കോട്ടയം: വനിത ഭരിക്കുന്ന കളക്ട്രേറ്റില്‍ സ്ത്രീകളെ കബളിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കളക്ട്രേറ്റില്‍ വിളിച്ചു വരുത്തി രണ്ടു സ്ത്രീകളുടെ ആഭരണങ്ങളാണ് മോഷ്ടാക്കള്‍ കബളിപ്പിച്ചത്. സമാനമായ സംഭവങ്ങള്‍ നടന്നിട്ടും ഫലപ്രദമായ നടപടികളെടുക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപമുണ്ട്. തോട്ടയ്ക്കാട് സ്വദേശിനിയായ 24 കാരിയാണ് ഇന്നലെ തട്ടിപ്പിനിരയായത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ജീവനക്കാരനാണെന്ന് യുവതിയെ പറഞ്ഞുധരിപ്പിച്ചാണ് അപരിചിതനായ യുവാവ് മാലയുമായി കടന്നത്. ഇന്നലെ രാവിലെ 10മണിക്ക് ജില്ലാ കളക്ട്രേറ്റിലാണ് സംഭവം നടന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജോലി ആവശ്യവുമായെത്തിയ തോട്ടയ്ക്കാട് സ്വദേശിനി ആശ(24)യുടെ സ്വര്‍ണ്ണമാലയാണ് നഷ്ടമായത്. ജോലിയുടെ ആവശ്യത്തിനുവേണ്ടി ജില്ലാ കളക്ടറെ കാണണമെന്നും ജില്ലാ കളക്ടറെ കാണുമ്പോള്‍ സ്വര്‍ണ്ണമാല ധരിക്കരുതെന്നും ഇയാള്‍ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് മാല ഊരി വാങ്ങുകയായിരുന്നു. കളക്ടറെ കണ്ട് തിരികെ വന്ന യുവതിക്ക് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.
സമാനമായ സംഭവം കഴിഞ്ഞ ഏപ്രില്‍ 24ന് ഇതേ സ്ഥലത്ത് നടന്നിരുന്നു. ചെങ്ങളം സ്വദേശിനിയായ സ്മിതയെയാണ് അന്ന് എറണാകുളം സ്വദേശിയായ യുവാവ് അനൂപ് കബളിപ്പിച്ച് സ്വര്‍ണ്ണവുമായി കടന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുവെന്ന് പറയുന്നതല്ലാതെ പ്രതിയെ കണ്ടെത്താനോ കസ്റ്റഡിയിലെടുക്കാനോ പോലീസ് തയ്യാറാകാതിരുന്നതാണ് വീണ്ടും സമാനസംഭവം ആവര്ത്തിക്കാനിടയായത്. കളക്ട്രേറ്റിനുള്ളില്‍ തന്നെയാണ് ജില്ലാ പോലീസ് ചീഫിന്റെയും ഡിവൈഎസ്പിയുടെയും ഓഫീസുകള്‍. കളക്ട്രേറ്റിനു സമീപത്തുതന്നെയാണ് കോട്ടയം ഈസ്റ്റ് സിഐ, ഈസ്റ്റ് എസ്ഐ എന്നിവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ നെടുംകോട്ടയ്ക്കുള്ളില് കടന്ന് ഇത്തരം കബളിപ്പിക്കലുകള്‍ സ്ഥിരമായി നടത്തുന്നത് വിവിധ ആവശ്യങ്ങള്‍ക്കായി കളക്ട്രേറ്റിലെത്തുന്ന സ്ത്രീകളടക്കമുള്ളവരെ ഭയചകിതരാക്കിയിട്ടുണ്ട്. ഒരു വനിത ഭരണ നേതൃത്വം നല്കുന്ന ഭരണസിരാകേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക് സൈ്വര്യമായും ഭയമില്ലാതെയും എത്തി ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: