രഘുവംശത്തിലെ ഒടുക്കത്തെ രാജാവായിരുന്ന അഗ്നിവര്‍ണന്‍ തികഞ്ഞ സാമൂഹ്യദ്രോഹിയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കാരണവന്മാര് ഉണ്ടാക്കിവച്ച സമ്പത്തും സല്‍പ്പേരുമെല്ലാം കുടിച്ചു കൂത്താടി കുമ്മിയടിച്ചുകളഞ്ഞു അയാള്‍. അന്തപ്പുരത്തില്‍ വാരനാരിമാരുടെ മടിത്തടത്തില്‍ കിടന്ന് കാലുകള്‍ കിളിവാതില്‍ വഴി പുറത്തേക്കിടുമായിരുന്നത്രെ ഇദ്ദേഹം. പരാതിയുമായി എത്തുന്ന പ്രജകളെ മുഖം കാണിക്കാന്‍ മനസ്സില്ല, വേണമെങ്കില്‍ പരിഷകള്‍ പാദംകണ്ട് വണങ്ങട്ടെയെന്നായിരുന്നു ധാര്‍ഷ്ട്യം. ദിലീപന് മുതല്‍ രഘുവും രഘുരാമനും വരെ വാണരുളിയ ഒരു വംശത്തിന്റെ ഗതികേട്. നമ്മുടെ കേന്ദ്രഭരണകൂടം ഏതാണ്ട് ഈ പരുവത്തിലാണ് ഇപ്പോള്‍. കള്ളന്മാരുടെ ഒരു കൂടാരം. നേരും വിവരവും ഉള്ള ഒരുത്തനും ഇല്ല ആ കൂട്ടത്തിലെന്നു വന്നിരിക്കുന്നു.
കള്ളന്മാരുടെ രാജാവ് എന്ന് കേട്ടിട്ടുണ്ട്. ഇവിടെ രാജാവ് അടിയാളനാണ്. കാട്ടുകള്ളന്മാര്ക്ക് മുമ്പില്‍ തലപ്പാവും കെട്ടി റാന്‍ മൂളി ഒരു പ്രധാനമന്ത്രി. അപ്പോള്‍പിന്നെ ഇപ്പറഞ്ഞതിനപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്. പഞ്ചാബുകാരനായ പവന്‍കുമാര്‍ ബന്‍സല്‍ എന്ന അമ്മാവന് കഥാപാത്രമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ‘പുള്ളി’. അങ്ങനെയാണല്ലോ ഇത്തരക്കാരെ നമ്മുടെ പോലീസ് വിളിക്കുന്നത്. പുള്ളിയുടെ അനന്തരവന് വിജയ്കുമാര്‍ സിംഗ്ല അമ്മാവന്റെ ചെലവില്‍ പുതിയ കച്ചവടം തുടങ്ങി. അമ്മാവന് കുടുംബസ്വത്തായും സ്ത്രീധനമായുമൊക്കെ എഴുതിക്കിട്ടിയതാണല്ലോ ഇന്ത്യന്‍ റയില്‍വേ. അപ്പോള്‍പിന്നെ അനന്തരവനുമുണ്ടാകും ഇത്തിരി അവകാശമൊക്കെ. റയില്‍വേ ബോര്‍ഡിലേക്ക് അനന്തരവന് വഴി ആര്‍ക്കും കയറാം. ചില്ലറ ചെലവേയുള്ളു. ഒരു പത്തുകോടി ഉറുപ്പിക. അമ്മാവന് കൂടി അറിഞ്ഞുകൊണ്ടൊരഡ്ജസ്റ്റുമെന്റ്. അഞ്ചങ്ങോട്ടും അഞ്ചിങ്ങോട്ടും.
ബോര്‍ഡില്‍ ഇലക്ട്രിക്കല്‍ അംഗമാകാന്‍ മഹേഷ്കുമാര്‍ എന്നയാള്‍ അമ്മാവന്റെ അനന്തരവനുമായി കരാറിലേര്‍പ്പെട്ടു. 90ലക്ഷം ഇപ്പോള്‍ തരും. ബാക്കി പിന്നെ. അതാണ് കച്ചവടം. വിജയ്കുമാര്‍ സിംഗ്ല 90ലക്ഷം രൂപ രൊക്കമായി വാങ്ങുമ്പോഴാണ് സിബിഐ പൊക്കിയത്. വല്ലപ്പോഴുമൊക്കെയേ സോണിയാമാഡം കൂട്ടിലിട്ടുവളര്‍ത്തുന്ന ഈ സിബിഐ തത്ത ഇങ്ങനെ പുറത്തുചാടാറുള്ളു.
വിജയന് മാത്രമല്ല ബന്‍സലിന്റെ അനന്തരവന്. രാകേഷും വിക്രമനും മദനമോഹനും ചേതനുമെല്ലാം ഇങ്ങനെ അമ്മാവന്റെ കൂടെ ബര്‍ണാലയില്‍ നിന്ന് ഡല്‍ഹിയ്ക്ക് വണ്ടി കയറിയവരാണ്. സോണിയാമാഡം അമ്മാവന് എഴുതിക്കൊടുത്ത കുടുംബസ്വത്ത് നോക്കിനടത്താന്‍ ഒരു തുണ. ബന്‍സല്‍ മന്ത്രിപ്പണി പഠിച്ചത് ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ കീഴിലായിരുന്നു. ആദ്യ യുപിഎ സര്‍ക്കാരില്‍ ധനകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി. ചണ്ഡീഗഢില്‍ നിന്ന് മൂന്നാതവണയും എംപിയായതിന്റെ ബലത്തിലാണ് ബന്‍സല്‍ രണ്ടാം യുപിഎയില്‍ കളി തുടങ്ങിയത്. ഭാര്യയും മക്കളുമടക്കം കുടുംബക്കാരെല്ലാവരും അങ്ങനെ തലസ്ഥാനത്തേയ്ക്കു വണ്ടികയറി.
ഭരണം മൊത്തത്തില്‍ ചീഞ്ഞുനാറിയപ്പോള്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്ക് ബന്‍സാലായി പ്രിയപ്പെട്ടവന്. എന്തെങ്കിലും മിണ്ടണമെങ്കില്‍ ഈ പാര്‍ലമെന്ററീകാര്യന്‍ തന്നെ വേണം. ചണ്ഡീഗഢില്‍ ഭാര്യ മധു ബന്‍സല്‍ തുടങ്ങിയ തിയോണ്‍ മരുന്നുകമ്പനിയുടെ കഥകള്‍ പാര്‍ലമെന്റില്‍ പാട്ടായിട്ടും ബന്‍സല്‍ പിടിച്ചുനിന്നു. അതിന്റെയൊക്കെ പ്രതിഫലമെന്നോണം ജലവിഭവവകുപ്പും ഇപ്പോള്‍ തൃണമൂല്‍ വച്ചൊഴിഞ്ഞ റയില്‍വേയും കയ്യിലായി. കക്കുന്നതിലല്ലല്ലോ നില്‍ക്കുന്നതിലല്ലേ കാര്യം. ബന്‍സല്‍ വളര്‍ന്നപ്പോള്‍ കുടുംബക്കാരുടെ കച്ചവടവും കൊഴുത്തു. ഡല്‍ഹിയിലും ബര്‍ണാലയിലും ചണ്ഡീഗഢിലുമൊക്കെ കമ്പനികളുണ്ടായി. മന്ത്രിയുടെ സ്വന്തം വിലാസത്തിലും കുടുംബക്കാര് കമ്പനിയുണ്ടാക്കി.
ഇപ്പോള്‍ കേള്‍ക്കുന്നത് ചുരുങ്ങിയത് 20 കമ്പനികളുടെയെങ്കിലും ഭൂരിപക്ഷ ഓഹരി ഉടമകളാണ് അമ്മാവന്റെ അനന്തരവന്മാര് എന്നാണ്. ജെടിഎല്ലും ഇന്‍ഫ്രായും തിയോണും ഹെല്‍ത്ത്കെയറും ഐഎസ്ഐഎസ് പാക്കിംസുമടക്കം പത്തുകമ്പനികളെങ്കിലും പൂര്‍ണമായും കൈപ്പിടിയില്‍. ഒന്നുകൂടി അറിയണം ഒരു പത്തുകൊല്ലം മുമ്പ് ബര്‍ണാലയിലെ തപാ തെരുവില്‍ തേരാപ്പാരാ നടന്നവന്‍മാരാണ് ഇപ്പോഴത്തെ ഈ കമ്പനി ഡയറക്ടര്‍മാര്‍ അഥവാ അമ്മാവന്റെ അനന്തരവന്മാര്. മന്മോഹന് സര്‍ക്കാരിനെക്കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനമെന്ന് ഇനി ചോദിക്കില്ലല്ലോ ആരും.
ഇനിയിപ്പോള്‍ ബന്‍സലിനെ പറഞ്ഞുവിട്ട് തടിയൂരാമെന്ന ചിന്തയിലാണ് സോണിയാമാഡം. മരുമകന് റോബര്‍ട്ട് വധേര കൊയ്തെടുത്ത കോടികളുടെ കണക്കുകള്‍ കേട്ട് പാവം പൊതുജനം മദാമ്മയെ നോക്കി അന്തംവിട്ട കാലം മായുന്നതിനു മുമ്പേയാണ് പുതിയ അമ്മാവന് മരുമകന് കളി. അമ്മായിഅമ്മയും അമ്മാവന്മാരുമൊക്കെ അപ്പങ്ങള്‍ വാരിക്കോരി ഉണ്ടാക്കുകയും അതൊക്കെ മരുമക്കള്‍ അനുഭവിക്കുകയും ചെയ്യുന്നു എന്നതാണ് പുതിയ യുപിഎ പാഠം.
ക്രമക്കേട്, അനധികൃതം, നിയമവിരുദ്ധം, കൈക്കൂലി, കോഴ, കൊള്ള, അഴിമതി, ഒടുവില്‍ കുംഭകോണം വരെ എത്ര പദങ്ങള്‍ നമ്മള് പ്രയോഗിച്ചു മടുത്തു. മന്മോഹന്റെ തണലില്‍ ഈ കാട്ടുകള്ളന്മാര് നടത്തുന്ന തീവെട്ടിക്കൊള്ളയ്ക്ക് മേല്‍പ്പറഞ്ഞ പേരുകളൊന്നും പോരാതെ വന്നിരിക്കുന്നു. അത്രയ്ക്ക് ഭീകരമാണ് കാര്യങ്ങള്‍. സിഎജിയും സിവിസിയും സിബിഐയും മുതല്‍ സുപ്രീംകോടതി വരെ ഈ കൊള്ളക്കാര്‍ക്ക് ചുറ്റും കറങ്ങുകയാണ് എത്രയോ കാലമായി. അഴിമതികൊണ്ട് ചീര്‍ത്തു വികൃതമായ മുഖമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക്. സോണിയാകുടുംബത്തെ ചാരിയാല്‍ മോഷ്ടിക്കാത്തവനും ഒന്ന് മോഷ്ടിക്കണമെന്ന് മോഹിക്കും. അതാണ് അവസ്ഥ. ആദര്‍ശ് ഫ്ലാറ്റ്, കോമണ്‍വെല്‍ത്ത്, ടുജി സ്പെക്ട്രം, ഹെലികോപ്ടര്‍, ടിഎല്‍എഫ്, തിയോണ്‍ മരുന്നിടപാട്, കല്‍ക്കരി, എണ്ണമറ്റ ഭൂമികുംഭകോണങ്ങള്‍, അനധികൃത പണമിടപാടുകള്‍, അഴിമതിയുടെ തീവണ്ടിക്കോഴ….. അശോക് ചവാനും സുരേഷ് കല്‍മാഡിയും എ. രാജയും കനിമൊഴിയും അഴഗിരിയും റോബര്‍ട്ട് വധേരയും ഒ.പി. ത്യാഗിയും ബന്‍സലും അശ്വനികുമാറും വരെ അഴിമതിയെച്ചാരി പഴിവാങ്ങിയവരാണ്. സോണിയയും ആന്റണിയും മന്മോഹനും ഇനിയും കൈകഴുകും. ഇപ്പോള്‍ ബന്‍സല്‍ ഒന്നുകൂടി മുറുകിയാല്‍ അശ്വനികുമാര്‍ അതിനപ്പുറം ആരും ഒന്നും പ്രതീക്ഷിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: