ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ നേതൃ ഘടന സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ തമ്മിലെ ഭിന്നത തുടരുന്നു. രണ്ട് അധികാര കേന്ദ്രങ്ങളെന്ന പാര്‍ട്ടിയുടെ പരീക്ഷണം പാളിപ്പോയെന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ഉറച്ചുനിന്നു. ദിഗ്വിജയിന്റെ നിരീക്ഷണത്തെ തള്ളിക്കളഞ്ഞ പാര്‍ട്ടി നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയാണിത്.
ഞാന്‍ പറഞ്ഞതെന്താണോ അതു രേഖയായിക്കഴിഞ്ഞു. അതില്‍ ഉറച്ചു നില്ക്കുന്നു. എന്നാല്‍ പാര്‍ട്ടി വക്താവിന്റെയും പാര്‍ട്ടിയുടെയും വീക്ഷണമാണ് പ്രധാനം. അതനുസരിക്കണം, ദിഗ്വിജയ് പറഞ്ഞു.
കോണ്‍ഗ്രസില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഫലപ്രദമല്ലെന്നായിരുന്നു ദിഗ്വിജയിന്റെ പ്രസ്താവന. പ്രധാനമന്ത്രി ആരാണോ അയാള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരമുണ്ടായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് ധ്വനിപ്പിക്കുന്ന നിര്‍ദേശവും ദിഗ്വിജയ് മുന്നോട്ടുവയ്ക്കുകയുണ്ടായി.
ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം ഇന്‍ ചാര്‍ജും ജനറല്‍ സെക്രട്ടറിയുമായ ജനാര്‍ദന്‍ ദ്വിവേദി ദിഗ്വിജയിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ സോണിയ ഗാന്ധി പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി പുലര്‍ത്തുന്ന ബന്ധം വേറിട്ടതാണെന്നും സമകാലിവും ഇനി വരുന്നതുമായ ജനാധിപത്യ സംവിധാനത്തിന് മാതൃകയാക്കാവുന്നതാണെന്നും ദ്വിവേദി ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി സംഘടനാ ചുമതലകള്‍ നിര്‍വഹിക്കുകയാണെന്നും ഭാവയില്‍ എന്തു സംഭവിച്ചാലും അതു പാര്‍ട്ടി തീരുമാനത്തെ അടിസ്ഥാനമായുള്ളതാവുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതോതെ കോണ്‍ഗ്രസ് നേതൃത്വത്തിലെ അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നു. പ്രധാനമന്ത്രി പദത്തില്‍ മൂന്നാമൂഴം ലക്ഷ്യമിടുന്ന മന്മോഹനെ പിന്തുണയ്ക്കുന്നവരും ഗാന്ധി കുടുംബത്തിലെ ഇളംതലമുറക്കാരന്റെ പട്ടാഭിഷേകം കൊതിക്കുന്നവരും ചേരി തിരിയുന്നതിന്റെ ലക്ഷണമായി രാഷ്ട്രീയ നിരീക്ഷകര്‍ ഈ സംഭവവികാസങ്ങളെ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: