മുംബൈ: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ അടുത്തകാലത്ത് പാറ്റ്ന വിമാനത്താവളത്തില്‍ മുസ്ലീങ്ങള്‍ നല്കിയ തൊപ്പിയും ഷാളും നിരാകരിച്ചു. വിമാനത്താവളത്തില്‍ നല്കിയ സ്വീകരണത്തനിടെ വലിയൊരു സംഘം മുസ്ലീം അനുയായികള്‍ നിതീഷിനെ മുസ്ലീം തൊപ്പിയണിയിക്കാന് ശ്രമിക്കുമ്പോള്‍ അദ്ദേഹം തടയുന്ന ദൃശ്യങ്ങള്‍ ഒരു വാര്‍ത്താചാനലാണ് പുറത്തുവിട്ടത്.
നിരവധി പൊതുയോഗങ്ങളില്‍ മതേതരത്വത്തിന്റെ പേരുപറഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ നിതീഷ്കുമാര്‍ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഇതുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ബിജെപിയോട് മതേതരത്വം സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ നിതീഷ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മതേതരനാകണമെങ്കില് തൊപ്പി ധരിക്കണമെന്നുവരെ നിതീഷ് മോദിയോട് പറഞ്ഞിരുന്നു. ഗുജറാത്തിലെ സദ്ഭാവനാ യാത്രക്കിടെ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ച നരേന്ദ്ര മോദി മുസ്ലീങ്ങള്‍ അണിയിച്ച ഷാള്‍ സ്വീകരിച്ച സംഭവത്തോട് പ്രതികരിച്ചാണ് നിതീഷ് വിവാദപ്രസ്താവന നടത്തിയത്.
തുടര്‍ച്ചയായി മൂന്നാമതും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച സാഹചര്യത്തില്‍ നരേന്ദ്രമോദിയെ മാധ്യമങ്ങള്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുകയാണ്. എന്നാല്‍ ബിജെപിയാകട്ടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് പകരം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംഘടനാ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുള്ള പ്രയത്നത്തിലാണ്. വിവിധ മാധ്യമങ്ങള്നടത്തിയ സര്‍വേകളില്‍ നരേന്ദ്രമോദിക്ക് ദിനംപ്രതി പിന്തുണ വര്‍ധിക്കുന്നതായാണ് വെളിപ്പെടുന്നത്.
മോദിയുടെ പിന്തുണ വര്‍ധിക്കുന്നതിനിടെയാണ് നിതീഷ് എതിര്‍പ്പുമായി രംഗത്തുവന്നത്.നിതീഷ്കുമാറിനും ഐക്യജനതാദളിനും വേണ്ടത്ര സംഘടനാ അടിത്തറയില്ലെന്നും അതിനാല്‍ മതേരത്വത്തിന്റെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങളുടെ സഹതാപം നേടിയെടുക്കാനുമാണ് ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ വിവാദപരമായ ‘തൊപ്പി’ പ്രസ്താവന നടത്തിയ നിതീഷ് തന്നെ അതിന് വിരുദ്ധമായി മുസ്ലീങ്ങള്‍ അണിയിക്കാന്‍ ശ്രമിച്ച തൊപ്പിയും ഷാളും നിരാകരിച്ചത് അവസരവാദത്തെ തുറന്നുകാട്ടുന്നതായും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: