ഏതൊരു സമൂഹത്തേയും സാമൂഹികവും സാമ്പത്തികവും ആദ്ധ്യാത്മികവുമായ ഔന്നത്യത്തിലേക്ക് നയിക്കുന്നതില്‍ അവരുടെ ആരാധനാലയങ്ങള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട് എന്നു കാണാം. നല്ല വ്യക്തി ജീവിതം നയിക്കുന്നതിനും സാമൂഹ്യക്രമങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും സര്‍ക്കാരുകള്‍ക്ക് കഴിയുന്നതിലും അധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ഇത്തരം സ്ഥാപനങ്ങള്‍ക്കാണ്. അതുകൊണ്ട് ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നതിനും അവയുടെ ഭരണനിര്‍വഹണം നടത്തുന്നതിനും മിക്കവാറും രാജ്യങ്ങള്‍ പൗരന് അവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ മാത്രം ഈ അധികാര അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് നിഷേധിക്കുകയും നാലായിരത്തോളം വരുന്ന ക്ഷേത്രങ്ങള്‍ അടക്കി ഭരിച്ചുകൊണ്ടിരിക്കുകയുമാണ്.
മതവിശ്വാസികള്‍ക്ക് അവരവരുടെ മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകും, അവരുടെ വളര്‍ച്ചക്കും വികാസത്തിനും ഉതകുന്ന കാര്യങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കണം എന്ന് ആഗ്രഹമുണ്ടാകും. എന്നാല്‍ ഒരു മതത്തോടും പ്രത്യേക താല്‍പ്പര്യമില്ലാത്ത ഒരു മതേതര ഭരണകൂടത്തിന് ഇങ്ങനെയുള്ള താല്‍പ്പര്യങ്ങള്‍ ഒന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത്തരം ഭരണകൂടങ്ങള്‍ ക്ഷേത്രങ്ങള്‍ പോലുള്ള മതസ്ഥാപനങ്ങളുടെ ഭരണം കയ്യാളിയാവും ആ മതത്തില്‍പ്പെട്ടവര്‍ക്ക് ആരാധനാലയങ്ങളില്‍ നിന്ന് കിട്ടേണ്ടതൊന്നും കിട്ടാതെ ആകും. കേരളത്തില്‍ അഹിന്ദുക്കളായവര്‍ക്ക് ഭൂരിപക്ഷമുള്ള വലതുമുന്നണിയുടേയും അവിശ്വാസികളും, ക്ഷേത്രങ്ങള്‍ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടേയും കേന്ദ്രങ്ങളാണെന്നും കരുതുന്ന ഇടതുമുന്നണിയുടേയും കീഴിലാണ് എന്നും ക്ഷേത്രങ്ങളുടെ ഭരണം നടന്നുവരുന്നത്. അതിനാല്‍ ക്ഷേത്രങ്ങളുടെയും അവയെ ആശ്രയിക്കുന്ന ഭക്തജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടിയുള്ളതൊന്നും അവിടെ നടപ്പാക്കാന്‍ ശ്രമിക്കാറില്ല. മറ്റുമത വിശ്വാസികള്‍ നേടുന്ന തരത്തിലുള്ള വളര്‍ച്ചയും വികാസവും ഹിന്ദുക്കള്‍ക്കില്ലാതെ പോകുന്നതിന്റെ പ്രധാന കാരണമിതാണ്.
ക്ഷേത്രങ്ങളെ എന്നും കറവപ്പശുക്കളായിട്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ കണ്ടിരുന്നത്. അതുകൊണ്ട് സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ മറ്റ് കോര്‍പ്പറേഷനുകള്‍ക്കും ബോര്‍ഡുകള്‍ക്കും വേണ്ടി ഉണ്ടാകുന്നതിലും അധികം പിടിയും വലിയും ദേവസ്വം ബോര്‍ഡിന് വേണ്ടിയുണ്ടാകുന്നു. ഈ മുന്നണി അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും ഇതുവരെ തെരഞ്ഞെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. കാലാവധി കഴിഞ്ഞ് ഏറെയായെങ്കിലും കൊച്ചി, മലബാര്‍, ദേവസ്വം ബോര്‍ഡുകള്‍ ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്നത് ഉദ്യോഗസ്ഥരാണ്. രാഷ്ട്രീയവനവാസത്തിലേര്പ്പെട്ടിരിക്കുന്നവരെയും പഴയ വിശ്വസ്തരായ ബ്യൂറോക്രാറ്റുകളെയും ദേവസ്വം ബോര്‍ഡുകളുടെ തലപ്പത്തുകൊണ്ടുവരുന്നത് അവര്‍ പാര്‍ട്ടിക്ക് വേണ്ടത് നല്‍കും എന്നതുകൊണ്ടാണ്.
ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പുതിയ തസ്തികകള്‍ സൂക്ഷിക്കുകയും പാര്‍ട്ടി യുവജനങ്ങളെ ദേവസ്വം ബോര്‍ഡില്‍ തിരുകയും പതിവുള്ളതാണ്. ഇങ്ങനെ നിയമിച്ച് നിയമിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മാത്രം 5000 ത്തോളം ജീവനക്കാരായിക്കഴിഞ്ഞു. ക്ഷേത്രങ്ങള്ക്കനുവദിച്ചിരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും റദ്ദാക്കുകയും വഴിപാടുനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുകയും ചെയ്തിട്ടും ഇന്നും പിടിച്ചുനില്ക്കാന് കഴിയാത്ത അവസ്ഥയാണ്. ഭക്തജനങ്ങള്‍ നന്നായി നടത്തികൊണ്ടുപോകുന്ന നടവരവുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുത്ത് ഈ പ്രതിസന്ധിയെ തരണം ചെയ്യാനാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ ശക്തമായ സമരം അഴിച്ചുവിട്ടതിനെത്തുടര്‍ന്ന് ഈ തീരുമാനം തല്ക്കാലം മരവിപ്പിച്ചിരിക്കുകയാണ് എന്നുമാത്രം. ദേവസ്വം ബോര്‍ഡുകളിലേക്കു നടക്കാറുള്ള മത്സരപരീക്ഷകളും ഇന്റര്‍വ്യൂകളും എന്നും ആരോപണങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുള്ളവയാണ്. മിക്കവാറും ഹൈക്കോടതിയുടെ ഇടപെടലിനിടയാക്കുകയും ചിലത് റദ്ദാക്കുകയും ഉണ്ടായിട്ടുണ്ട്. അറിവും അര്‍ഹതയും ഉള്ള മിടുക്കന്മാര് വട്ടപൂജ്യം വാങ്ങി തോറ്റുപോകുകയും പാര്‍ട്ടി കൂറുള്ളവര്‍ക്ക് കൂട്ടിവായിക്കാനറിയില്ലെങ്കിലും നൂറില്‍ നൂറ് മാര്‍ക്കും വാങ്ങി ജയിച്ച് ഉദ്യോഗത്തില്‍ കയറുകയും ചെയ്യുന്നു. ഇതുകൊണ്ട് ജീവനക്കാരുടെ നിലവാരം താഴ്ന്നുപോകുന്നു. മാത്രമല്ല വേലി പൊളിച്ച് അകത്തുകടക്കുവാന്‍ സഹായിച്ചവരോട് ആകുന്നു ശമ്പളം കൊടുക്കുന്ന ബോര്ഡിനോടുള്ളതിലും അധികം കൂറ് എന്ന ദോഷവും ഇതിനുണ്ട്.
അഴിമതിയും മോഷണവും നടത്തുകയും കൃത്യവിലോപത്തിലേര്പ്പെടുകയും ചെയ്തതിന് പലതവണ പിടികൂടിയിട്ടുള്ളവരാണ് ജീവനക്കാരിലേറെയും. അതുകൊണ്ടിത്തരം കുറ്റാരോപണങ്ങളും ശിക്ഷകളും ദേവസ്വംബോര്‍ഡില്‍ ഒരു കുറവായിട്ടു കാണുന്നില്ല. എത്ര ഗുരുതരമായ കുറ്റം ചെയ്താലും ഗുരുതരമായി ശിക്ഷ കിട്ടാതെ എല്ലാം നിസ്സാരവല്ക്കരിക്കാന് പറ്റിയ ഒരു സംവിധാനം അതിനകത്തു തന്നെയുണ്ട്. ശക്തി ഏറിയ തൊഴിലാളി സംഘടനകളും ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്ന രാഷ്ട്രീയ പ്രതിനിധികളും ഒരുമിച്ച് പരിശ്രമിച്ച് മലയെ എലിയാക്കി മാറ്റും. ബോര്‍ഡിന് സാമ്പത്തിക നഷ്ടം വരുത്തുന്നവരില്‍ നിന്ന് അത് തിരിച്ചു പിടിക്കണമെന്നാണ് നിയമം. ജസ്റ്റിസ് പരിപൂര്ണന് കമ്മീഷന് ഇക്കാര്യം ഊന്നിപ്പറിഞ്ഞിട്ടുമുണ്ട്. പക്ഷെ കാര്യം നടക്കുന്നില്ല എന്നുമാത്രം. ഇങ്ങനെ ബോര്‍ഡിന്റെ ഖജനാവിലെത്തേണ്ട ധനം നിരവധിയായി സുഷിരങ്ങളില്‍ കൂടി നിരന്തരം ചോര്‍ന്നുകൊണ്ടിരിക്കുന്നു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സബ്ഗ്രൂപ്പ് ആസ്ഥാനങ്ങളിലൊന്നായ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ ഭണ്ഡാരമെണ്ണുമ്പോള് നോട്ടുകള്‍ തിരിച്ച് കെട്ടുകളാക്കി മാറ്റി അപഹരിക്കുന്ന ദൃശ്യം അടുത്തകാലത്ത് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നല്ലൊ. ഇതിന് കൂട്ടുനിന്നതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത അസി.കമ്മീഷണര്‍ സിഐടിയുവിന് കീഴിലുള്ള തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ്. ഇതിന് മുമ്പ് ജോലി നോക്കിയിരുന്ന ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ അഴിമതി നടത്തിയതിന്റെ പേരില്‍ പണീഷ്മെന്റെ ട്രാന്‍സ്ഫറില്‍ ഇവിടെ എത്തിയ ആളാണ് എന്നറിയുന്നു. നേതാവാകാനിതൊക്കെ വേണം എന്നാണ് ബോര്‍ഡിലെ സംസാരം. ഈ കേസില്‍ അറസ്റ്റിലായ മറ്റൊരാള്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയാണെന്നും അറിയുന്നു. മറ്റൊരു ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ മോഷണത്തിന്റെ പേരില്‍ തൃക്കാരിയൂര്‍ ക്ഷേത്രത്തില്‍നിന്നും അടുത്തകാലത്ത് മാതിരിപ്പിള്ളി ക്ഷേത്രത്തിലേക്ക് സ്ഥലം മാറ്റിയിരുന്നുപോലും. ജീവനക്കാരിലധികം പേരും സജീവ രാഷ്ട്രീയക്കാരോ സജീവ പിന്തുണക്കാരോ ആണ് എന്നതുകൊണ്ടാണ് ഇത്തരം വിളതിന്നലിനെ പാര്‍ട്ടികള്‍ പിന്‍വാതിലില്‍ കൂടി സഹായിക്കുന്നത്. ബോര്‍ഡിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ഇങ്ങനെ ജീവനക്കാരിലൂടെ ചോര്‍ന്നു പോകുന്നതുകൊണ്ടാണ് ബോര്‍ഡ് എന്നും ദാരിദ്ര്യത്തില്‍ കിടന്നുഴലുന്നത്. ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇക്കാര്യം ഒന്നും അറിയായ്കയല്ല. അവര്‍ പലപ്പോഴും നിസ്സഹായരായി എല്ലാം കണ്ട് മിണ്ടാതിരിക്കാന്‍ നിര്‍ബന്ധിതരായി തീരുകയാണ്.
ദര്‍ശനത്തിനു വരുന്ന ഭക്തജനങ്ങളില്‍നിന്നും തെരഞ്ഞെടുത്തിരുന്ന ക്ഷേത്ര ഉപദേശക സമിതികളുടെ നിരീക്ഷണമാണ് അടുത്തകാലത്ത് വരെ ബോര്‍ഡ് ഉദ്യോഗസ്ഥരെ ഇത്തരം അനഭിലഷണീയ പ്രവണതകളില്‍നിന്നും ഒരു പരിധിവരെ തടഞ്ഞിരുന്നത്. ഈ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളുടെ ചിറകരിയണം എന്ന് യൂണിയന് നേതാക്കളും രാഷ്ട്രീയനേതാക്കളും ചിന്തിച്ചതിന്റെ ഫലമായി ഇപ്പോള്‍ പുതിയ നിയമനിര്‍മാണം നടത്തുകയും ഉപദേശക സമിതി അംഗത്വം നൂറുരൂപാ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തിലാക്കുകയും ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ ആര്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കണം കൊടുക്കേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കാണ്. അവരുടെ തെറ്റായ ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കാത്തവര്‍ക്ക് മെമ്പര്‍ഷിപ്പ് കിട്ടുക എളുപ്പമല്ല. അതുകൊണ്ട് ഉപദേശക സമിതികള്‍ അധികവും ഇന്ന് രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളും ജീവനക്കാരുടെ ചെയ്തികള്‍ക്ക് അരു നില്ക്കുന്നവരുമാണ് എന്നുവന്നിരിക്കുന്നു. മുമ്പുപറഞ്ഞ തൃക്കാരിയൂര്‍ ക്ഷേത്രത്തിലെ ഉപദേശക സമിതി പ്രസിഡന്റ് ഒരു പാര്‍ട്ടിയുടെ നേതാവും സ്ഥലം പഞ്ചായത്തുമെമ്പറുമാണെന്നറിയേണ്ടതാണ്. കാണിക്കപ്പണം എണ്ണുന്ന സ്ഥലത്ത് ഉണ്ടാകുകയും അത് സത്യസന്ധമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തുകയും മഹസ്സറില്‍ ഒപ്പുവെയ്ക്കേണ്ട ആളുമാണ് പ്രസിഡന്റ്. പക്ഷെ അദ്ദേഹം എല്ലാ ഉത്തരവാദിത്വം വിശ്വസ്തരായ ഉദ്യോഗസ്ഥരെ ഏല്പ്പിച്ചുമാറി നില്‍ക്കുകയായിരുന്നു ചെയ്തത്. ചില ഇടങ്ങളില്‍ ഉപദേശക സമിതികള്‍ അഴിമതിക്കാരായ ജീവനക്കാരില്‍നിന്നും പങ്ക് പറ്റി കണ്ണടച്ചിരുട്ടാക്കുന്നുണ്ട് എന്നും അറിയുന്നു. ഭഗവാനോടുള്ളതിലും അധികം ഭക്തി പാര്‍ട്ടി നേതാക്കളോടുള്ളവര് ഉപദേശക സമിതികളില്‍ വന്നാല്‍ ഇതും നടക്കും ഇതിലപ്പുറവും നടക്കും. ഏതു ഭക്തനും ഉപദേശക സമിതികളില്‍ വരാന്‍ അവസരമൊരുക്കുകയും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്ത സ്വതന്ത്രമായ ഉപദേശകസമിതികള്‍ രൂപീകരിക്കുകയും സുതാര്യമായ കാര്യനിര്‍വഹണം ഉറപ്പുവരുത്തുകയുമാണിതിനൊരു പരിഹാരം. കൂടുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ എവിടെ കൊണ്ടുവരുന്നുവോ അവിടെ എന്തൊക്കെയോ മറച്ചുവെക്കാനുണ്ട്, അവര്‍ ജനങ്ങളെ ഭയപ്പെടുന്നുണ്ട് എന്നൊക്കെയാണ് മനസ്സിലാക്കേണ്ടത്. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കാന്‍ ഉപദേശക സമിതികള്‍ക്ക് എപ്പോഴും അവസരങ്ങള്‍ ഉണ്ടാകുകയും ഗൗരവമനുസരിച്ച് അന്വേഷണവും നടപടിയും ഉണ്ടാവുകയുമാണെങ്കില്‍ ക്ഷേത്രതലത്തില് നടക്കുന്ന അഴിമതിയും ക്രമക്കേടും ഗണ്യമായി ഇല്ലായ്മ ചെയ്യാന്‍ കഴിയും. ദേവസ്വം ബോര്‍ഡില്‍ വരുത്തേണ്ട ഭരണ പരിഷ്ക്കാരങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 1960 മുതല്‍ ഇതുവരെ ആറ് കമ്മീഷനുകളെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ ഭരണം സുഗമവും അഴിമതിരഹിതവും കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതിന് ഭക്തജന പങ്കാളിത്തം ഉപകരിക്കുമെന്ന് എല്ലാ കമ്മീഷനുകള്‍ക്കും അഭിപ്രായമുണ്ട്. ഇതില്‍ 1984 ല്‍ നിയമിതമായ അഡ്വ.കെ.പി.ശങ്കരന് നായര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ എടുത്തുപറയേണ്ടതാണ്.
എം.പി.അപ്പു പായിപ്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: