ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രധാനപ്രതികള്‍ ജയിലില്‍ വന്‍ ഭീഷണിതന്നെയായിട്ടുണ്ടെന്നാണ് വിവരം. സമൂഹത്തിന് ഭീഷണിയായവരെ നിയമാനുസൃതം കേസ്സെടുത്ത് ജയിലിലടച്ചാല്‍ അവര്‍ തല്‍ക്കാലമെങ്കിലും പ്രശ്നക്കാരല്ലാതെ കഴിയുമെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ഇവിടെ നേരെതിരിച്ചാണ് അനുഭവം. തങ്ങള്‍ പറയുന്നതു പോലെ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ മതിയെന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറിമറിഞ്ഞുപോവുകയാണ്. അതുകൊണ്ടുതന്നെ പ്രതികള്‍ പുറത്തു കറങ്ങിനടക്കുന്നതിനേക്കാള് സ്വൈരമായി ജയിലില്‍ വാഴുന്നു. ഇക്കാര്യത്തില്‍ ആര് നടപടിയെടുക്കും, എന്തു നടപടി സ്വീകരിക്കും എന്നറിയാത്ത ഒരു അന്തരീക്ഷമാണ് സംജാതമായിട്ടുള്ളത്.
ടി.പി വധക്കേസ് അട്ടിമറിക്കുകഎന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്നമാണ്. കാരണം മരിക്കാത്ത ടിപിയേക്കാള്‍ ഇന്ന് പാര്‍ട്ടിക്ക് കനത്ത ഭീഷണിയാണ് മരണമടഞ്ഞ ടി.പി. ഒഞ്ചിയത്തും ഏറിവന്നാല്‍ കോഴിക്കോട്ടും അത്യാവശ്യം കണ്ണൂരിന്റെ ചില ഭാഗങ്ങളിലും പൊതുവെ അറിയപ്പെട്ടിരുന്ന ചന്ദ്രശേഖരന് ഇന്ന് ഒരു വിധപ്പെട്ട സ്ഥലങ്ങളിലൊക്കെ ജനങ്ങളുടെ ചിരകാലസുഹൃത്താണ്. അദ്ദേഹത്തിന്റെ ഓര്‍മകളില്‍ കഴിയുന്നവരും വായിച്ചു കേട്ടറിഞ്ഞവരും സിപിഎം എന്ന മനസ്സാക്ഷിയില്ലാത്ത ക്രിമിനല്‍ സംഘത്തെ അറപ്പോടും വെറുപ്പോടും കൂടിയാണ് കാണുന്നത്. ജനഹൃദയങ്ങളില്‍ കുടിയേറിപ്പാര്‍ത്തിരുന്നവരാണ് തങ്ങളെന്ന അവകാശവാദം ഇപ്പോള്‍ അപഹാസ്യമായ തരത്തില്‍ ജനങ്ങളുടെ കാലടിച്ചുവട്ടിലായിക്കഴിഞ്ഞു. അത്രമാത്രം ചന്ദ്രശേഖരന് വധം ജനങ്ങളില്‍ സ്വാധീനമുണ്ടാക്കിക്കഴിഞ്ഞു.
ഇത്രയൊക്കെ പ്രശ്നങ്ങള്‍ മുന്നിലുണ്ടായിരുന്നിട്ടും പാര്‍ട്ടി ഒന്നും പഠിക്കുന്നില്ലെന്നതത്രേ വസ്തുത. ടിപിവധം സംബന്ധിച്ച പാര്‍ട്ടി അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കേസ്കോടതിയില്‍ നടന്നു വരുന്നതിനാല്‍ ഒന്നുംവെളിപ്പെടുത്താനാവില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുമ്പസരിക്കുകയും ചെയ്യുന്നു. കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടി നടത്തിയ നെറികേടുകള്‍ മറനീക്കിപുറത്തുവന്നു കഴിഞ്ഞു. എന്നിട്ടും അരിശം തീരാതെ പൊതുജനങ്ങള്‍ക്കുനേരെ ചീറിയടുക്കുന്ന സ്വഭാവമാണ് പാര്‍ട്ടിക്കുള്ളത്. ക്വട്ടേഷന്‍ ടീമംഗങ്ങളെപൊന്നുപോലെ കരുതുന്ന പാര്‍ട്ടി തങ്ങളുടെ ഇച്ഛക്കൊത്ത് അവരെ ജയിലിലും നിയന്ത്രിക്കുകയാണ്. അതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ സംഭവിച്ചത്. തങ്ങള്‍ ഭരണത്തിലില്ലെങ്കിലും കാര്യങ്ങള്‍ പാര്ട്ടിവിചാരിച്ചപോലെ തന്നെ മുന്നോട്ടുപോകുമെന്ന് കാണിച്ചു കൊടുക്കുകയാണ് ഇതിലൂടെ.
ജയിലില്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെ കഴിയുന്ന കൊടിസുനിയും സംഘവും എന്തു ചെയ്താലും ആരും ചോദ്യം ചെയ്യില്ല. അഥവാ അതിന് തുനിഞ്ഞാല്‍ കൊടിയമര്‍ദ്ദനവും ഭീഷണിയും ഫലം. കഴിഞ്ഞ ദിവസം സഹതടവുകാരനായ വയനാട്ടിലെ ഷാജഹാനെതിരെയായിരുന്നു കൊടിസുനിപ്പടയുടെ കയ്യേറ്റം. കഞ്ചാവുകേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നയാളാണ് ഷാജഹാന്. ബാത്ത് റൂമിനടുത്തുവെച്ച് അയാളെ മര്‍ദ്ദിച്ച കൊടിസുനിസംഘത്തില് നിന്ന് രക്ഷപ്പെട്ട് വാര്ഡന്മാരുടെ അടുത്തെത്തുകയായിരുന്നു. എന്നാല്‍ അവിടെയും അയാള്‍ക്ക് രക്ഷകിട്ടിയില്ലെന്നു മാത്രമല്ല, വാര്‍ഡര്‍മാരും ആക്രമിക്കപ്പെട്ടു; പലരുടെയും കഴുത്തില്‍പിടിച്ച് ഭീഷണിമുഴക്കി. പുറത്തിറങ്ങിയാല്‍ വീട്ടുകാരുടെ മുമ്പില്‍ വെച്ച് ജയില്‍ ഉദ്യോഗസ്ഥരെ തുണ്ടംതുണ്ടമാക്കുമെന്ന് ആക്രോശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നിസ്സഹായരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഒടുവില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലോടെയാണ് രംഗം കുറച്ചെങ്കിലും ശാന്തമായത്.
വാസ്തവത്തില്‍ ഞെട്ടിക്കുന്ന സംഭവവികാസങ്ങളാണിത്. ജയിലിലടച്ചാല്‍ പോലും ക്രിമിനല്‍ സംഘത്തിന് ഒരു കൂസലും ഇല്ലെന്നു വരുന്നത് എത്രമാത്രം ഭീതിദമാണ്. സിപിഎം എന്ന കക്ഷി ഭരണത്തിലേറിയാല്‍ തങ്ങളെ ജയിലിലടച്ചവരെയും അതിന് സഹായം ചെയ്തുകൊടുത്തവരെയും വെട്ടിക്കൊല്ലുമെന്ന് പറയാന്‍ മാത്രം പ്രതികള്‍ക്ക് ധൈര്യം വന്നുവെങ്കില്‍ അതില്‍ സിപിഎമ്മിന്റെ പങ്ക് എത്രമാത്രമായിരിക്കണം? പ്രതികളുടെ പ്രവൃത്തി ജയിലിലെ ക്രമസമാധാനപാലനത്തിന് അങ്ങേയറ്റം ഭീഷണിയാണെന്ഞ്ചൂണ്ടിക്കാട്ടി ജയില്‍ സൂപ്രണ്ട് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊടിസുനിയേയും കൂട്ടാളികളെയും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലിലും പോലീസിലും പാര്‍ട്ടിയുടെ അങ്കക്കോഴികള്‍ ശക്തമായതിനാലാണ് പ്രതികള്‍ ഇങ്ങനെ വിലസുന്നത്. ഏത് ജയിലിലെയും അവസ്ഥ ഇങ്ങനെയൊക്കെത്തന്നെ.
കഴിഞ്ഞ ദിവസം പൊലീസ് അസോസിയേഷന് സമ്മേളനത്തില്‍ വെച്ച സംഘടനാറിപ്പോര്‍ട്ടില്‍ തന്നെ ഇതുസംബന്ധിച്ച പരാമര്‍ശം ഉണ്ടായിരുന്നു. അന്വേഷണോദ്യോഗസ്ഥരുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ പാര്‍ട്ടിക്കും പ്രതികള്‍ക്കും ചോര്ത്തിക്കൊടുക്കുന്നതുള്പ്പെടെയുള്ള ഒത്താശപ്പണികള് പൊലീസ് സേനയെ ദുര്‍ബലപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നുണ്ട്.കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴാണ് ടിപി കേസിലെ പ്രതികള്‍ ജയിലില്‍ ഉറഞ്ഞതുള്ളുന്നത്. ഇതാണ് സ്ഥിതിയെങ്കില്‍ ഇവര്‍ പുറത്തുവന്നാല്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ വീടുകളില്‍ കഴിയാനാവുമോ? നിരന്തരം ക്രിമിനലകുള്ക്ക് ആളും അര്‍ഥവും നല്കുന്ന സിപിഎം അവരുടെ വ്യവസ്ഥാപിതവഴിയില് നിന്നു മാറി ജനാധിപത്യമൂല്യങ്ങളെ അല്പമെങ്കിലും മാനിക്കാന്‍ തയാറാവുമോ? കേരളത്തിന്റെ മനസ്സാക്ഷിക്കുമുമ്പില്‍ ചോരച്ചാലുകള്‍ തീര്‍ക്കാന്‍ മാത്രം താല്പര്യമെടുക്കുന്ന സിപിഎമ്മും അവരുടെ ക്രിമിനല്‍ കൂട്ടാളികളും തങ്ങളുടെ പാതയില്‍ നിന്ന് പിന്മാറാന് തയാറായില്ലെങ്കില്‍ ഉരുക്കു മുഷ്ടിഉപയോഗിച്ചും അധികൃതര്‍ യുക്തമായ നടപടികള്‍ സ്വീകരിക്കണം. ജയിലില്‍ നിന്ന് പുറത്തുവരുന്നത് കൂടുതല്‍ ക്രൗര്യവും രക്തദാഹവുമുള്ളവരാണെങ്കില് ഇത്തരംസംവിധാനങ്ങള്കൊണ്ട് എന്ത് പ്രയോജനം? കുറ്റം ചെയ്തവര്‍ക്ക് മാനസാന്തരമുണ്ടായി, അവര്‍ നന്മയുടെ വഴിത്താരയിലൂടെ നടക്കാന്‍ പ്രാപ്തരാവാനുള്ള നടപടികളാണ് ജയിലില്‍ വേണ്ടത്. അതിനെതിരുനില്ക്കുന്നവര്ക്കെതിരെ കര്‍ക്കശനിലപാടുകളും വേണം. ജയിലുകള്‍ ക്രിമിനല്‍ താവളമാക്കാന്‍ അനുവദിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: