മനസ്സിന് മൂര്‍ത്തമായ അഭ്യാസം കൈവരുത്തുന്ന പലതരം രൂപങ്ങളുണ്ട്. അവയിലൂടെ പടിപടിയായി അമൂര്‍ത്തബോധത്തിലേക്കും അമൂര്‍ത്തസാക്ഷാത്കാരത്തിലേക്കും നാം വരും. ഇനി ഒരേ രൂപമല്ല എല്ലാവര്ക്കും. നിങ്ങള്‍ക്ക് യോജിക്കുന്ന ഒരു രൂപമുണ്ട്, വേറൊരാള്‍ക്ക് യോജിക്കുന്ന വേറൊന്നും – ഇങ്ങനെ പോകുന്നു.
രൂപങ്ങള്‍, ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്നവയെങ്കിലും, അവ നമുക്കെല്ലാവര്‍ക്കും വേണ്ടിയല്ല. അവിടെയാണ് നാം സാധാരണ വരുത്താറുള്ള വേറൊരു തെറ്റ്. എന്റെ ആദര്‍ശം നിങ്ങള്‍ക്ക് ചേരുന്നില്ല. പിന്നെയെന്തിന് ഞാനത് നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു? പള്ളി പണിയുന്നതിനും സ്തോത്രപാരായണത്തിനും എനിക്കുള്ള രീതി നിങ്ങള്‍ക്ക് ചേരുന്നതല്ല. ഞാന്‍ അതെന്തിന് നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു.
ലോകത്തിലേക്ക് ചെല്ലൂ, തന്റെ രൂപം മാത്രമാണ് ശരിയെന്നും മറ്റ് രൂപങ്ങളെല്ലാം പൈശാചികമാണെന്നും താന്‍ മാത്രമാണ് ലോകത്ത് ജനിച്ചിട്ടുള്ളവരില്‍ അനുഗൃഹീതനെന്നും ഓരോ മഠയനും പറയുന്നുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ഈ രൂപങ്ങളെല്ലാം നല്ലതും സഹായവുമാകുന്നു. മനുഷ്യപ്രകൃതിയില്‍ ചില വൈവിധ്യങ്ങളുള്ളതുപോലെ മതത്തിലും വേണം അത്രതന്നെ രൂപങ്ങള്‍. അവ എത്രയേറെയുണ്ടോ അത്രയും ലോകത്തിന് നല്ലതുതന്നെ.
ലോകത്ത് 20 മതരൂപങ്ങളുണ്ടെങ്കില്‍ അത് വളരെ നല്ലത്, നാനൂറ് ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത്. കൂടുതല്‍ എണ്ണത്തില്‍ നിന്ന് തെരഞ്ഞെടുക്കാമല്ലോ. അതിനാല്‍, മതസംഖ്യയും മതാശയങ്ങളും പെരുകിവരുമ്പോള്‍ നാം സന്തോഷിക്കണം. എന്തെന്നാല്‍, അവയപ്പോള്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുകയും മനുഷ്യവര്‍ഗത്തിന് കൂടുതല്‍ ഉപകരിക്കുകയും ചെയ്യും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: