ന്യൂദല്‍ഹി: ബോക്സര്‍ വിജേണ്ടര്‍ സിംഗ് ഹെറോയിന്‍ ഉപയോഗിച്ചോ എന്ന് പരിശോധിക്കാനാകില്ലെന്ന് ദേശീയ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി. ഈ നിലപാട് കായികമന്ത്രാലയത്തെ അമ്പരപ്പിച്ചിട്ടുണ്ടെങ്കിലും അടുത്ത നീക്കത്തിനായി അവര്‍ ഏജന്‍സിയുടെ രേഖാമൂലമുള്ള മറുപടിക്ക് കാത്തിരിക്കുകയാണ്.
സ്വയംഭരണാധികാരമുള്ള സ്ഥാപനമായ ദേശീയ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി വിജേണ്ടറിനെതിരെ മത്സരങ്ങള്‍ നടക്കാത്ത സമയത്ത് മയക്കുമരുന്നുപയോഗം സംബന്ധിച്ച സ്ഥിരമായി നടത്താറുള്ള പരിശോധന നടത്താന്‍ തയ്യാറാണ്. എന്നാല്‍ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവായ വിജേണ്ടറിനെ രാജ്യാന്തര മയക്കുമരുന്ന് വിരുദ്ധ ഏജന്‍സിയുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പരിശോധന നടത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് അവര്‍ വെളിപ്പെടുത്തി.
എന്‍എഡിഎയുടെ രേഖാമൂലമുള്ള മറുപടി ലഭിച്ചശേഷം അടുത്തനീക്കം സംബന്ധിച്ച് തീരുമാനിക്കുമെന്നാണ് കായികമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ കുറ്റത്തിനെതിരെ എന്തെങ്കിലും പ്രഖ്യാപിക്കാനല്ല എന്എഡിഎയോട് തങ്ങള്‍ ആവശ്യപ്പെട്ടത്. അദ്ദേഹം ഹെറോയിന്‍ ഉപയോഗിച്ചോ എന്നറിയാന്‍ പരിശോധന നടത്താന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എന്‍എഡിഎ ഇതിന് രേഖാമൂലമുള്ള മറുപടി നല്‍കിയിട്ടില്ല. അവരാദ്യം അത് ചെയ്യട്ടെ. അതിനുശേഷം തങ്ങളുടെ നിലപാട് ആലോചിക്കാമെന്നും സ്പോര്‍ട്സ് സെക്രട്ടറി പി.കെ ദെബ് പറഞ്ഞു.
അതേസമയം കായികമന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കത്തില്‍ ഏതു കാലയളവില്‍ ഇത് ഉപയോഗിച്ചതായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് എന്‍എഡിഎ ഡയറക്ടര്‍ ജനറല്‍ മുകുള്‍ ചാറ്റര്‍ജി പറഞ്ഞു. പരിശോധന ഉചിതമായ സമയത്ത് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര മയക്കുമരുന്ന് വിരുദ്ധ ഏജന്‍സിയുടെ നയങ്ങള്‍ക്ക് എതിരായി ഒന്നും ചെയ്യാന്‍ കഴിയില്ല. രക്തവും മൂത്രവും അവരുടെ നയത്തിനും എന്‍എഡിഎയുടെ നിയമങ്ങള്‍ക്കും അനുസരിച്ച് മാത്രമേ പരിശോധിക്കാന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കായികമന്ത്രാലയത്തിനോട് ഏറ്റുമുട്ടാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എപ്പോള്‍, എവിടെ വച്ച് പരിശോധന നടത്തുമെന്ന് പറയാനാകില്ല. 2012 ജൂലൈ-ആഗസ്റ്റിലാണ് വിജേണ്ടറിനെ തങ്ങള്‍ അവസാനമായി പരിശോധിച്ചത്. ഫലമാകട്ടെ നെഗേറ്റെവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മത്സരം നടക്കാത്ത കാലത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കളില്‍ ഹെറോയിനെ രാജ്യാന്തര മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി ഉള്‍പ്പെടുത്തിയിട്ടില്ല. ഹെറോയിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തലമുടി മൂന്നു മാസത്തിനകം പരിശോധിച്ചാല്‍ അറിയാനാകുമെന്ന കാര്യം ശരിയാണ്. എന്നാല്‍ രക്തവും മൂത്രവും ചെറിയ കാലയളവിനുള്ളില്‍ പരിശോധിച്ചാല്‍ മാത്രമേ ഇത് അറിയാന്‍ കഴിയൂ. തലമുടിയുടെ കാര്യത്തിലാകട്ടെ രാജ്യാന്തര മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി നിബന്ധനകള്‍ വച്ചിട്ടില്ല. എന്‍എഡിഎ അഥവാ എന്‍ഡിടിഎല്‍ ഇവര്‍ക്കാര്‍ക്കെങ്കിലും ഈ പരിശോധന നടത്താന്‍ പെരുമാറ്റച്ചട്ടം തടസമാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വിജേണ്ടറിന്റെ വിഷയം ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷനെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: