നാളെ മുതല്‍ ഏപ്രില്‍ 7 വരെ ഗുരുവായൂരില്‍ അഖിലഭാരത ഭാഗവത സത്രം നടക്കുന്നു
മഹാഭാരത കര്‍ത്താവായ വ്യാസമഹര്‍ഷി ഒരിക്കല്‍ ദുഃഖിതനായി ചിന്തയിലാണ്ടിരിക്കുന്ന വേളയില്‍ നാരദര് അവിടെയെത്തി.
‘മഹര്‍ഷേ, അങ്ങ് ചിന്താകുലനായി, ദുഃഖിതനായിരിക്കുന്നവല്ലോ? ചിന്ത അപകടകരമാണ്. ചിന്തയേക്കാള് ചിത എത്രയോ മെച്ചം. ചിത ജീവനറ്റദേഹത്തെയാണ് നശിപ്പിക്കുന്നതെങ്കില്‍ ചിന്ത ജീവനുള്ള ശരീരത്തെത്തന്നെ എരിച്ചുകൊണ്ടേയിരിക്കും. ഈ ദുഃഖ ചിന്തകള്‍ അകറ്റുവാന്‍ ഭഗവാന് കൃഷ്ണനോട് പ്രാര്‍ത്ഥിക്കുക. താങ്കള്‍ മഹാഭാരതത്തില്‍ അദ്ദേഹത്തെക്കുറിച്ച് കുറച്ചല്ലേ എഴുതിയുളളൂ. ബാല്യകാലം മുതലുള്ള കൃഷ്ണഗാഥ വിശദമായി എഴുതൂ.
വ്യാസന് നാരദരുടെ വാക്കുകളുടെ പൊരുളറിഞ്ഞ് ഭഗവദ്ലീലകള്ക്ക് കാവ്യാവിഷ്ക്കാരം നല്കാന് തുടങ്ങി. ശ്രീമദ് ഭാഗവതം അപ്രകാരം രചിക്കപ്പെട്ടതാണത്രെ.
ശ്രീമദ് ഭാഗവതം ഏഴു ദിവസം അതീവ ശ്രദ്ധയോടെ ശ്രവിച്ച പരീക്ഷിത്ത് മഹാരാജാവിന് പരമപുരുഷാര്‍ത്ഥമായ മോക്ഷം സിദ്ധിച്ചു. ബ്രഹ്മോപദേശം നല്കാന് അധികാരിയായ ശ്രീശുകനില്‍നിന്നും അദ്ദേഹത്തിന് ബ്രഹ്മോപദേശവും ലഭിച്ചു. നൈമിശാരണ്യത്തില്‍ വച്ച്, അജ്ഞതയാകുന്നഅന്ധകാരത്തെ നിശ്ശേഷം നശിപ്പിക്കുവാന്‍ അദ്ദേഹത്തിന് ബ്രഹ്മോപദേശവും ലഭിച്ചു. അപാരജ്യോതിസ്സിനുടമയായ സൂതനെ വണങ്ങി നമസ്ക്കരിച്ചിട്ട് ശൗനകന് എന്ന ബ്രാഹ്മണോത്തമന്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ മറുപടിയായിട്ടാണ് ഭാഗവതം ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് പറയാം.
കാരണഗുരുവായ, പരമാചാര്യനായ വ്യാസനെ നമിച്ച ശേഷമാണ് ഭാഗവതം തുടങ്ങുന്നത്. സ്തോത്രങ്ങള്‍ക്ക് ആനന്ദരസായനം നല്കുന്ന ഭഗവത്കഥകളെ ആഖ്യാനം ചെയ്യണമേ എന്ന പ്രാര്‍ത്ഥനയാണ് ശൗനകന് സൂതനോട് ആദ്യമായി അര്‍ത്ഥിക്കുന്നത്. സൂതമുഖത്തുനിന്നും നിര്‍ഗളിക്കുന്ന അമൃതസദൃശമായ ഭഗവദ്കഥകള്‍ അജ്ഞാനാന്ധകാരത്തെ അകറ്റുന്നു. ശാശ്വത മാനസികാഹ്ലാദം നിറയുന്നു.
ഭഗവദ്കഥകളുടെ ആനന്ദാതിശയത്തിനു മുന്നില്‍ ധ്യാനലീരാകുന്ന ഭക്തസഹസ്രങ്ങളുടെ മനോതടങ്ങളിലൂടെ കാലാതീതമായി ഒഴുകിപ്പരക്കുകയാണ് ഭഗവത്കഥാമൃതം
ശ്രീമദ് ഭാഗവത മാഹാത്മ്യത്തിന്റെ ഗോകര്ണോപഖ്യാനത്തിന്റെ ഉപാഖ്യാനത്തില്‍ ഭാഗവത കഥാശ്രവണ വൈശിഷ്ട്യത്തെക്കുറിച്ച് വിവരിക്കുന്നതു കേട്ടാല്‍ സമകാലികമായ ദുരവസ്ഥകളെയാണോ ലക്ഷ്യമാക്കുന്നതെന്ന് തോന്നിപ്പോകും. യാതൊരുവരാണോ സത്യനിഷ്ഠയില്ലാതെയോ മാതാപിതാക്കളെ ദുഷിക്കുന്നവരോ ദുരാഗ്രഹികളോ സ്വാശ്രമധര്മങ്ങളെ അവഗണിക്കുന്നവരോ അന്യരെ വഞ്ചിക്കുന്നവരോ മാത്സര്യബുദ്ധികളോ പ്രാണിഹിംസാശീലരോ ആയിരിക്കുന്നത്, പശുഹത്യ, ബ്രഹ്മഹത്യ, മദ്യപാനം, ചോരണം എന്നിവയില്‍ ഏര്‍പ്പെടുക, പഞ്ചമഹാപാപങ്ങളാല് ദുഷിക്കപ്പെടുക, ക്രൂര പിശാചുക്കളെപ്പോലെ നിര്ദ്ദയരായിരിക്കുക, പരസ്ത്രീകളെ ദുഷിപ്പിക്കുന്നവരായിരിക്കുക തുടങ്ങിയവരെല്ലാം ഭാഗവത ശ്രവണത്താല്‍ പരിശുദ്ധരാക്കപ്പെടുമത്രെ.
ഭഗവാന് കര്ദ്ദമ-ദേവഹുതിമാരിലൂടെ കപിലാവതാരത്തെ കൈക്കൊണ്ട് ഭാഗവത ലക്ഷ്യത്തെ സാക്ഷാത്ക്കരിച്ചുവത്രെ. കാമിനി, മദ്യം, ചൂത് (മാത്സര്യം), ഹിംസ, കനകം എന്നീ സങ്കേതങ്ങളില്‍ യുഗന്നാഥനായിരിക്കുന്ന കലിയുടെ ബാധാദോഷങ്ങളില്‍ പ്പെട്ടുഴലുന്ന സമകാലീനാവസ്ഥകളെ നേരിടുവാന്‍ ഭഗവദ് കീര്ത്തനമാണൊരു പോംവഴി.
‘സര്വഭൂതേഷ്ഠയ പശ്യത്
ഭഗവത് ഭാവമാത്മന:
ഭൂതാനി ഭഗവത് ആത്മന്വേഷ
ഭാഗവതോത്തമ’
സര്‍വഭൂതങ്ങളിലും ഭഗവാനെ ദര്‍ശിക്കുന്നതും ഭഗവാനില്‍ സര്വഭൂതങ്ങളായും ദര്‍ശിക്കുന്നതുമാണ് വിഷ്ണുഭക്തദര്ശനം. ഈ ദാര്ശനികാടിത്തറയ്ക്ക് മുകളിലാണ് ഭാഗവത യജ്ഞാവേദികള് ഉണരുന്നത്.
ഗുരുവായൂര്‍ ഭൂലോകവൈകുണ്ഠം ഭാഗവതകഥാമൃതപ്രവാഹത്താല് ധന്യമാവുകയാണ്. ശ്രീകൃഷ്ണജന്മഭൂമിയായ മഥുരയിലെ ശ്രീകൃഷ്ണജന്മസ്ഥാനത്തുനിന്നും കാരാഗൃഹമായിരുന്നുവെന്ന് കരുതപ്പെടുന്ന ക്ഷേത്രസങ്കേതത്തില്‍നിന്നും പൂജിച്ച ശ്രീകൃഷ്ണ വിഗ്രഹവുമായി പുറപ്പെട്ട ശ്രീകൃഷ്ണ ചൈതന്യരഥയാത്ര ഈ ഭാഗവത സത്രത്തിന്റെ സവിശേഷതയാണ്. ഭാഗവത മഹത്വം ഭാരതം മുഴുവന്‍ പ്രചരിപ്പിക്കുക എന്നൊരു സന്ദേശമാണ് രഥയാത്ര വഹിക്കുന്നത്. വൃന്ദാവനം, ഗോവര്‍ദ്ധനോദ്ധാരണ ഭൂമി എന്നുതുടങ്ങി ശ്രീകൃഷ്ണ ജീവിതസംബന്ധിയായ പുണ്യഭൂമികളേയും നിരവധി ക്ഷേത്രസങ്കേതങ്ങളെയും സന്ദര്‍ശിച്ചാണ് രഥയാത്ര ഗുരുവായൂരെത്തുന്നത്.
ലക്ഷക്കണക്കിന് ഭാഗവത ശ്രോതാക്കളേയും ശ്രീകൃഷ്ണ ഭക്തരേയും ഉള്‍ക്കൊള്ളാനാവും വിധമുള്ള സജ്ജീകരണങ്ങളാണ് ഗുരുവായൂരിര്‍ ദേവസ്വവും ഭാഗവത സത്ര സംഘടാകരും ഒരുക്കുന്നത്. 2013 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 7 വരെ ഗുരുവായൂരില്‍ നടക്കുന്ന ഈ അഖിലഭാരത ഭാഗവത സത്രത്തില്‍ കേരളത്തിലെമ്പാടുമുള്ള നാരായണീയ പാരായണ സമിതിയംഗങ്ങള്‍ സംബന്ധിക്കും. ഈ സമിതികളുടെ പ്രതിനിധികളായെത്തുന്ന മഹിളകള്‍ ശ്രീകൃഷ്ണ വിഗ്രഹങ്ങളുമായി ഈ രഥയാത്രയെ ഗുരുവായൂരില്‍ വരവേല്‍ക്കുന്നു. ഭാഗവത സത്രവേദിയിലെ സപ്തദിന സാന്നിദ്ധ്യം കൊണ്ട് ശ്രേഷ്ഠമാക്കുന്ന ശ്രീകൃഷ്ണ വിഗ്രഹങ്ങളുമായി ഇവര്‍ സത്രം കഴിഞ്ഞ് മടങ്ങുകയും ചെയ്യും.
‘അഘമകലുമഖില ജഗദധിപതി കഥാമൃതം
ആ ജീവനാന്തം മുഷിച്ചിലുണ്ടായ് വരാ’
എന്ന തുഞ്ചത്താചാര്യരുടെ വചനങ്ങളെ പ്രകാശവത്താക്കുംവിധം ഭാഗവതമെന്ന ഭഗവദ് വിഭൂതി നാടെങ്ങും അര്‍ത്ഥപൂര്‍ണമായി പരക്കട്ടെ എന്ന പ്രത്യാശയോടെ ഗോപുരനടയിലാണ് ഈ അഖിലഭാരത ഭാഗവത സത്രത്തിന് തിരി തെളിയുന്നത്.
പായിപ്ര രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: