കൈ നിറയെ ആശീര്‍വാദത്തിന്റെ കൈനീട്ടവും കണ്‍കുളിര്‍ക്കെ കണിയുടെ സമൃദ്ധിയുമായി മലയാളി ഭവനങ്ങളില്‍ പുതിയ തലമുറയെ, ബാലികാബാലന്മാരെ മുത്തശ്ശിമാര്‍ വിഷുവാഘോഷിക്കാന്‍ കൈപിടിച്ചുണര്ത്തുന്ന വിഷുപ്പുലരിയില്‍ എല്ലാവര്ക്കും ആഹ്ലാദത്തിന്റെ പൂത്തിരികള്‍. മലയ്ക്കും ആഴിയ്ക്കും മധ്യത്തില്‍ സ്ഥിതിചെയ്യുന്ന പച്ചവിരിച്ച് സമൃദ്ധമായിരുന്ന കേരളം വലിയ ഒരു പ്രതിസന്ധിക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പൂര്‍വികര്‍ സമാര്‍ജിച്ച വൈഭവപൂര്‍ണമായ സാംസ്കാരിക ജീവിതം കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ കരുത്തും തന്റേടവും നല്‍കണേ എന്ന് എല്ലാവരുടെയും കളിത്തോഴനായ ഉണ്ണിക്കണ്ണനോടു പ്രാര്‍ഥിക്കുന്നു.
ഗ്രാമീണ സമൃദ്ധിയും കുടുംബബന്ധവും ഏതു പ്രതിസന്ധിയിലും ഊട്ടിയുറപ്പിക്കാന്‍ പ്രതിജ്ഞയെടുത്തുകൊണ്ടാണ് മൂന്നു ദശാബ്ദങ്ങള്‍ക്കപ്പുറം ബാലഗോകുലമെന്ന കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനം തുടങ്ങിയതും അതിന്റെ പ്രധാന ഉത്സവങ്ങളിലൊന്നായി കണിദര്‍ശനം തെരഞ്ഞെടുത്തതും. കാലം കടന്നുപോകുന്നതോടെ തികച്ചും അപകടകരമായ സംഭവങ്ങളാണ് കാണേണ്ടിവന്നത്. നിയമനിര്‍മാണസഭകള്‍ കുടുംബകോടതിയായി മാറിക്കൊണ്ടിരിക്കുന്നു. അമ്മത്തൊട്ടിലും വൃദ്ധസദനങ്ങളും ഏറെ വേണ്ടിവരുന്നു. കുടുംബബന്ധങ്ങള്‍ തകരുന്നിടത്ത് കോടതികളും നിയമപാലകരും കടന്നുവരേണ്ടിയിരിക്കുന്നു. മാതൃപിതൃഭക്തിയുടെ സ്ഥാനത്ത് പീഡനമെന്ന പുതിയ വാക്ക് സ്ഥലം പിടിച്ചിരിക്കുന്നു. ബാലബാലികാ പീഡനങ്ങള്‍ മാധ്യമ വാര്‍ത്തകളായി ആഘോഷിക്കപ്പെടുന്നു. ലൗ ജിഹാദും വാടകക്കൊലയാളികളും നാട്ടിലുടനീളം വിളയാടുന്നു.
വാത്സല്യം എന്ന വാക്കിന് പ്രസക്തിയില്ലാതാകുന്ന കുടുംബത്തില്‍ കൈനീട്ടം നല്‍കാനും കണിയൊരുക്കാനുമിന്നാരുണ്ട്. വിദേശത്ത് ഡേകെയറില്‍ കഴിയേണ്ടിവരുന്ന പിഞ്ചുകുഞ്ഞുങ്ങളും, നാട്ടില്‍ ഏകാന്തതയില്‍ കഴിയേണ്ടിവരുന്ന വൃദ്ധജനങ്ങളും കേരളത്തിന്റെ പുതിയ മുഖഛായയാണ്. പേരക്കുട്ടിയെ കാണാന്‍, കൂട്ടിരിക്കാന്‍ വിദേശയാത്ര ചെയ്യേണ്ടിവരുന്ന വൃദ്ധജനങ്ങള്‍ക്ക് എവിടെ കണി, എവിടെ കൈനീട്ടം.
വാത്സല്യവും ഭക്തിയും മനുഷ്യബന്ധവും കോടതിക്ക് കൈകാര്യം ചെയ്യാന്‍ പറ്റിയതാണോ? അതാണോ ഭാരതീയ പാരമ്പര്യം? ഈ മാറിയ സാഹചര്യങ്ങളിലും ഉണ്ണിക്കണ്ണന്റെ കണ്‍വെട്ടത്ത് കണിയൊരുക്കി പുതിയ തലമുറയെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഹൃദയബന്ധത്തിന്റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാനും രാമായണ ഭാരതാദിപുരാണങ്ങളില്ക്കൂടിയും പരമ്പരാഗത ജീവിതശൈലിയില്ക്കൂടിയും ചിരകാലമായി കാത്തുസൂക്ഷിച്ചുവന്ന സാംസ്കാരിക ജീവിതതന്തുവിനെ ദൃഢപ്പെടുത്താനും നമ്മളുടെ യുവതലമുറക്ക് കഴിയുമാറാകട്ടെ. സ്വാമി വിവേകാനന്ദന്റെ തിളങ്ങുന്ന മുഖശോഭ നമുക്ക് നല്‍കുന്നത് ആത്മധൈര്യമാണ്. അതിന്റെ വെളിച്ചത്തില്‍ വരും തലമുറയെ ബഹുദൂരം നയിക്കാനുള്ള ആത്മവിശ്വാസം വിഷുവാഘോഷം നമുക്ക് നല്കട്ടെ.
എം.എ.കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: