എരുമേലി: പഞ്ചായത്തിന്റെ വരുമാന മാര്‍ഗ്ഗത്തില്‍ ലക്ഷക്കണക്കിന് രൂപ കുടിശിക വരുത്തിയ കച്ചവടക്കാരെ ഒഴിപ്പിച്ചതിനുശേഷം കടമുറികള്‍ നീയമവിധേയമായി ലേലം ചെയ്തു കൊടുക്കണമെന്നുള്ള ഹൈക്കോടതി-ഓംബുഡ്സ്മാന് എന്നിവയുടെ വിധി മറികടന്ന് രണ്ട് വര്‍ഷത്തേക്ക് കടമുറികള്‍ ലേലം ചെയ്ത് കൊടുത്ത പഞ്ചായത്ത് നടപടിയാണ് വിവാദമാകുന്നത്.
മുക്കൂട്ടുത്തറ ടൗണിലെ 13 കടമുറികളാണ് നിയമവിരുദ്ധമായി ലേലം ചെയ്ത് നല്‍കിയത്. വാടകക്കാരില്‍നിന്നും വാടക ഈടാക്കുന്നതില്‍ പഞ്ചായത്ത് ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. കുടിശിക പിരിക്കാനെത്തിയ പഞ്ചായത്ത് ജീവനക്കാരനെ കച്ചവടക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചതാണ് ഷോപ്പിംഗ് കോപ്ലക്സിലെ അഴിമതി കുടിശിക കഥ പുറത്തുവരാന്‍ കാരണം. മുക്കൂട്ടുതറ ഷോപ്പിംഗ് കോപ്ലക്സിന്റെ വിഷയം മാത്രം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച വിളിച്ചുചേര്‍ത്ത് അടിയന്തിര കമ്മറ്റിയുടെ ചര്‍ച്ചയ്ക്കിടയിലാണ് രണ്ട് വര്‍ഷത്തെ വാടക എന്ന തരത്തില്‍ മിനിറ്റ്സ് ബുക്കില്‍ എഴുതി ചേര്‍ത്ത വിവരം അംഗങ്ങള്‍ അറിയുന്നതെന്ന് പഞ്ചായത്തംഗം എം.എസ്. സതീഷ്കുമാര്‍ പറഞ്ഞു.
കടമുറി ഒഴിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍തന്നെ കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. ഇതിന്റെ മറവിലാണ് അഴിമതി നടത്തിയതെന്ന് വ്യാപക പരാതിയുണ്ട്. പഞ്ചായത്ത് ഭരണസമിതിക്കു മാത്രമല്ല പ്രതിപക്ഷത്തെ ചില അംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് പറയപ്പെടുന്നു. നിയമലംഘനത്തിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 30നകം കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. അനിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: