ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. ധമന്ത്രി പി. ചിദംബരം 28 നാണ് ബജറ്റ് അവതരിപ്പിക്കുക. 26 ന് പവന്‍കുമാര്‍ ബന്‍സല്‍ തന്റെ കന്നി റെയില്ബജറ്റ് അവതരിപ്പിക്കും. 27 ന് സാമ്പത്തികസര്‍വേ സഭയില്‍ വെക്കും.
നാളെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ തുടങ്ങുന്ന സമ്മേളനം മെയ് 10 നാണ് അവസാനിക്കുക. മാര്‍ച്ച് 22 വരെ തുടര്‍ച്ചയായി സമ്മേളിച്ചശേഷം ഒരു മാസത്തെ അവധി. തുടര്‍ന്ന് ഏപ്രില്‍ 22 മുതല്‍ മെയ് 10 വരെ. 36 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രശ്നകലുഷിതമാകും ഇത്തവണത്തെയും സമ്മേളനമെന്ന് വ്യക്തമാണ്. സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ പ്രതിപക്ഷത്തിന് വിഷയങ്ങള്‍ ഏറെയാണ്. ഷിന്‍ഡെയുടെ ഹിന്ദുതീവ്രവാദം, കോപ്ടര്‍ കോഴ, പി.ജെ.കുര്യന്, ആരോപണവിധേയനായ സൂര്യനെല്ലി പ്രശ്നം, അഫ്സല് ഗുരു, വിലക്കയറ്റവും അഴിമതിയും ഉള്‍പ്പെടെ പതിവ് വിഷയങ്ങള്‍ക്ക് ഉപരിയായി സഭയില്‍ ഉയരും. റെയില്‍വെ ബജറ്റിലും പൊതുബജറ്റിലും ജനക്ഷേമപരമായ പ്രഖ്യാപനങ്ങള്‍ നടത്തിയാകും പ്രതിപക്ഷ ആരോപണത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുക.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ ചെങ്കോല്‍ ഔദ്യോഗികമായി ഏറ്റെടുത്തശേഷം ആദ്യം നടക്കുന്ന പാര്‍ലമെന്റ് സമ്മേളനമാണ്. എന്നാല്‍ ഹെലികോപ്ടര്‍ കോഴ ഇടപാടിനെത്തുടര്‍ന്ന് ഗ്ലാമര്‍ മങ്ങിയ രാഹുലായിരിക്കും സഭയിലെത്തുക. ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ ഉജ്വല വിജയവും തുടര്‍ന്നുള്ള രാഷ്ട്രീയസംഭവവികാസങ്ങളും ബിജെപിയുടെ ഗ്ലാമര്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് രണ്ടും സഭയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രതിഫലിക്കും.
ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ഹിന്ദുതീവ്രവാദ പരാമര്‍ശത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഷിന്‍ഡെയെ പുറത്താക്കുകയും പ്രധാനമന്ത്രി മാപ്പുപറയുകയും വേണമെന്നതാണ് ബിജെപിയൂടെ ആവശ്യം. അല്ലാത്തപക്ഷം ഷിന്‍ഡെയെ ബിജെപി ബഹിഷ്കരിക്കും. പ്രതിരോധവകുപ്പിലെ ഹെലികോപ്ടര്‍ ഇടപാടാകും സര്‍ക്കാരിനെ ആകെ പ്രതിരോധത്തിലാക്കുക. ഇറ്റലിയുമായുള്ള ഇടപാടില്‍ സോണിയയും രാഹുലും മാത്രമല്ല രാഷ്ട്രപതി പ്രണബ് മുഖര്‍ജിതന്നെ പ്രതിക്കൂട്ടിലാണ്.
ബജറ്റുകള്‍ക്ക് പുറമെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള ഓര്‍ഡിനന്‍സ് പാസാക്കലാകും ഈ സമ്മേളനത്തിന്റെ പ്രാധാന്യം. ഇതുസംബന്ധിച്ച ബില്‍ രാജ്യസഭയില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ ആള് അധ്യക്ഷപദവിയിലിരിക്കുന്ന നാണക്കേട് ഒഴിവാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് വെട്ടിലാകും. പി.ജെ. കുര്യന്റെ രാജി ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇക്കാര്യം ആവര്‍ത്തിച്ചു. കുര്യനെക്കൊണ്ട് രാജിവെപ്പിച്ചാലും മന്ത്രി വയലാര്‍ രവിയും കെ. സുധാകരനും ഒക്കെ നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിപക്ഷം കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയാക്കും.
ഷിന്‍ഡെക്കെതിരായ ആരോപണങ്ങളെ ചെറുക്കുകയെന്ന അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന് പിന്നിലുണ്ട്. എന്നാല്‍ നടപടികളിലുണ്ടായ പാളിച്ചകള്‍ രാഷ്ട്രീയനേട്ടം കൊയ്യുന്നതിന് പകരം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കാരണമാകും.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് ദിവസത്തില്‍ തന്നെ സഭ തുടങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. വിലക്കയറ്റം ഉള്‍പ്പെടെ പണിമുടക്കിനാധാരമായ കാര്യങ്ങളെല്ലാം സര്‍ക്കാരിനെ വിഷമത്തിലാക്കും.
രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ച് ജനപ്രിയ ബജറ്റുകളും അവതരിപ്പിച്ച് ഈവര്‍ഷം തന്നെ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ അതിന് ശ്രമിക്കുമോ എന്ന് ഈ സമ്മേളനത്തിലറിയാം.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: