ന്യൂദല്‍ഹി: പഞ്ചസാരയുടെ വിലനിയന്ത്രണം കൂടി എടുത്തുകളഞ്ഞതോടെ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കാന്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ഏതറ്റംവരെ പോകുമെന്ന് വ്യക്തമായി.
അടുത്തുവരുന്ന പൊതുതെരഞ്ഞെടുപ്പു ലാക്കാക്കി കോര്‍പ്പറേറ്റുകളെ കൈയ്ക്കലാക്കാവുന്ന തന്ത്രങ്ങളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയും ഭാവി പ്രധാനമന്ത്രിയുമെന്ന് കോണ്‍ഗ്രസ് പറയുന്ന രാഹുല്‍ ഗാന്ധിയും നടത്തുന്നത്.
പൊതുവെ കോര്‍പ്പറേറ്റ് സ്റ്റേജുകളിലും മാധ്യമങ്ങള്‍ക്കു മുമ്പിലും അധികം നേരം ചെലവഴിക്കാതെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കോണ്‍ഫഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസിന്റെ യോഗത്തില്‍ ഒരു മണിക്കൂറില്‍ അധികമാണ് പ്രസംഗിച്ചത്.
താന്‍ നടത്തിയ ഗ്രാമ യാത്രകളിലെ വിവരണവും ഗ്രാമവാസികളുടെ അനുഭവങ്ങളും പങ്കുവച്ച രാഹുലിന് ഇനിയും ഏറെ പറയാനുണ്ടെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. യുപിഎ സര്‍ക്കാരിന്റെ കീഴില്‍ രാജ്യം സാമ്പത്തിക പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും കൂടി പ്രയോജനപ്പെട്ടാലേ വികസനം പൂര്‍ണമാകൂ എന്നും കോര്‍പ്പറേറ്റുകള്‍ ഇല്ലാതെ രാജ്യത്തിന് മുന്നോട്ട് പോകാനാവില്ലെന്നും മറ്റുമുള്ള രാഹുല്‍ ഗാന്ധിയുടെ അവകാശവാദങ്ങള്‍ നേതാവിന്റെ തെരഞ്ഞെടുപ്പ് ആശങ്കകളെ വിളിച്ചറിയിക്കുന്നവയായി.
ബുധനാഴ്ച്ച പ്രധാനമന്ത്രി മന്മോഹന് സിങ് പങ്കെടുത്ത ഇതേ പരിപാടിയിലും കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരി ചൊരിഞ്ഞാണ് കോര്‍പ്പറേറ്റ് വേദി കയ്യടക്കിയത്.
സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ നിക്ഷേപം, കോര്‍പ്പറേറ്റ് മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍, രാജ്യത്ത് വിദേശ നിക്ഷേപവും സ്വകാര്യ നിക്ഷേപവും വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇനിമുതല്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും മറിച്ചൊരു വിലയിരുത്തല്‍ തരുന്നതല്ല.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണമായി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളെ കണ്ടാല്‍ മതിയെന്നാണ് ബിജെപി പ്രതികരിച്ചത്.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ യുപിഎ ഭരണത്തിനു കീഴിലുണ്ടായ അഴിമതിയെ കുറിച്ചോ പണപ്പെരുപ്പത്തേക്കുറിച്ചോ പറയാതെ തന്റെ സാങ്കല്‍പ്പിക ലോകത്ത് വിഹരിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ ആരോപിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കവേ രാഹുല്‍ ഗാന്ധി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തെപ്പറ്റി പരാമര്‍ശിച്ചാണ് ബിജെപിയുടെ അഭിപ്രായമുണ്ടായത്.
ഇതൊക്കെയാണെങ്കിലും പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ വിമര്‍ശിക്കാന്‍ രാഹുല്‍ മറന്നില്ല. എല്ലാ കാര്യങ്ങളും മന്മോഹന് ചെയ്യട്ടേയെന്ന് ജനം വിചാരിച്ചാല്‍ ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ മാത്രമേ നേരമുണ്ടാകുവെന്നാണ് രാഹുല്‍ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞത്. എല്ലാ വിഭാഗങ്ങളുടെയും ശബ്ദങ്ങള്‍ക്ക് തുല്യപ്രാധാന്യം ലഭിക്കുന്ന വിധത്തില്‍ ഭരണതലത്തില്‍ ഘടനാപരമായ മാറ്റം അനിവാര്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: