കുറേ കാലമായി കേരള രാഷ്ട്രീയത്തിലും പൊതു സമൂഹത്തിലും കത്തിക്കാളിയിരുന്ന ഒരു പ്രശ്നം നിര്‍ണായകഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഊര്‍ജസ്വലനായ മന്ത്രിയുടെ രക്തത്തിനുവേണ്ടി തക്കംപാര്‍ത്തു കഴിഞ്ഞിരുന്നവര്‍ക്ക് സന്തോഷത്തിനുള്ള ഒരവസരമാണ് സംജാതമായിരിക്കുന്നത്. ജീവിതത്തിന്റെ പ്രതിസന്ധി നിമിഷങ്ങളിലൂടെ കടന്നുപോവുന്ന ഒരു മന്ത്രിസഭയ്ക്ക് ഒട്ടും ആശാസ്യമല്ലാത്ത സംഭവവികാസങ്ങളാണ് നടക്കുന്നത്. വാസ്തവത്തില്‍ യുഡിഎഫ് മന്ത്രിസഭ അധികാരത്തിലേറിയ അന്നു മുതല്‍ അശനിപാതം പോലെ വിവാദങ്ങളും അതിനെ തുടര്‍ന്നുള്ള അഴിയാക്കുരുക്കുകളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എംഎല്‍എമാരുടെ പിന്തുണ തുലോം പരിമിതമായിരുന്നതിനാല്‍ മുഖ്യമന്ത്രി വിദഗ്ധനായ ട്രപ്പീസുകളിക്കാരന്റെ റോളില്‍ ഒരുവിധം കളിച്ചുകൊണ്ടിരുന്നു എന്നു വേണം പറയാന്‍. എല്ലാ സര്‍ക്കാറുകള്‍ക്കും പ്രതിപക്ഷമാണ് തലവേദനയെങ്കില്‍ ഇവിടെ സ്വന്തം പക്ഷം തന്നെയാണ് ചുരമാന്തിക്കൊണ്ടിരുന്നത്.ചീഫ്വിപ്പ് പദവിയിലിരുന്ന് പ്രതിപക്ഷ നേതാവിന്റെ പണി നടത്തിക്കൊണ്ടിരുന്ന പി.സി. ജോര്‍ജ് എന്ന കാളക്കൂറ്റനെ തളയ്ക്കാനാവാത്തതാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ പരാജയം. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ നേരെ ചൊവ്വെ കൊണ്ടുപോകുന്നതിനുപകരം വിവാദങ്ങളുടെ ഗുഹാമുഖത്തേക്ക് ആനയിച്ചുകൊണ്ടിരുന്നു ചീഫ് വിപ്പ്. ഒടുവില്‍ താന്‍ വിചാരിച്ചിടത്തു തന്നെ കാര്യം കൊണ്ടെത്തിച്ച ചാരിതാര്‍ത്ഥ്യമായിരിക്കാം ഇപ്പോഴദ്ദേഹത്തിനുള്ളത്.
മന്ത്രിയായിരിക്കുമ്പോള്‍ ചടുലനീക്കങ്ങളിലൂടെയും പ്രവര്‍ത്തന ചാരുതയിലൂടെയും ഒരുവിധപ്പെട്ടവരുടെയൊക്കെ പ്രശംസപിടിച്ചുപറ്റിയ വ്യക്തിയാണ് കെ.ബി. ഗണേഷ്കുമാര്. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കുള്ള യാത്രയില്‍ അതീവ ശ്രദ്ധയുണ്ടായിരുന്നതിനാല്‍ വീഴ്ചപറ്റാതെ ഇത്രനാളും പിടിച്ചുനിന്നു. എന്നാല്‍ സ്വകാര്യജീവിതത്തിലെ പാളിച്ചകള്‍ മൂലം ഒടുവില്‍ അദ്ദേഹത്തിന് അറ്റകൈ പ്രയോഗം നടത്തേണ്ടിവന്നു. സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തിജീവിതത്തിലും സംശുദ്ധി പുലര്‍ത്തേണ്ടവരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാധാരണ വ്യക്തികളില്‍ നിന്ന് അവരെ വേറിട്ടു നിര്‍ത്തുന്നതും ഇതുതന്നെയാണ്. അധികാരത്തിന്റെ ശീതളച്ഛായയില്‍ ഇരിക്കുമ്പോള്‍ സമൂഹത്തിന്റെ മൊത്തം ശ്രദ്ധ അവരുടെ മേല്‍ പതിയുമെന്നതിനാല്‍ ഏതു ചെറിയ കൈപ്പിഴയ്ക്കും വലിയ വില നല്‍കേണ്ടിവരും. ഗണേഷ്കുമാറിന് പറ്റിയ വീഴ്ചയും അതുതന്നെയാണ്. സ്വകാര്യജീവിതത്തില്‍ തികഞ്ഞ പരാജയമാണെന്ന് പറഞ്ഞുകൂടെങ്കിലും വിട്ടുവീഴ്ചയുടെ കാര്യത്തില്‍ യാമിനി- ഗണേഷ് ദമ്പതികള്‍ കടുത്ത നിലപാടിലായിരുന്നുവെന്നാണ് സംഭവഗതികളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. സാമ്പത്തികമായും രാഷ്ട്രീയപരമായും അഭിനയപരമായും ഗണേഷിനുള്ള നേട്ടങ്ങള്‍ ഒരു പക്ഷേ, യാമിനിക്കുണ്ടായി എന്നുവരില്ല. അവര്‍ പ്രശസ്തയായ ഭിഷഗ്വരയാണെങ്കിലും ഗണേഷിന്റെ സ്വഭാവഗതികളിലെ കുറവുകള്‍ മാത്രം എടുത്തുകാട്ടി കുറ്റപ്പെടുത്തുന്ന സമീപനം വെച്ചുപുലര്‍ത്തിയിരുന്നില്ലേ എന്ന കാര്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു സ്ത്രീ എന്താരോപണം തൊടുത്തുവിട്ടാലും അതൊക്കെ ശരിയാണെന്ന തരത്തിലുള്ള ഒരു നിലപാട് പൊതുവെയുണ്ട്. നീതിയുടെ കണ്ണുകളും സ്ത്രീയുടെ നേര്‍ക്കാണ് കൂടുതല്‍ കരുണയോടെ തുറക്കുന്നത്. അതേസമയം കൊടിയപീഡനത്തിന് വിധേയമാകുന്ന പുരുഷന്മാരുടെ കാര്യത്തില്‍ പക്ഷപാതപരമായ സമീപനവും ഉണ്ടാവുന്നില്ലേ എന്ന സംശയം അസ്ഥാനത്തുമല്ല.
ഒരു കുടുംബപ്രശ്നത്തിന്റെ തലത്തില്‍ നിന്ന് ഗണേഷ്-യാമിനി ദമ്പതികളുടെ കാര്യം മൊത്തം കേരളത്തിന്റെ പ്രശ്നമാവുമ്പോള്‍ പ്രബുദ്ധകേരളം എന്ന വിശേഷണത്തിന് ഒരു പ്രസക്തിയുമില്ലാതെ പോവുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിനും മാധ്യമങ്ങള്‍ക്കും ഉള്ള പങ്ക് നിഷേധിക്കാനാവില്ല. കേരളം ചര്‍ച്ച ചെയ്യേണ്ടത് കേവലം ഒരു കുടുംബവഴക്കും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണോ? എന്തിന് ദാമ്പത്യപ്രശ്നത്തെ ഒരു രാഷ്ട്രീയ കൊടുങ്കാറ്റാക്കി ഉയര്‍ത്തി? ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് വിപ്പിനും മറ്റുമുള്ള പങ്ക് എന്തായിരുന്നു? കേവലം ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഏതറ്റംവരെയും പോകാനുള്ള ഉമ്മന്‍ചാണ്ടിയുടെ വികൃതമുഖമാണോ അഴിഞ്ഞു വീണത്? തന്റെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് തടസ്സം വരുന്നുവെന്ന ബോധ്യത്തില്‍ നിന്നുള്ള ചീഫ് വിപ്പിന്റെ ധാര്‍ഷ്ട്യത്തിന്റെ ബാക്കിപത്രമാണോ ഇത്? പ്രതിപക്ഷത്തിന് നിനച്ചിരിക്കാതെ കിട്ടിയ ഒരു വടിയാണ് ഗണേഷിന്റെ രാജിയും അതിനു മുമ്പുള്ള സംഭവവികാസങ്ങളും. അത് ഫലപ്രദമായി ഉപയോഗിക്കാന്‍ അവര്‍ക്കു കഴിയുമെന്നതാണ് യുഡിഎഫിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. പരസ്പരാരോപണങ്ങളുമായി കഴിഞ്ഞദിവസം ഗണേഷും യാമിനിയും മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ എത്തുകയുണ്ടായി. ഇരുവരും പറയുന്നതിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കാന്‍ അത്ര പെട്ടെന്നൊന്നും കഴിയുകയില്ല. അതിന് വിദഗ്ധമായ അന്വേഷണം വേണ്ടി വരും. അക്കാര്യത്തില്‍ ശക്തമായ അഭിപ്രായം തന്നെയാണ് ഗണേഷിനുള്ളത്. എന്തൊക്കെയാണ് ഇതിന്റെ ഉള്ളറകളില്‍ ഉള്ളതെന്ന് പൊതുസമൂഹം അറിയണം.
ആരൊക്കെയാണ് രാഷ്ട്രീയം കളിക്കുന്നതെന്നും തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കുന്നതെന്നും വ്യക്തമാവണം. ആര്‍ക്കും ആരോപണം ഉന്നയിക്കാന്‍ കഴിയും. പക്ഷേ, അത് ബോധ്യപ്പെടുത്താനാവശ്യമായ തെളിവുകള്‍ വേണം. അന്വേഷണ ഏജന്‍സികള്‍ അത് കണ്ടെത്തി യുക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്യട്ടെ. നിഷ്പക്ഷമായ അന്വേഷണം കൊണ്ടേ അതൊക്കെ സാധ്യമാവൂ.
ഈ സംഭവത്തില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ അത് ഗുരുതരമായ മറ്റൊരു പ്രശ്നമാണ്. ഭരണം കൈവിട്ടു പോകാതിരിക്കാനാണ് അത്തരമൊരു നടപടി സ്വീകരിച്ചതെങ്കില്‍ കള്ളന് കഞ്ഞിവെച്ചുകൊടുത്ത കുറ്റമാണ് ഉമ്മന്‍ചാണ്ടിയുടേത്. ഒരു തരത്തിലും ന്യായീകരണം അര്‍ഹിക്കുന്നതല്ല അത്. ധാര്‍മ്മികതയ്ക്ക് അല്പമെങ്കിലും സ്ഥാനം കൊടുക്കാന്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നുവെങ്കില്‍ ഗണേഷ്കുമാറിന്റെ വഴി തന്നെയാണ് അദ്ദേഹത്തിനും നല്ലതെന്ന് പറയുന്നവര്ക്കൊപ്പമായിരിക്കണം നില്‍ക്കേണ്ടത്. സമൂഹത്തില്‍ പുഴുക്കുത്തുണ്ടാക്കുന്ന സംഭവഗതികള്‍ക്ക് ഊര്‍ജം പകരാനുള്ള ശ്രമം ഒരു ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ല. സംഗതിവശാല്‍ യുഡിഎഫ് മന്ത്രിസഭക്ക് അത്തരം കാര്യങ്ങളില്‍ നിസ്സംഗമനോഭാവമാണ്. ഇത് മാതൃകയാക്കുന്ന യുവസമൂഹം കരുത്താര്‍ജിച്ചാല്‍ പിന്നെ സര്‍വനാശമായിരിക്കും ഫലം. അതിന് വഴിവെക്കാതിരിക്കാനെങ്കിലും ശ്രദ്ധിച്ചാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: