടന്ന അദ്ദേഹത്തെ കാണാൻ മന്ത്രി പോയത് മാധ്യമങ്ങൾ അതു വാർത്തയാക്കിയ ശേഷമായിരുന്നു. ചികിത്സാചെലവിന് ഒരു ലക്ഷം അനുവദിച്ചതും പാട്ടുകാരന്റെ ദയനീയസ്ഥിതി വാർത്തയായി വന്ന ശേഷവും.
ഇനിയും അദ്ദേഹത്തിന് സഹായം വേണം. നല്ല ചികിത്സവേണം. സർക്കാർ സഹായിക്കണമെന്ന ആവശ്യം പലയിടങ്ങളിൽ നിന്നു ഉയർന്നു വരുന്നുണ്ട്. എന്നാൽ കാര്യമായ സഹായം നൽകാൻ സർക്കാർ മുന്നോട്ടു വരുന്നില്ല. മലയാളത്തിന്റെ നല്ല പാട്ടുകാരനെ അവഹേളിക്കുന്ന സമീപനമാണ് സർക്കാർ പുലർത്തുന്നത്. പൊൻവളയും പോന്നാടയുമല്ല ഉദയഭാനുവിന് ഇപ്പോൾ ആവശ്യം. നല്ല ചികിത്സയാണ്. അതിനു പണം വേണം. അതേറ്റെടുത്ത് നിർവ്വഹിക്കലും നല്ല സാംസ്കാരിക പ്രവർത്തനമാണെന്ന് സർക്കാർ തിരിച്ചറിയണം.
ആർ.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: