നഗരസഭയുടെ ബജറ്റ് മെട്രോ നഗരമായി വളരുന്ന നഗരത്തിന് പശ്ചാത്തല വികസനം ഉറപ്പാക്കുന്ന ഒന്നല്ല എന്നത് വളരെ വ്യക്തമാണ്. കൊതുക് നിവാരണം ശക്തിപ്പെടുത്തുമെന്ന് ബജറ്റ് അവകാശപ്പെടുമ്പോള്‍ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കി അഴുക്കുചാലുകള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയില്‍നിന്ന് കരകയറ്റുവാന്‍ പദ്ധതിയില്ല. നഗരത്തിലെ സെപ്ടിക് ടാങ്ക് മാലിന്യങ്ങളും മലിനജലവും കാര്യക്ഷമമായി ട്രീറ്റ് ചെയ്യുവാന്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനായി പശ്ചിമ കൊച്ചിയിലെ ചതുപ്പ് നിലത്തിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കണ്ടല്‍ നശിപ്പിച്ച് ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്ന മുണ്ടംവേലിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇപ്പോള്‍ തന്നെ തീരദേശ സംരക്ഷണ നിയമ ലംഘനത്തിന്റെ പേരില്‍ വിവാദത്തിലാണ്. കാര്യമാത്ര പ്രസക്തമായ വികസനം എറണാകുളത്തിനും മലിനജല ട്രീറ്റ്മെന്റും നഗരത്തിന്റെ മലിനജലം ചുമക്കല്‍ പശ്ചിമകൊച്ചിയ്ക്കും! ഒരുകാലത്ത് മട്ടാഞ്ചേരിയും ഫോര്‍ട്ടുകൊച്ചിയും മൊത്തത്തില്‍ പശ്ചിമകൊച്ചിയുമാണ് കൊച്ചിയുടെ വികസന സ്പന്ദനമായിരുന്നത്. പിന്നീട് നഗരസഭയുടെ വികസന ശ്രദ്ധ എറണാകുളത്തേയ്ക്ക് തിരിയുകയും പശ്ചിമകൊച്ചി അവഗണിക്കപ്പെടുകയുമാണുണ്ടായത്. മെട്രോ റെയില്‍ വന്നപ്പോള്‍ പോലും ഈ അവഗണന പ്രകടമായി കണ്ടതാണ്. ഇന്ന് കുടിവെള്ള ക്ഷാമവും അഴുക്കുചാലുകളുടേയും തോടുകളുടേയും ഇടത്തോടുകളുടേയും ദുര്‍ഗതിയും ക്രമാതീതമായ ജനസംഖ്യാ വര്‍ധനയും പശ്ചിമകൊച്ചിയെ വീര്‍പ്പുമുട്ടിക്കുകയാണ്. ബജറ്റുകള്‍ മാറി മാറി വന്നെങ്കിലും പശ്ചിമകൊച്ചിയുടെ ദുര്‍ഗതിയ്ക്ക് മാറ്റമുണ്ടായില്ല. ഇത്തവണയും വലിയ വ്യത്യാസമൊന്നുമില്ല.
പശ്ചിമകൊച്ചി വികസനത്തിന് മാസ്റ്റര്പ്ലാനൊന്നുമില്ലാതെ ഒരുകോടി രൂപയും ഇടക്കൊച്ചി സുസ്ഥിര വികസനപദ്ധതിയ്ക്കായി രൂപരേഖ തയ്യാറാക്കുവാന്‍ പത്ത് ലക്ഷവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും വികസന കാഴ്ചപ്പാടിന് വ്യക്തതയില്ലാത്തതിനാല്‍ പണം എങ്ങനെ ചെലവഴിക്കുമെന്നതില്‍ ആശങ്കയുണ്ട്. പളളുരുത്തിയില്‍ ക്രിക്കറ്റ്-ഫുട്ബോള്‍ ഗ്രൗണ്ടും ഫോര്‍ട്ടുകൊച്ചിയില്‍ ടാക്ക് ആന്റ് ഫീല്‍ഡ് കം ഫുട്ബോള്‍ ഗ്രൗണ്ട് എന്നീ രണ്ട് നിര്‍ദ്ദേശങ്ങള്‍ പശ്ചിമകൊച്ചിയ്ക്ക് അനുഗുണമാണ്. എന്നാല്‍ പശ്ചിമകൊച്ചിയ്ക്കായി മൂവാറ്റുപുഴയാറില്‍നിന്നും പുതിയ കുടിവെള്ള വിതരണ നിര്‍ദ്ദേശങ്ങളോ ഫോര്‍ട്ടുകൊച്ചി ആശുപത്രി, പള്ളുരുത്തി മഹാരാജ് ആശുപത്രി, പള്ളുരുത്തി ടിബി സെന്റര്‍ എന്നിവയുടെ വികസനത്തിന് കാര്യമാത്ര പ്രസക്തമായ നിര്‍ദ്ദേശങ്ങളോ രാമേശ്വരം കനാല്‍, കല്‍വത്തി കനാല്‍, മാന്ത്രത്തോട്, ചെറളായിത്തോട്, പുല്ലാരത്തോട്, കെഎംവി തോട്, കണ്ണങ്ങാട്ട് തോട്, കട്ടത്തറത്തോട്, ആറനാട്ട് തോട്, പഷ്ണിത്തോട് എന്നിവയുടെ നവീകരണത്തിനോ ഇവയിലൂടെ സുഗമമായി ജലം ഒഴുക്കുന്നതിനോ നടപടികളില്ല എന്നത് പശ്ചിമകൊച്ചിയോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ. ഫോര്‍ട്ട് കൊച്ചിയെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന റോപ്പ്വെ, കൂടുതല്‍ ബോട്ട് സര്‍വീസുകള്‍, മെട്രോ റെയില്‍ കണക്ഷന്, കൂടുതല്‍ പൈതൃക സംരക്ഷണ പ്രോജക്ടുകള്‍, കംഫര്‍ട്ട് സ്റ്റേഷനുകള്‍, കൂടുതല്‍ കുടിവെള്ള വിതരണ പദ്ധതികള്‍, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കൂടുതല്‍ സൗകര്യങ്ങള്‍, ഡബിള്‍ഡക്കര്‍ റോഡുകള്‍, ഫ്ലൈ ഓവറുകള്‍, കയറ്റുമതിരംഗത്തെ വികസന കുതിപ്പ് എന്നിവയെല്ലാം പശ്ചിമകൊച്ചി സ്വപ്നം കാണുന്ന വികസന പദ്ധതികളാണ്.
നഗരസഭ മെട്രോ കൊച്ചിന് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് രൂപവല്ക്കരിക്കുന്നതോടൊപ്പം നഗരത്തില്‍ ഫ്ലൈ ഓവറുകളും ഡബിള്‍ ഡക്കര്‍ റോഡുകളും പണിതീര്‍ക്കണം. അതല്ലാതെ വാഹനങ്ങളുടെ എണ്ണം പെരുകിയാല്‍ ഇനിയും സങ്കീര്‍ണമായ ഗതാഗതക്കുരുക്കിന് ഇടനല്കും. കൊച്ചിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിക്കാതെയുള്ള വികസന പദ്ധതികള്‍ വികസനം വഴിമുട്ടിക്കുന്നതിന് മാത്രമേ ഇടവരുത്തൂ.
സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ കൊച്ചി വികസനത്തെ യാഥാര്‍ത്ഥ്യമാക്കാനാകൂ. നഗരത്തിനകത്തെ ഫ്ലാറ്റ് നിര്‍മാണങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാതെ വെയര്‍ഹൗസുകളും ഗോഡൗണുകളും മാത്രം മാറ്റിയതുകൊണ്ട് കാര്യമില്ല. എല്ലാവികസന പ്രവര്‍ത്തനങ്ങളും പിപിപിയില്‍ നിര്‍മിക്കുകയാണെങ്കില്‍ നഗരസഭയ്ക്ക് ബ്രോക്കറുടെ റോള്‍ മാത്രമാകും. 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് നിരോധിച്ചതില്‍ കാര്യമില്ല എങ്ങനെ നിരോധനം നടപ്പാക്കും എന്നതിലാണ് പ്രസക്തിയുള്ളത്. കൂടുതല്‍ കെട്ടിടങ്ങളും നിര്‍മിതികളും ഉണ്ടാക്കുകയെന്നത് വികസനംവഴിമുട്ടിയ്ക്കുന്നതിന് മാത്രമേ ഇടനല്കൂ. ഇതുവരെ നടന്നതുപോലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് തയ്യാറായില്ലെങ്കില്‍ നഗരവികസനം മുരടിയ്ക്കും. കേന്ദ്രീകൃത അറവുശാല നഗരത്തിനകത്ത് നിര്‍മിക്കുന്നതിലും നല്ലത് നഗരപ്രാന്തത്തില്‍ വെള്ളം ലഭിക്കുന്ന എവിടെയെങ്കിലും ഉണ്ടാക്കണം.
വെള്ളക്കെട്ടും ജലദൗര്‍ലഭ്യവും ഉള്ള നഗരത്തിനകത്ത് അറവുശാല നിര്‍മിക്കുന്നത് അശാസ്ത്രീയമാണ്. ഇനിയും കുടിവെള്ളപദ്ധതിക്കായി പെരിയാറിനെ ആശ്രയിക്കരുത്. കാരണം പെരിയാര്‍ മലിനീകരിക്കപ്പെട്ടു കഴിഞ്ഞു. ജലലഭ്യതയും കുറഞ്ഞു. കൂടാതെ മൂവാറ്റുപുഴ ജലസമൃദ്ധിയോടെ ഒഴുകുകയും ചെയ്യുന്നു. കുടിവെള്ള വിതരണ പൈപ്പ് ലൈനും മറ്റ് ആവശ്യങ്ങള്‍ക്കുള്ള ജലവിതരണവും രണ്ടാക്കണം. ശുദ്ധീകരിച്ച ജലം ടോയ്ലറ്റില് കളയേണ്ട കാര്യമില്ലല്ലോ? ടാങ്കര്‍ ലോറി കുടിവെള്ള വിതരണം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം.
സ്വകാര്യ കുടിവെള്ള വിതരണം ബാള്‍ ചെയ്യണം. പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കായി വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തരുത്. സര്‍വീസിലിരിക്കുമ്പോള്‍ നാടിന്റെ സ്പന്ദനം ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തവരുടെ കയ്യില്‍ വികസനത്തിന്റെ ചുക്കാന്‍ കൊടുക്കരുത്. നഗരവികസനത്തിന് നഗരത്തിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തണം. സര്‍വീസില്‍നിന്നും വിരമിച്ചവരെ ഉത്തരവാദപ്പെട്ട ജോലികള്‍ ഏല്‍പ്പിച്ച് വികസനം വഴിമുട്ടിയ്ക്കരുത്. ലാഭംനോക്കി നവീനവും നൂതനവുമായ വികസന കാഴ്ചപ്പാടുകള്‍ക്ക് പകരം പഴഞ്ചനും ഉപയോഗിച്ച് പരാജയപ്പെട്ടതുമായ പദ്ധതികള്‍ക്കായി വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തരുത്. യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നത് നല്ലതാണ്. എന്നാല്‍ നിലവിലുള്ള റോഡിന് മുകളിലായി ഫ്ലൈ ഓവറുകളും ഇരട്ട റോഡുകളും നിര്‍മിക്കണം.
നഗരത്തിലെ റോഡ് വീതി കൂട്ടുന്നത് യാത്രാക്ലേശം പരിഹരിക്കുവാന്‍ ഉതകുന്ന നിര്‍ദ്ദേശമാണെങ്കിലും ഇതിന്റെ പേരില്‍ തെരുവിലെറിയപ്പെടുവാനും കിടപ്പാടം നഷ്ടപ്പെടാനും കച്ചവടസ്ഥാപനങ്ങള്‍ നഷ്ടപ്പെടുവാനും വിധിക്കപ്പെടുന്നവരുടെ പുനരധിവാസവും ലഭിക്കേണ്ട ശരിയായ നഷ്ടപരിഹാരവും ഉറപ്പാക്കി മാത്രമേ കുടിയൊഴിപ്പിക്കാവൂ. വികസന പദ്ധതികളില്‍ ഇവരും ഗുണഭോക്താക്കളാകേണ്ടവരാണ്. പ്രീപെയ്ഡ് ഓട്ടോസ്റ്റാന്റുകള്‍ നല്ലതാണ്. എന്നാല്‍ ഇത്തരം സ്റ്റാന്റുകളില്‍നിന്നും ഒഴിഞ്ഞുമാറി ജനങ്ങളെ പിഴിയുന്ന ഓട്ടോക്കാരെ നിയന്ത്രിക്കാനാകണം. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിലുള്ളവര്‍ക്കായി കോള്‍ടാക്സി പദ്ധതി പ്രായോഗികമായി നടപ്പാക്കുവാന്‍ ബുദ്ധിമുട്ടും സാമ്പത്തികമായി പിന്നോക്കമുള്ളവരെ സമൂഹത്തിന് മുന്നില്‍ വില കുറച്ചു കാണിക്കുന്ന പ്രവര്‍ത്തനവുമായിരിക്കും. ഇത് പാവങ്ങളോടുള്ള വിവേചനത്തിനും സാമ്പത്തികമായി പിന്നോക്കമുള്ളവരുടെ ആത്മാഭിമാന ക്ഷതത്തിനും കാരണമാക്കും. ടൂറിസത്തിന്റെ പേരില്‍ കൊച്ചിക്കായല്‍ മലിനീകരിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ സര്‍വീസ് നടത്തുന്ന ബോട്ടുകളെനിയന്ത്രിക്കാനാവാത്ത നഗരസഭയ്ക്ക് ബോട്ട് സര്‍വീസുകള്‍ സ്വകാര്യവല്ക്കരിക്കുമ്പോള് അവരുടെ മേല്‍ എന്ത് നിയന്ത്രണമാണ് ഉണ്ടാകുക? അഴിമതിയ്ക്കായി ഒരു വേദി കൂടി തുറക്കുന്ന അവസ്ഥയിലേയ്ക്ക് ഈ പദ്ധതി വഴിമാറരുതെന്ന് മാത്രം.
ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണപ്ലാന്റില്നിന്നും വൈദ്യുതി ഉല്പ്പാദിപ്പിക്കുവാന് നടപടി സ്വീകരിക്കാത്തതെന്ത്? അങ്ങനെയൊക്കെ പറഞ്ഞാണ് ബ്രഹ്മപുരം പ്ലാന്റ് സ്ഥാപിതമായത്. ബ്രഹ്മപുരം പ്ലാന്റില്‍നിന്നുള്ള ദുര്‍ഗന്ധം അവസാനിപ്പിക്കുവാന്‍ ബജറ്റില്‍ നടപടിയെന്താണുള്ളത്? നഗരത്തിലെ ആഡംബര ജീവിതത്തിന് ശേഷം പുറംതള്ളുന്ന വിഴുപ്പ് പേറുന്ന ബ്രഹ്മപുരം നിവാസികളുടെ പ്രശ്നപരിഹാരങ്ങള്‍ എന്താണെന്ന് ബജറ്റ് മിണ്ടുന്നില്ല. ബ്രഹ്മപുരം പ്ലാന്റ് മൂലം മലിനീകരിക്കപ്പെടുന്ന ചിത്രപ്പുഴ, മനയ്ക്കത്തോട് കടമ്പ്രയാര്‍ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകള്‍ എങ്ങനെ സംരക്ഷിക്കപ്പെടും? നഗരസഭ നടത്തുന്ന നഗരവല്‍ക്കരണം പരിപാടിയുടെ തിക്താനുഭവങ്ങള്‍ ഗ്രാമവാസികളുടെ മേല്‍ കെട്ടിവയ്ക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ല. യുക്തമായ നടപടികളും കര്‍മപരിപാടികളും ബ്രഹ്മപുരം പ്ലാന്റിന്റെ പുനരുദ്ധാരണവുമായി നടക്കണം. ഗ്രീന്‍ ബെല്‍റ്റ് നിര്‍മാണം ഇതില്‍ ഒന്നുമാത്രമാണ്. മാലിന്യ പ്ലാന്റ് കാര്യക്ഷമമാക്കുവാനും മാലിന്യം കെട്ടിക്കിടക്കാതിരിക്കാനും നടപടി സ്വീകരിക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമാണ്. ബജറ്റില്‍ ഇതിന് വേണ്ട നടപടികള്‍ വേണ്ടത്രയില്ലെന്നത് വലിയ പോരായ്മയാണ്. ഇളംകുളത്തെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പുനരുദ്ധാരണവും വിപുലീകരണവും ഇനിയും സാധ്യമായിട്ടില്ല. നഗരത്തിലെ കാനകളിലും അഴുക്കുചാലുകളിലും സെപ്റ്റിക് ടാങ്ക് മാലിന്യമുള്‍പ്പെടെ കെട്ടിക്കിടക്കുകയാണ്. ദുര്‍ഗന്ധം പരത്തുന്നതിനും കൊതുക് വര്‍ധിക്കുന്നതിനും ഇത് കാരണമാവുകയാണ്. കൊതുകിനെ നശിപ്പിക്കാന്‍ കീടനാശിനി ഉപയോഗിക്കുന്നത് മനുഷ്യനും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ മലിനജല ട്രീറ്റ്മെന്റ് കാര്യക്ഷമമാക്കുക മാത്രമാണ് ഏക പോംവഴി. അതിനായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ കാര്യക്ഷമമാക്കണം.
ഇന്ന് അഞ്ച് ശതമാനംപോലും നഗരത്തിലെ മലിനജല ട്രീറ്റ്മെന്റ് നടക്കുന്നില്ലെന്നത് മെട്രോ നഗരത്തിന് നാണക്കേടാണ്. ആരോഗ്യപരിപാലന രംഗത്ത് വന്‍ വീഴ്ചയാണിത്. നഗരത്തില്‍ അനിയന്ത്രിതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുവാനും സ്ഥാപിച്ചിട്ടുള്ളവയ്ക്ക് പണം പിരിക്കുവാനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. അനധികൃതമായി നടത്തിയിട്ടുള്ള നിര്‍മിതികള്‍ പൊളിച്ചു മാറ്റുവാനും ഫൈനടപ്പിക്കുവാനുമുള്ള നടപടിയ്ക്ക് വേഗതകൂട്ടണം. പൊതുസ്ഥലം കൈയേറി പണിതീര്‍ത്തിട്ടുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന നിര്‍മിതികള്‍ നീക്കം ചെയ്യുകയും വേണം. നഗരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പണി തീര്‍ത്തിട്ടുള്ള കെട്ടിടങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള കെട്ടിട നികുതി പുനപരിശോധിക്കണം. നികുതിപണം പിരിക്കുവാന്‍ ഊര്‍ജിത നടപടി സ്വീകരിക്കുകയും ചെയ്താല്‍ നഗരസഭയ്ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭിയ്ക്കും. കൊച്ചിയുടെ വികസനത്തിന് ഊര്‍ജ്ജം പകരുവാന്‍ ഈ വര്‍ഷത്തെ ബജറ്റിന് ആയിട്ടില്ലെന്നത് വലിയ പോരായ്മയാണ്. അംഗങ്ങളുടെ പിണക്കം തീര്‍ക്കുവാന്‍ വാര്‍ഡുകള്‍ക്ക് കൂടുതല്‍ തുക നല്‍കിയത് പദ്ധതികളുടെ ഏകോപനമില്ലാതാക്കും.
ആത്മാര്‍ത്ഥമായ ഭരണം നഗരസഭയില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. റോഡ്-റെയില്‍ മാര്‍ഗം നഗരത്തിലെത്തുന്ന ജനത്തിന് യാത്രാ സൗകര്യങ്ങള്‍ ഉണ്ടാക്കണം. ശരിയായി പ്രവര്‍ത്തിക്കുന്ന വൃത്തിയായ കംഫര്‍ട്ട് സ്റ്റേഷനുകള്‍, കുടിവെള്ള ബൂത്തുകള്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍, നടപ്പാതകള്‍, സൈക്കിള്‍ പാത്തുകള്‍ എന്നിവ വിപുലപ്പെടുത്തണം. നഗരസഭാ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥ മാറണം. നഗരസഭയില്‍നിന്ന് കാര്യങ്ങള്‍ സാധിക്കുവാനുള്ള കാലതാമസം ഒഴിവാക്കണം. അഴിമതിയ്ക്കെതിരെ ശക്തമായ നടപടിയും വേണം. ഗ്രീന്‍ സിറ്റിയാക്കുമെന്നും നഗരത്തെ പൂങ്കാവനമാക്കുമെന്നും വഴിയോര തണല്‍ മരങ്ങള്‍ നട്ടുവളര്‍ത്തുമെന്നും പൂച്ചെടികള്‍ വച്ചുപിടിപ്പിക്കുമെന്നും നഗരത്തെ പരിസ്ഥിതി സൗഹൃദമാക്കുമെന്നുമെല്ലാം ബജറ്റില്‍ പറയുന്നത് യാഥാര്‍ത്ഥ്യമാക്കുവാന്‍ നഗരസഭ നടപടി സ്വീകരിക്കണം. ബജറ്റിലെ വാഗ്ദാനങ്ങള്‍ വഴി ജനങ്ങളെ കബളിപ്പിക്കില്ലെന്ന് ഉറപ്പാക്കുവാന്‍ നഗരസഭ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: