തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ ഗുജറാത്തില്‍ പോയ കേരളത്തിലെ തൊഴില്‍മന്ത്രിക്കെതിരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഭരണ പ്രതിപക്ഷ കക്ഷിനേതാക്കളുമെല്ലാം വിമര്‍ശനത്തിന്റെ കുന്തമുനയുമായി ഇറങ്ങിയത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
സന്ദര്‍ശനം ന്യായീകരിക്കാന്‍ നോക്കിയ തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ ഒടുവില്‍ ഗുജറാത്തില്‍ പോയത് അപരാധമാണെന്ന് കുമ്പസാരിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധതയില്‍ മറ്റാരെക്കാളും പലമടങ്ങ് മുന്നിലെന്ന് ഊറ്റംകൊള്ളുന്ന കേരളത്തിലാണിത് നടക്കുന്നതെന്നോര്‍ക്കുമ്പോള്‍ വിവരവും വിവേകവുമുള്ളവര്‍ ലജ്ജകൊണ്ട് തലകുനിക്കേണ്ട അവസ്ഥയും. ഇതിനിടയിലാണ് വ്യത്യസ്തമായ അഭിപ്രായവുമായി ധനകാര്യമന്ത്രി കെ.എം.മാണി മുന്നോട്ടുവന്നിരിക്കുന്നത്. ഷിബു ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ടതില്‍ ഒരു തെറ്റുമില്ലെന്നും മോദിയോട് വ്യക്തിവിദ്വേഷമില്ലെന്നും നയങ്ങളോടാണ് വിയോജിപ്പെന്നുമാണ് മാണി പ്രസ്താവിച്ചിട്ടുള്ളത്. വകതിരിവും പക്വതയുമുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ സ്വരമാണ് ഇക്കാര്യത്തില്‍ മാണിയില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് പറയാതിരുന്നുകൂടാ. മോദിയെ കണ്ടതിന്റെ പേരില്‍ ഷിബു രാജിവയ്ക്കേണ്ടതില്ലെന്ന ആര്യാടന് മുഹമ്മദിന്റെ നിഗമനവും ശ്രദ്ധേയമാണ്.
വെറുപ്പും വിദ്വേഷവുമല്ല രാഷ്ട്രീയത്തിന്റെ ആധാരം. കീഴടങ്ങി ക്ഷമാപണം നടത്തുന്നതിനു പകരം മോദി ചെയ്ത തെറ്റെന്ത് എന്ന സംശയം ഉന്നയിക്കാന്‍ ഷിബു തയ്യാറാകേണ്ടതായിരുന്നു. ഗുജറാത്തില്‍ പത്തുവര്‍ഷം മുമ്പ് നടന്ന സംഘര്ഷത്തിലെവിടെയെങ്കിലും ഏതെങ്കിലും സംഭവത്തില്‍ മോദി പ്രതിപ്പട്ടികയിലില്ല. ഏതെങ്കിലും പ്രതികളെ സഹായിച്ചതിന് തെളിവില്ല. സംഘര്‍ഷത്തിനു ശേഷം മൂന്നുതവണ വന്‍ഭൂരിപക്ഷത്തിന് വിജയിച്ച് മുഖ്യമന്ത്രിയായ വ്യക്തിയാണ് മോദി. സംഘര്‍ഷം നടക്കാത്ത സംസ്ഥാനമേതാണ്? രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴല്ലെ ദല്‍ഹിയില്‍ സിഖുകാരെ കൂട്ടക്കുരുതി നടത്തിയത്? 4700 ല്‍ പരം പേരെ കൊന്നൊടുക്കിയ സംഭവത്തിന്റെ പേരില്‍ രാജീവ് ഗാന്ധിക്ക് ഭ്രഷ്ട് കല്പിച്ചോ? ഇത് ഏകപക്ഷീയമായ വംശഹത്യയായിരുന്നില്ലെ? 2002 ല്‍ ഗോധ്രയില്‍ 59 തീര്‍ത്ഥാടകരെ തീവണ്ടിയില്‍ ചുട്ടുകൊന്നതിന്റെ അമര്‍ഷത്തില്‍ നിന്നുടലെടുത്തതാണ് ഗുജറാത്ത് സംഭവം. അതില്‍ മോദി എന്തുപിഴച്ചു. ഗുജറാത്തില്‍ പോലീസ് വെടിവയ്പ്പില്‍ കൂടുതല്‍ മരിച്ചത് ഹിന്ദുക്കളാണ്. ദല്‍ഹിയില്‍ രാജീവ് ഗാന്ധിയുടെ പോലീസ് ഒരുസിഖ് വിരുദ്ധനെയെങ്കിലും വെടിവച്ച് വീഴ്ത്തിയ സംഭവമില്ല. മോദിയുടെ മന്ത്രിസഭാംഗങ്ങള്‍പോലും അക്രമ കേസുകളില്‍ പ്രതികളായിട്ടുണ്ട്. ജയിലില്‍ പോയിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ സഹപ്രവര്‍ത്തകര്‍, സിഖുകാരെ കൊന്നൊടുക്കിയവര് ഇപ്പോഴും ദല്‍ഹിയില്‍ വിലസി നടക്കുകയല്ലെ എന്ന ചോദ്യത്തിന് മോദിക്കെതിരെ വാളോങ്ങുന്നവര്‍ ഉത്തരം പറയണം.
സംസ്ഥാനത്ത് കുറ്റകൃത്യം നടന്നാല്‍ മുഖ്യമന്ത്രിയെ ഭ്രഷ്ടനാക്കണമെങ്കില് കേരളത്തില്‍ അക്രമങ്ങളില്‍ ആളുകള്‍ മരിച്ചാല്‍ മുഖ്യമന്ത്രിമാര്‍ക്ക് ഭ്രഷ്ട് കല്പിക്കേണ്ടതല്ലേ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴല്ലേ മാറാട് എട്ട് ഹിന്ദുക്കളെ ആസൂത്രിതമായി കൊന്നൊടുക്കിയത്? അതിലെ പ്രതികളെ സഹായിച്ചതും സംരക്ഷിച്ചതും അന്നത്തെ ഭരണ-പ്രതിപക്ഷ കക്ഷികളല്ലെ? മോദിയുടെ നേരെ സ്വീകരിക്കുന്ന സമീപനം ശരിയെങ്കില്‍ ആന്റണിയെ നരഭോജി എന്നുവിളിക്കണ്ടേ? അന്ന് ആഭ്യന്തരവകുപ്പും ആന്റണിക്കായിരുന്നല്ലോ. വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കുമ്പോഴല്ലേ തിരുവനന്തപുരം പെരുമാതുറയില്‍ ആറ് മുസ്ലീങ്ങളെ പോലീസ് വെടിവച്ചു കൊന്നത്. എന്തുകൊണ്ട് കോണ്‍ഗ്രസ്സുകാരും ലീഗുകാരും വി.എസ്സിനെ നരാധമന് എന്ന് വിളിക്കുന്നില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന് നിഷ്ഠുരമായി വധിക്കപ്പെട്ടത്. 51 വെട്ടേറ്റായിരുന്നു മരണം. മോദിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ചന്ദ്രശേഖരന് വധത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ഉമ്മന്‍ചാണ്ടിയെ ആയിരുന്നില്ലേ. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടുമെന്ന് വീമ്പടിച്ച ആഭ്യന്തരമന്ത്രി പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? സിപിഎമ്മുമായി ധാരണയുണ്ടാക്കി സാക്ഷികള്‍ക്ക് കൂറുമാറാന്‍ അവസരമൊരുക്കിക്കൊടുത്തു എന്ന സംശയമാണ് ഇപ്പോള്‍ പ്രബലമായിരിക്കുന്നത്.
നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കണ്ണൂരില്‍ സിപിഎം അക്രമികള്‍ രാഷ്ട്രീയ പ്രതിയോഗികളെ ഒന്നൊന്നായി കൊന്നൊടുക്കിയത്. പന്ന്യന്നൂര്‍ ചന്ദ്രന്, കെ.ടി.ജയകൃഷ്ണന് എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് അന്ന് നായനാരും പാര്‍ട്ടിയും സ്വീകരിച്ചത്. എന്നിട്ടും ഇ.കെ.നായനാരെ നരാധമന് എന്ന് ആരും മുദ്രകുത്തിയില്ല. നരേന്ദ്രമോദി ഇത്തരം സമീപനമല്ല സ്വീകരിച്ചതെന്ന് സുപ്രീംകോടതി അടക്കം നിയോഗിച്ച കമ്മീഷനുകളും അന്വേഷണ ഏജന്‍സികളും തെളിയിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നതിനു പിന്നില്‍ സങ്കുചിതമായ രാഷ്ട്രീയലക്ഷ്യം മാത്രമാണ്. അത് തിരിച്ചറിയാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകുമെന്ന് ഉറപ്പാണ്. നരേന്ദ്രമോദിയെ കണ്ടതിന് ഷിബുവിനെ മന്ത്രിസ്ഥാനത്തു നിന്നുതന്നെ നീക്കണമെന്ന വാദവുമായി സ്വന്തം കക്ഷിക്കാരന് തന്നെ നീങ്ങുമ്പോഴാണ് കെ.എം.മാണിയുടെയും ആര്യാടന് മുഹമ്മദിന്റെയും അഭിപ്രായങ്ങള്‍ പ്രസക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: