ഇന്ന് മെയ് ഒന്ന്. സാമൂഹ്യ പരിഷ്കര്‍ത്താവും ഗാന്ധിയനുമായിരുന്ന എം.പി.മന്മഥന്റെ 99-ാം ജന്മവാര്‍ഷികമാണ്. അടുത്ത ഒരു വര്‍ഷക്കാലം വിവിധഗാന്ധിയന് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. അദ്ദേഹം മണ്മറഞ്ഞിട്ട് വരുന്ന ആഗസ്റ്റ് 15ന് 19 വര്‍ഷം തികയുന്നു. മുഖവുര ആവശ്യമില്ലാത്ത ആ സമൂഹസ്നേഹിയുടെ ഓര്‍മ്മയിലേയ്ക്ക് ഒരു എത്തിനോട്ടം.
1994 ആഗസ്റ്റ് പതിനഞ്ചാം തീയതി കേരളാംബികയെ ദു:ഖത്തിലാഴ്ത്തികൊണ്ട് എം.പി.മന്മഥന് വിടപറഞ്ഞു. പക്ഷെ കേരളത്തിന്റെ ധാര്‍മ്മിക മനസ്സാക്ഷിയായ അദ്ദേഹം മരിച്ചിട്ടില്ല. മരിക്കുകയുമില്ല. അദ്ദേഹം വെറും ഒരു വ്യക്തിയായിരുന്നില്ല. ഒരു സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു.
അധികാരത്തിലോ ആദായത്തിലോ കണ്ണുടക്കാതെ ഗാന്ധിസത്തിന്റെ വഴിത്താരയിലൂടെ നടന്ന മന്മഥന് തനിക്ക് തെറ്റാണെന്ന് തോന്നിയതിനോടൊന്നും ഒരിക്കല്‍ പോലും സന്ധിചെയ്യാന്‍ ഒരുമ്പെട്ടിട്ടില്ല. എന്നാല്‍ ഈ പ്രവാചകന് കേരളജനത നല്കിയ മുഖം മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റേതാണ്. മദ്യവിപത്തിന് എതിരെ കേരളത്തിലുടനീളം പ്രസംഗിച്ചു നടന്ന അദ്ദേഹത്തിന്റെ വിജയം മദ്യത്തിനെതിരെ ജനങ്ങളില്‍ ഒരു അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് കേരളത്തെ പിടിച്ചുകുലുക്കിയ ഭരണാധിപന്മാരെ ചിന്തിപ്പിച്ച അനേകം മദ്യവിരുദ്ധ സമരങ്ങള്‍ അരങ്ങേറിയത്. 1980 -ല്‍ കേരള മദ്യനിരോധന സമിതിയുടെ പ്രസിഡന്റായി ചുമതലയേറ്റെടുത്ത അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു മട്ടാഞ്ചേരിയിലെ കൂവപ്പാടത്ത് നടന്ന മദ്യവിരുദ്ധ സമരം. 1984 ഒക്ടോബര്‍ 2 മുതല്‍ 1985 മാര്‍ച്ച് 5 വരെ 155 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ സര്‍ക്കാര്‍ കൂവപ്പാടത്തെ മദ്യഷാപ്പ് മാറ്റുവാന്‍ നിര്‍ബന്ധിതമായി. അതിനുവേണ്ടി വന്നത് മന്മഥന്റെ ജയില്‍വാസവും സഹയാത്രികനായ പ്രൊഫ.ജി. കുമാരപിള്ളയുടെ അനിശ്ചിതകാല നിരാഹാരവും ആയിരുന്നു. തുടര്‍ന്ന് മുവാറ്റുപുഴയ്ക്കടുത്ത് ഊരമന ഗ്രാമത്തില്‍ നടന്ന മദ്യവിരുദ്ധ സമരം ഒരു ഗ്രാമത്തിലെ ജനത ഒന്നടങ്കം മദ്യത്തിനെതിരെ അണിനിരന്നപ്പോള്‍ ആ സമരം മദ്യനിരോധനസമിതി ഏറ്റെടുക്കുകയും ആ ഗ്രാമം ഒരു മദ്യവിരുദ്ധ ഗ്രാമമായി തീരുകയും ചെയ്തു. തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ അഴിമാവ് ഗ്രാമത്തില്‍ നടന്ന സമരം ചെത്തു തൊഴിലാളികളുടെ സ്വന്തം നാട്ടില്‍ 450 ലേറെ ദിവസം നീണ്ടു നിന്നു. അന്നത്തെ ഇടതു പക്ഷസര്‍ക്കാര്‍ ഈ സമരത്തിനോട് മുഖംതിരിഞ്ഞ് നിന്നെങ്കിലും ഒടുവില്‍ മദ്യഷാപ്പ് മാറ്റുവാന്‍ നിര്‍ബന്ധിതരായി.
കേരളത്തില്‍ മദ്യത്തിന്റെ ലഭ്യത ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്നു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മദ്യത്തേയും മദ്യപാനത്തേയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനമാണ് സ്വീകരിച്ചു വരുന്നത്. അരിക്കുവേണ്ടി പ്രതിവര്‍ഷം 3000 കോടി രൂപ ചെലവഴിക്കുമ്പോള്‍ മദ്യത്തിന് വേണ്ടി 10,000 കോടി ചെലവഴിക്കുന്ന ഒരു ദുരന്തമാണ് കണ്ടുവരുന്നത്. വിദ്യാര്‍ത്ഥികളില്‍ മദ്യപിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടി വരുന്നു. ഈ ഒരു കാലഘട്ടത്തിലാണ് എം.പി. മന്മഥനെപോലെയുള്ളവരുടെ പ്രസക്തി നാം തിരിച്ചറിയുന്നത്.
എം.പി. മന്മഥന്റെ കുട്ടിക്കാലം ഒട്ടും സന്തോഷകരമായിരിന്നില്ല. 99 വര്‍ഷം മുമ്പ് മുവാറ്റുപുഴയില്‍ ഒരു കഷണം ഭൂമിയും ഒരു ചെറുപുരയും മാത്രം സ്വത്തുള്ള മംഗലത്ത് വീട്ടില്‍ ജനിച്ച പരിശുദ്ധനെങ്കിലും പരമദരിദ്രനായ ഒരു കുട്ടി അധാര്‍മ്മികതയുടെ മുന്നേറ്റത്തെ ചെറുത്ത ധര്‍മ്മ ധീരനായ കര്‍മ്മ യോഗിയായി വളര്‍ന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ കേരളത്തിലെ വളര്‍ച്ചയുടെ പവിത്രമായ ചരിത്രമാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് സ്വജീവിതം കൊണ്ട് വ്യാഖ്യാനം രചിച്ച്, അവ പ്രായോഗികമാക്കികൊണ്ടാണ് അദ്ദേഹം ജീവിച്ചത്.
പട്ടിണിയും കഷ്ടപ്പാടും പീഡനകാലം സമ്മാനിച്ച ബാല്യത്തില്‍ നിന്നും ഊതി കാച്ചിയെടുത്ത കരുത്താവാം മനുഷ്യ സ്നേഹത്തിന്റെ ജ്വാലകള്‍ മന്മഥനില് വളര്‍ത്തിയെടുത്തത്. കോളേജ് പഠനത്തിനുശേഷം സ്വന്തമായി സ്കൂള്‍ തുടങ്ങാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പ്രേരിപ്പിച്ച കലയാണ് കഥാപ്രസംഗം. മൂവാറ്റുപുഴയില്‍ പാവങ്ങള്‍ക്കായി ‘കോര്‍മലക്കുന്നില്‍’ ഒരു സ്കൂള്‍ തുടങ്ങാനും അത് പിന്നീട് എന്‍എസ്എസിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്‍എസ്എസ് എന്ന സാമുദായിക സംഘടനയ്ക്ക് വിവിധ തലങ്ങളില്‍ സാംസ്കാരിക സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിന് മന്നത്ത് പത്മനാഭനോടൊപ്പം അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച സമര്‍ത്ഥനായ സംഘാടകനായിരുന്ന എം.പി. മന്മഥന്. എന്‍എസ്എസ് രജിസ്ട്രാറായും തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ അദ്ദേഹം ആവിഷ്കരിച്ച ഉല്‍പ്പന്നപ്പിരിവ് എന്ന ധനസംഭരണമാര്ഗ്ഗം പുതുമയും ലാളിത്യമുള്ളതും ഫലപ്രദവുമായിരുന്നു. അതിലൂടെ പതിനായിരക്കണക്കിന് ജനങ്ങളെ സ്കൂള്‍ കോളേജ് സ്ഥാപനയജ്ഞത്തില് പങ്കാളികളാക്കാന്‍ സാധിച്ചു. ഇന്ന് എന്‍എസ്എസിന് കൈവശമുള്ള പലസ്ഥാപനങ്ങളും പടുത്തുയര്‍ത്തുന്നതില്‍ അദ്ദേഹം ചെയ്ത സേവനം പലരുടേയും വിസ്മൃതിയിലാണ്. എന്‍എസ്എസിന്റെ ഇന്നത്തെ അധികാരികള്‍പോലും അതോര്ക്കുന്നുണ്ടാവില്ല. അതുകൊണ്ടാകാം എന്‍എസ്എസിന്റെ ഒരു സ്ഥാപനത്തിനും എം.പി. മന്മഥന്റെ നാമം നല്‍കാത്തത്.
കഥാപ്രസംഗകലയിലെ പാടവം കണ്ട് ഒരു നിര്‍മ്മാതാവ് അദ്ദേഹത്തെ സിനിമയിലും നായകനാക്കി. മിസ്.കുമാരിയോടൊപ്പം 1956-ല്‍ ‘യാചകന്’ എന്ന സിനിമയില്‍ അഭിനയിച്ചു. എന്നാല്‍ സിനിമ രംഗം തനിക്ക് പറ്റിയതല്ല എന്ന് മനസിലാക്കി ആദ്യത്തെ സിനിമയോടെ അതിന് വിടപറഞ്ഞു.
1970 ല്‍ എം.ജി. കോളേജ് പ്രിന്സിപ്പാലായിരിക്കെയാണ് അദ്ദേഹം ജോലി രാജിവയ്ക്കുന്നത്. മതിയായ ഹാജര്‍ ഇല്ലാത്ത 6 വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ പരീക്ഷയ്ക്കിരുത്താന്‍ വിസമ്മതിച്ച അദ്ദേഹത്തിന്റെ നടപടിയ്ക്കെതിരെ സര്‍വകലാശാല നേരിട്ട് വിദ്യാര്‍ത്ഥികളെ പരക്ഷയെഴുതിച്ചപ്പോള് സര്‍വകലാശാലയുടെ തീരുമാനം താന്‍ വിശ്വസിക്കുന്ന ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന് കണ്ടെത്തുകയും പ്രിന്‍സിപ്പല്‍ പദവി വലിച്ചെറിഞ്ഞ് ഇറങ്ങിപോകുകയുമാണ് ഉണ്ടായത്. സര്‍വകലാശാല അന്ന് കാണിച്ച വിദ്യാര്‍ത്ഥി പ്രീണനം ഈ കാലഘട്ടത്തിലും ഒരു ദുരന്തമായി തുടരുന്നു എന്നത് വിധിവൈപരീത്യമാകാം.
സമഗ്രപരിവര്‍ത്തനം എന്ന ലക്ഷ്യവുമായി ലോകനായക് ജയപ്രകാശ് നാരായണന് രംഗത്തിറങ്ങിയപ്പോള്‍ അതിന്റെ കേരളത്തിലെ പ്രവര്‍ത്തനം എം.പി. മന്മഥനെയാണ് ഏല്‍പ്പിച്ചത്. അദ്ദേഹമത് ആത്മാര്‍ത്ഥയോടെ ഏറ്റെടുത്തു. 1975 ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അന്നുതന്നെ അതില്‍ പ്രതിഷേധിച്ച് പ്രകടനം നയിക്കാന്‍ മന്മഥന് തയ്യാറായി.
അടയന്തിരാവസ്ഥയ്ക്കെതിരെ ഒറ്റയ്ക്ക് രാജ്ഭവന് ഗേറ്റില്‍ സത്യാഗ്രഹമിരുന്ന് അറസ്റ്റ് വരിച്ച് ജയിലില്‍പോയി. അവിടെ അദ്ദേഹത്തിന്റെ സഹമുറിയന്മാര് ഇ.കെ.ജിയും, ഇ.എം.എസും, ഓ.രാജഗോപാലും ആയിരുന്നു. അടിയന്തരാവസ്ഥ അവസാനിച്ചശേഷം 1977 നവംബര്‍ 14ന് ‘ജന്മഭൂമി’ പ്രഭാത ദിനപത്രമായി എറണാകുളത്തുനിന്നും പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ മുഖ്യ പത്രാധിപരായി.
1983-ല്‍ സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം (കഥാപ്രസംഗ കലയ്ക്ക് നല്കിയ സേവനത്തിന്) ലഭിച്ചു. എം.പി. മന്മഥന് രചിച്ച ‘കേളപ്പന്’ എന്ന ജീവചരിത്ര ഗ്രന്ഥത്തിന് 1987-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ‘സ്മൃതി ദര്‍പ്പണം’ ആത്മകഥയാണ്.
മദ്യമാഫിയ ഇന്ന് സമൂഹത്തില്‍ തഴച്ചുവളരുകയാണ്. പാര്‍ട്ടി വ്യത്യാസമില്ലാതെയും മുന്നണി ഭേദമില്ലാതെയും എല്ലാവരും ഈ മാഫിയയുടെ അടിമകളായി മാറുന്നു. ഭരണകൂടത്തില്‍ മദ്യമാഫിയയുടെ സ്വാധീനം വര്‍ദ്ധിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. മദ്യത്തിനെതിരെ ആദര്‍ശങ്ങള്‍ മുറുകെപിടിച്ച് നില്ക്കുന്ന അതികായരുടെ നിര അസ്തമിച്ചു പോകുമ്പോള്‍ എം.പി. മന്മഥനെപ്പോലെയുള്ളവരുടെ പ്രവര്‍ത്തനം തുടരാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. ഇല്ലെങ്കില്‍ അത് അടുത്ത തലമുറയോട് ചെയ്യുന്ന ഒരു വലിയ അപരാധമായിരിക്കും.
ആര്. രഘു (എം.പി. മന്മഥന്റെ ചെറുമകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: