ആത്മീയതയിലധിഷ്ഠിതമായ ചിന്തകളിലൂടെയും ദര്‍ശനങ്ങളിലൂടെയും പന്ത്രണ്ടാം ശതകത്തില്‍ ഭാരതത്തില്‍ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ച വിപ്ലവകാരിയായ യോഗിയാണ് ബസവേശ്വരന്. “ഭാരതത്തിലെ ആദ്യത്തെ സ്വതന്ത്ര ചിന്തകന്‍” എന്ന് ചരിത്രകാരന് ആര്‍തര്‍ മില്‍സ് വിശേഷിപ്പിച്ച ബസവേശ്വരന്റെ ജന്മദിനമാണ് ഇന്ന്.
തന്റെ സഹോദരിക്ക് നിഷേധിക്കുന്ന പൂണൂല് തനിയ്ക്കും വേണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉപനയന വേദി വിട്ടിറിങ്ങിയ ബാലനായ ബസവേശ്വരന്, എട്ടാം വയസ്സില്‍ തന്നെ ഭാരതത്തില്‍ സാമൂഹ്യപരിഷ്കരണത്തിനും സമഗ്രവിപ്ലവത്തിനും തുടക്കമിട്ടു. പന്ത്രണ്ടാം ശതകത്തില്‍ ഭാരതത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും യാഥാസ്ഥിതിക ചിന്തകള്‍ക്കുമെതിരെ ഉദിച്ചുയര്‍ന്ന പ്രകാശഗോപുരമായിരുന്ന മഹാത്മ ബസവേശ്വരന്.
എഡി 1131 ല്‍ കര്‍ണാടകത്തിലെ ബിജാപ്പൂര്‍ ജില്ലയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ബസവേശ്വരന് ജനിച്ചത്. ഉപനയനത്തെ എതിര്‍ത്ത് വീട് വിട്ടിറങ്ങിയ അദ്ദേഹം, കുടലസാഗമത്തിലേക്ക് യാത്രയായി. അവിടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബസവേശ്വരന് തുടര്‍ന്ന് മാതുലനും കല്യാണിലെ രാജാവിന്റെ മന്ത്രിയുമായ ബാലദേവന്റെ മകളെ വിവാഹം കഴിച്ചു. പിന്നീട് കല്യാണ്‍ കേന്ദ്രമായി നാടുവാണിരുന്ന ബിജ്വലന്റെ ഖജനാവ് സൂക്ഷിപ്പുകാരനാവുകയും പ്രധാനമന്ത്രി പദത്തിലെത്തിച്ചേരുകയും ചെയ്തു.
തൊഴിലിന്റേയും ജാതിയുടെയും അടിസ്ഥാനത്തില്‍ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥകള്‍ ബസവേശ്വരനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായി സാമൂഹ്യ മാറ്റത്തിനായി അദ്ദേഹം ആരംഭിച്ച ആദ്ധ്യാത്മിക പാര്‍ലമെന്റായ “ശിവാനുഭവ മണ്ഡപം” ശക്തമായ സാമൂഹ്യ പരിഷ്ക്കരണത്തിന് പ്രാരംഭം കുറിച്ചു. ലിംഗഭേദവും ജാതി ഭേദവും ഇല്ലാതെ ആര്‍ക്കും ഏത് വിഷയവും ചര്‍ച്ച ചെയ്യാവുന്ന വേദിയായ അനുഭവ മണ്ഡപം ആധുനിക പാര്‍ലമെന്റിന്റെ ആദ്യ രൂപമായി അറിയപ്പെടുന്നു.
ചെരുപ്പുകുത്തിയായ ഹരളയ്യ, അലക്കുകാരന് മാലയ്യ സ്വര്ണപ്പണിക്കാരന് ബൊമ്മണ്ണ, നികുതി പിരിവുകാരന് ബാകണ്ണ, തയ്യല്ക്കാരന് മരിതംഭൈ, തൂപ്പുകാരി സത്യക്ക, മന്ത്രി സകലേശമദരസ തുടങ്ങി സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ അനുഭവ മണ്ഡപത്തിലെ അംഗങ്ങളായിരുന്നു. തൊഴിലിന്റെ പേരിലുള്ള തരംതിരിവുകളോ സ്ത്രീപുരുഷഭേദമോ അനുഭവ മണ്ഡപത്തില്‍ ഉണ്ടായിരുന്നില്ല. ഈശ്വരാരാധനയ്ക്ക് പുരോഹിതരുടെ ആവശ്യം ഇല്ല എന്ന വാദിച്ച ബസവേശ്വരന് തൊഴില്‍ തന്നെയാണ് ഈശ്വരാരാധന എന്നു പഠിപ്പിച്ചു. ഒരു തൊഴിലും മറ്റൊരു തൊഴിലിനേക്കാള്‍ മഹത്തരമോ നീചമോ അല്ലെന്ന് നിരീക്ഷിച്ച അദ്ദേഹം, എല്ലാവരും തങ്ങളുടെ ആഹാരത്തിനുള്ളത് സ്വന്തം അദ്ധ്വാനത്തിലൂടെ കണ്ടെത്തണമെന്നും ആഹ്വാനം ചെയ്തു. തൊഴിലിന്റെ അടിസ്ഥാനത്തില്‍ മേന്മ നിശ്ചയിക്കുന്ന സമീപനത്തെ അദ്ദേഹം വെല്ലുവിളിച്ചു. അര്‍പ്പണബോധത്തോടെ ചെയ്യുന്ന പ്രവര്‍ത്തിയാണ് ഈശ്വരാരാധന. എല്ലാ തൊഴിലും ആദരിക്കപ്പെടേണ്ടതാണെന്നും അദ്ധ്വാനത്തിലൂടെ ആര്‍ജ്ജിക്കുന്നതില്‍ മിച്ചം വരുന്നത് മറ്റുള്ളവര്‍ക്കായി പങ്കിടണമെന്നുള്ള അദ്ദേഹത്തിന്റെ “കായകദാസോഹസിദ്ധാന്തം” ആധുനിക സോഷ്യലിസ്റ്റ് ചിന്തകളെക്കാള്‍ പ്രായോഗികവും പ്രസക്തവുമായിരുന്നു.
കന്നഡ ഭാഷയില്‍ നിലനിന്നിരുന്ന സാഹിത്യ ഭാഷ സാധാരണ ജനങ്ങള്‍ക്ക് അന്യമായിരുന്നു. അതിനാല്‍ ബസവേശ്വരനും അദ്ദഹത്തിന്റെ അനുയായികളും സാധാരണക്കാര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയുന്ന വിധത്തില്‍ തങ്ങളുടെ ആശയങ്ങള്‍ വചന രൂപത്തില്‍ ആവിഷ്ക്കരിച്ചു. ഈ സാഹിത്യ രൂപം വചനാസാഹിത്യം എന്ന പേരില്‍ അറിയപ്പെടുന്നു. ലളിതവും ഹ്രസ്വവുമായ ഭാവഗീതമാണ് വചനം. അനുഭവ മണ്ഡപത്തില്‍ ഉരുത്തിരിയുന്ന ചിന്തകളും ദര്‍ശനങ്ങളും അനുഭവങ്ങളും ദൗര്‍ബല്യങ്ങളും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ലളിതമായി വചനങ്ങളിലൂടെ ആവിഷ്ക്കരിക്കുകയായിരുന്നു വചനകാരന്മാര്‍ ചെയ്തിരിക്കുന്നത്. വചന സാഹിത്യരംഗത്ത് വലിയ സംഭാവനയാണ് ബസവേശ്വരന് നല്‍കിയത്.
ആധുനിക ജനാധിപത്യ സംവിധാനത്തില്‍ സ്ത്രീകള്‍ പ്രാതിനിധ്യത്തിനായി ഇന്നും മുറവിളി കൂട്ടുമ്പോള്‍ സ്ത്രീകള്‍ക്ക് തുല്യ പദവിയും ആദരവും ബസവേശ്വരനും അനുയായികളും നല്‍കിയിരുന്നു. സതി സമ്പ്രദായത്തെ എതിര്‍ത്ത ബസവേശ്വരന് വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിച്ചു. വേശ്യകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് ശ്രമിച്ച അദ്ദേഹം സമത്വവാദിയായിരുന്നു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ജാതി വ്യവസ്ഥയ്ക്കുമെതിരെ പറയുക മാത്രമല്ല ബസവന് ചെയ്യുന്നത്. ബ്രാഹ്മണനും മുന്‍ മന്ത്രിയുമായിരുന്ന മധുവരസയുടെ മകന് ലാവണ്യയും അവര്‍ണനും ചെരുപ്പുകുത്തിയുമായ ഹരളയ്യയുടെ മകന് ശിലവന്ത തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്തുകൊണ്ട്. അദ്ദേഹം ജാതി വ്യവസ്ഥയ്ക്കും യാഥാസ്ഥിതിക ചിന്തകള്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ചു.
സ്ത്രീവിമോചനത്തിന്റെ ചരിത്രം രാജാറാം മോഹന്‍ റായിയില്‍നിന്നും ആരംഭിക്കുന്നതായാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തിനും സ്ത്രീ സമത്വത്തിനും സതിയ്ക്കെതിരെയും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ 12-ാം നൂറ്റാണ്ടില്‍ തന്നെ ബസവേശ്വരന് ആരംഭിച്ചിരുന്നു.
ആത്മീയ ചിന്തയിലൂടെ ഭൗതിക ജീവിതം ചൈതന്യപൂര്ണമാക്കാം എന്നു ഉറച്ചു വിശ്വസിച്ചിരുന്ന ബസവേശ്വരന് ലൗകിക ജീവിതത്തെ നിഷേധിക്കുന്ന ആത്മീയ ജീവിതം വേണ്ടെന്നുദ്ഘോഷിച്ചു. ഭൗതിക വാദിയായ ആത്മീയവാദിയാണദ്ദേഹം. ഭൗതികതയെ ആത്മീയതയുമായി സമന്വയിപ്പിച്ച ഈ യോഗിവര്യന്റെ സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനത്തേയും സോഷ്യലിസ്റ്റ് ചിന്തകളെയും വേണ്ടവിധം യഥാസമയം വിലയിരുത്തപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അത് ഭാരതീയ നവോത്ഥാനത്തിന് ആക്കം കൂട്ടുമായിരുന്നു. “ബസവേശ്വര് സാങ്കേതിക വിദ്യയ്ക്ക് മുന്‍തൂക്കമുള്ള ഒരു കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. ലോകം മുഴുവന്‍ പ്രക്ഷുബ്ദമായിരുന്ന ഒരു അസാധാരണ കാലഘട്ടമായിരുന്നു അത്. അക്കാലത്ത് യൂറോപ്പിലെവിടെയെങ്കിലുമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നതെങ്കില്‍ ലോക നവോത്ഥാന കാലഘട്ടത്തിന്റെ മുന്‍നിര നായകനായി മാറുമായിരുന്നു. ആധുനിക കാലഘട്ടത്തില്‍ വിശകലനം ചെയ്യുന്ന പല മൂല തത്ത്വങ്ങളും ബസവന് പണ്ടു പറഞ്ഞിരുന്നതും, അവ ഇന്നും ആധുനിക യൂറോപ്പിന്റെയും സാങ്കേതിക വിദ്യയുടേയും കുഴയ്ക്കുന്ന പ്രശ്നങ്ങളുടെ പരിഹാരമാര്‍ഗമായി നില കൊള്ളുന്നതുമാണ്.” റവ.ഇ.എച്ച്.റോബര്‍ട്ട്സണ്‍ നടത്തിയ നിരീക്ഷണമാണിത്.
ഭാരത ചരിത്രത്തില്‍ വേണ്ടവിധം അടയാളപ്പെടുത്താതെ പോയ ബസവേശ്വരന്റെ വെങ്കല പ്രതിമ വൈകിയെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിന് മുന്നില്‍ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുവാന്‍ നാണയം ഇറക്കിയതും ആശ്വാസം പകരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും നടപ്പില്‍ വരുത്താന്‍ കഴിയാത്ത സാമൂഹ്യപരിഷ്ക്കരണവും പരിവര്‍ത്തനവും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവേശ്വരന് നടപ്പില്‍ വരുത്തി. വീരശൈവ സിദ്ധാന്തങ്ങളിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത്.
“എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസവേശ്വരന് പറഞ്ഞതും, നടപ്പിലാക്കിയതുമായ കാര്യങ്ങള്‍ ഇന്ന് എനിക്കിവിടെ ചെയ്തു തീര്‍ക്കുവാന്‍ കഴിയുന്നില്ല. അവയില്‍ ചിലതു മാത്രം പ്രാവര്‍ത്തികമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബസവേശ്വരന് പറഞ്ഞ ആശയങ്ങള്‍ എല്ലാം പ്രാവര്‍ത്തികമാക്കിയിരുന്നു. തൊട്ടുകൂടായ്മക്കെതിരെയുള്ള ആഹ്വാനങ്ങളും കര്‍മത്തെ(കായക)പ്പറ്റിയുള്ള സങ്കല്‍പ്പങ്ങളും അതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ബസവേശ്വരന് ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ജാതി വ്യവസ്ഥകള്‍ പൂര്‍ണമായും തുടച്ചുനീക്കുമായിരുന്നു. ഋഷിവര്യനായി അദ്ദേഹം വാഴ്ത്തപ്പെടുമായിരുന്നു. പ്രസ്തുത ആദര്‍ശങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ലോകജനതയുടെ ഒന്നാകെയുള്ള ഉന്നമനത്തിന് അത് സഹായകമാകും.”
1924 ല്‍ സല്ഗാമില് ചേര്‍ന്ന അഖിലേന്ത്യ കോണ്‍ഗ്രസ് സമ്മേളനത്തില്‍ മഹാത്മാഗാന്ധി ബസവേശ്വരനെപ്പറ്റി പറഞ്ഞ വാക്കുകളാണിവ. ഒരു മഹര്‍ഷിയുടെ തേജസ്സും ഒരു വിപ്ലവകാരിയുടെ മനസ്സും ഒരു വ്യക്തിയിലൊന്നിച്ച അപൂര്‍വമായ പ്രതിഭയായിരുന്നു വിശ്വമാനവനായ ബസവേശ്വരന്.
തട്ടാരമ്പലം ജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: