കോട്ടയം: സിഗ്നല്‍ ലൈറ്റ് തെളിയാത്തത് ബോട്ടുയാത്രയ്ക്ക് ഭീഷണിയാകുന്നു. മുഹമ്മ-കുമരകം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായി കാറ്റിലും കോളിലുംപെട്ട് ആടിയുലഞ്ഞത് യാത്രക്കാരെയും ജീവനക്കാരെയും ഒന്നുപോലെ ഭയചകിതരാക്കി. കുമരകത്തു നിന്നും വൈകിട്ട് ഏഴു മണിക്ക് യാത്രതുടങ്ങിയ ബോട്ട് ഏകദേശം 10 മിനിറ്റോളം സഞ്ചരിച്ചുകഴിഞ്ഞപ്പോഴാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കാറ്റുമൂലം രൂപപ്പെട്ട വലിയ തിരമാലകളെ അതിജീവിക്കാനാകാതെ ബോട്ടുകള്‍ മറിയുന്ന അവസ്ഥവരെയുണ്ടായി. ബോട്ട് ജീവനക്കാര്‍ യാത്രക്കാരെ ലൈഫ് ജാക്കറ്റ് അണിയിച്ച് ധൈര്യം പകര്‍ന്നെങ്കിലും ബോട്ടിന്റെ വാതിലുകളിലൂടെയും ജാലകങ്ങളിലൂടെയും വെള്ളം അകത്തേക്ക് അടച്ചുകയറിയതുമൂലം നനഞ്ഞുവിറച്ചിരുന്ന യാത്രക്കാര്‍ അലമുറയിട്ട് കരയുകയിരുന്നു.
ഈ സമയത്ത് കറണ്ടില്ലാതിരുന്നതുമൂലം മുഹമ്മ ബോട്ടുജെട്ടിയില്‍ സ്ഥാപിച്ചിക്കുന്ന സിഗ്നല്‍ സൈറ്റ് തെളിയാതിരുന്നത് വീണ്ടും പ്രശ്നമുണ്ടാക്കി. കാറ്റിലും തിരമാലകളിലുംപെട്ട് ആടിയുലഞ്ഞ് വന്ന ബോട്ടിലെ ജീവനക്കാര്‍ ബോട്ട്ജെട്ടി ഏതെന്നറിയാതെ വിഷമിക്കുന്നത് യാത്രക്കാരില്‍ വീണ്ടും ഭീതിയുളവാക്കി. കാറ്റും മഴയും ഇല്ലാത്തപ്പോഴും കറണ്ടില്ലാത്ത സമയത്ത് സിഗ്നല്‍ ലൈറ്റ് തെളിയാത്തത് ബോട്ട് ജെട്ടി തിരിച്ചറിയുന്നതിന് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനു പരിഹാരമായി കറണ്ടില്ലാത്ത സമയത്തും സിഗ്നല്‍ ലൈറ്റ് തെളിയുന്നതിനായി സോളാര്‍ പാനല്‍ സ്ഥാപിക്കുകയോ കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും ബാക്ക്അപ്പുള്ള യു.പി.എസ്. സ്ഥാപിക്കുകയോ വേണം. കൂടാതെ ഇതേ സൗകര്യമുള്ള ഒരു സിഗ്നല്‍ ലൈറ്റ് കുമരകത്തും സ്ഥാപിക്കണം.
മുഹമ്മ-കുമരകം റൂട്ടില്‍ ഇപ്പോള്‍ പുതുതായി അനുവദിച്ച വളരെ ചെറിയ ഒരു സ്റ്റീല്‍ ബോട്ട് (എസ്.49) ഈ റൂട്ടില്‍ യാത്രയ്ക്ക് പറ്റിയതല്ല. കേവലം 35 സീറ്റ് മാത്രമുള്ള ഈ ബോട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 100-ഓളം പേരാണ് സഞ്ചരിക്കുന്നത്. കാറ്റും മഴയുമുണ്ടായ ദിവസം അവധി ദിവസമായതിനാലാണ് യാത്രക്കാര്‍ കുറവായിരുന്നത്. അല്ലായിരുന്നെങ്കില്‍ നിറയെ യാത്രക്കാരുമായി പോകുന്ന ബോട്ട് ശക്തമായ കാറ്റിനെയും തിരമാലകളെയും അതിജീവക്കാനാകെ ഒരുപക്ഷേ മറ്റൊരു കുമരകം ദുരന്തംകൂടി ആവര്‍ത്തിക്കുമായിരുന്നു.
ഈ ബോട്ട് ലഭിച്ചപ്പോള്‍ത്തന്നെ മുഹമ്മ-കുമരകം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ജലഗതാഗത വകുപ്പ് ഡയറക്ടറെ നേരില്‍ കണ്ട് ഈ ബോട്ടിന്റെ പോരായ്മകള്‍ അറിയിക്കുകയും ബോട്ട് പിന്‍വലിച്ച് പകരം മറ്റൊരു വലിയ സ്റ്റീല്‍ ബോട്ട് അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ പകരം ബോട്ട് ലഭ്യമായിട്ടില്ല.
ഈ സാഹചര്യത്തില്‍ മുഹമ്മ ബോട്ടുജെട്ടിയില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റിനോടനുബന്ധിച്ച് സോളാര്‍ പാനലോ യു.പി.എസോ സ്ഥാപിക്കണമെന്നും കുമരകത്ത് ഇതേ സൗകര്യമുള്ള പുതിയ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നും ഇപ്പോള്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ചെറിയ ബോട്ടിനു പകരം വലിയ ഒരു സ്റ്റീല്‍ ബോട്ട് അനുവദിക്കണമെന്നും മുഹമ്മ-കുമരകം പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: