ലഹോര്‍: പാക് ജയിലില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് സരബ്ജിത് സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരം. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു ജയില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സരബ്ജിത്തിനെ കാണാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് പാക്കിസ്ഥാന് വിസ അനുവദിച്ചു.
പാക്കിസ്ഥാനിലേക്ക് പോകാന്‍ ബന്ധുക്കള്‍ക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ പാക്കിസ്ഥാന് ഹൈക്കമ്മിഷന് വ്യക്തമാക്കി. ഇവര്‍ ഉടന്‍ തന്നെ പാക്കിസ്ഥാനിലേക്കു തിരിക്കും. സംഭവത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ പ്രതിഷേധം അറിയിച്ചതായി ആഭ്യന്തര സഹമന്ത്രി ആര്‍പിഎന്‍ സിങ് അറിയിച്ചു. സംഭവത്തെക്കുറിച്ചു വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. സരബിന്റെ നിലമെച്ചപ്പെട്ടാല് ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.
സരബ്ജിത് സിംഗിന് വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സഹതടവുകാരുടെ മര്‍ദ്ദനമേറ്റത്. സരബ്ജിത് അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ ആശങ്ക അറിയിച്ച ഇന്ത്യ സരബ്ജിതിന് ആവശ്യമായ സഹായം നല്‍കാനായി ഇന്ത്യ സ്ഥാനപതി കാര്യാലയ ഉദ്യോഗസ്ഥരെ ലാഹോറിലേക്ക് അയച്ചു.
ആക്രമണത്തെക്കുറിച്ച് ഇന്ത്യയ്ക്ക് ഔദ്യോഗികമായി അറിയിപ്പു ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് ഹൈക്കമ്മിഷന് വഴി വിവരം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. കോട് ലാഖ്പതിലെ ജയിലില്‍ കഴിയുന്ന സരബ്ജിത്തിനെ ഒരു സെല്ലില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുമ്പോഴായിരുന്നു സഹതടവുകാരന് മര്‍ദ്ദിച്ചത്. തലയ്ക്ക് പരിക്കേറ്റ സരബ്ജിത്തിനെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് സരബ്ജിത്തിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.സഹതടവുകാര്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് സരബ്ജിത് നേരത്തെ തന്നെ പരാതി പറഞ്ഞിരുന്നു. നാലായിരത്തോളം തടവുകാരെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന കോട് ലാഖ്പത് ജയിലില്‍ നിലവില്‍ പതിനേഴായിരത്തോളം തടവുകാരാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ഇവിടെ നിത്യ സംഭവമാണ്. ജയിലിനകത്ത് നടന്ന ഏറ്റുമുട്ടലില്‍ തടവുകാര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2001ലെ പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്സല് ഗുരുവിനെ ഇന്ത്യയില്‍ തൂക്കിലേറ്റിയതിന് പിന്നാലെ ജയില്‍ അധികൃതര്‍ സരബ്ജിത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 1990ല്‍ 14 പേര് കൊല്ലപ്പെട്ട ബോംബാക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു പാക് കോടതി സരബ്ജിത്തിന് വധശിക്ഷ വിധിച്ചത്.
സരബ്ജിത്തിന്റെ ദയാഹര്‍ജി പാക് കോടതിയും മുന്‍ പ്രസിഡന്റ് മുഷറഫും തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: