ചങ്ങനാശേരി: വെളിയനാട് സെന്റ് സേവ്യേഴ്സ് പള്ളി പുതുക്കിപ്പണിയുന്നതു സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് മൂന്നൂറോളം വരുന്ന ചങ്ങനാശേരി ഇടവകക്കാര് ചങ്ങനാശേരി അരമന ഉപരോധിച്ചു. ഇന്നലെ രാവിലെആണ് ഉപരോധം നടത്തിയത്. വെളിയനാട് ഉണ്ടായിരുന്ന സെന്റ് സേവ്യേഴ്സ് പള്ളി പുതുക്കി പ്പണിയുമ്പോള് പള്ളിയുടെ അള്‍ത്താര പടിഞ്ഞാറോട്ടു ദര്‍ശനം വേണമെന്നാണ് പള്ളിക്കാര് പറയുന്നത്. എന്നാല്‍ നിലവിലുണ്ടായിരുന്ന പള്ളിയുടെ അള്‍ത്താര കിഴക്കോട്ടു ദര്‍ശനമായിരുന്നു. ഇതു മാറ്റി സ്ഥാപിക്കാന്‍ പറ്റില്ലെന്നായിരുന്നു സഭാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം വകവയ്ക്കാതെ പള്ളിക്കമ്മറ്റിയിലെ 4പേര്‍ചേര്‍ന്ന് പള്ളി പണിയുന്നതിനെതിരെ സ്റ്റേ വാങ്ങിയിരുന്നു. പള്ളിയുടെ അള്‍ത്താര പടിഞ്ഞാറോട്ട് ദര്‍ശനമായി പണിയണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ 9.30 മുതല്‍ അരമന ഉപരോധിക്കുന്നതിനായി സ്ത്രീകളും കുട്ടികളും അടക്കം മുന്നൂറോളം പേര് ചങ്ങനാശേരിയിലെത്തി. എന്നാല്‍ സമരക്കാരുമായി സഭാനേതൃത്വം ആദ്യവട്ട ചര്‍ച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടത്തിനെതുടര്ന്ന് സമരക്കാര്‍ വീണ്ടും രോഷാകുലരായി ബഹളം തുടങ്ങി. തുടര്‍ന്ന് സമരത്തിനെത്തിയ പള്ളിക്കമ്മറ്റി നേതൃത്വവും അരമന സഭാ നേതൃത്വവും ചേര്‍ന്ന് വെളിയനാട് പള്ളിയിലെത്തി കാര്യങ്ങള്‍ വിലയിരുത്തി. ഉച്ചകഴിഞ്ഞ് 3.15ഓടെ സഭാനേതൃത്വം സമരക്കാരോട് കാര്യങ്ങള്‍ പറഞ്ഞുവെങ്കിലും അനുകൂലമല്ലാത്ത തീരുമാനമായതിനാല്‍ ഉപരോധം കൂടുതല്‍ ശക്തിപ്രാപിച്ചു. പള്ളിയുടെ അള്‍ത്താര കിഴക്കോട്ടു ദര്‍ശനമല്ലാതെ പണിയില്ലെന്ന നിലപാടിലാണ് സഭാനേതൃത്വം. സമരത്തെ തുടര്‍ന്ന് പള്ളി പണിയുന്നത് നിര്‍ത്തിവയ്ക്കാന്‍ സഭ തീരുമാനിച്ചു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റുചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: