“മനുഷ്യശരീരത്തിലെ അത്യാവശ്യ അവയവമാണ് കണ്ണുകള്‍. കണ്ണുള്ളതിനാലാണ് എല്ലാം കാണാന്‍ കഴിയുന്നത്. കണ്ണുകള്‍ മനോഹരമായ എന്തെല്ലാം കാഴ്ചകള്‍ നമുക്കു കാട്ടിത്തരുന്നു. എന്നാല്‍ പലപ്പോഴും ഈ കണ്ണുകളില്ലായിരുന്നെങ്കില്‍ എന്നു ചിന്തിച്ചു പോകുകയാണ്. ഇതൊന്നും കാണാതിരിക്കാമല്ലോ. അത്രയ്ക്കു മനംമടുപ്പിക്കുന്ന, പ്രതിഷേധാര്‍ഹമായ കാഴ്ചകളാണ് ചുറ്റും….”
വടക്കേകൂട്ടാല നാരായണന്‍നായര്‍ എന്ന വി.കെ.എന്‍ ഇങ്ങനെ എഴുതിയത് പ്രതിഷേധ സ്വരത്തിലാണ്. സമൂഹത്തിലെ തിന്മകള്ക്കെതിരെയുള്ള കടുത്ത പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ദൈവമേ ഇതൊന്നും കാണാതിരിക്കാന്‍ തന്റെ രണ്ടു കണ്ണുകളും പൊട്ടിച്ചു കളയേണമേ എന്നദ്ദേഹം ഉള്ളുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. വി.കെ.എന്‍ ഇന്നും ജീവിച്ചിരുന്നെങ്കില്‍ ഇതിലും രൂക്ഷമായി പ്രതിഷേധിക്കുമായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരെഴുത്തുകാരനെ പ്രകോപിതനാക്കുന്ന നിരവധിയായ സംഭവങ്ങള്‍ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിനു വെറുതെയിരിക്കാനാകില്ല.
സാഹിത്യത്തെ സാമൂഹ്യ വിമര്‍ശനത്തിനുപയോഗിച്ച മഹാനായ എഴുത്തുകാരനാണ് വടക്കേകൂട്ടാല നാരായണന്‍നായര്‍. ചിരിയിലെ ചിന്ത എന്താണെന്ന് അദ്ദേഹം കാട്ടിത്തന്നു. വി.കെ.എന്‍ ഇല്ലാത്ത മലയാള സാഹിത്യലോകത്ത് പ്രതിഷേധത്തിന്റെ സ്വരമില്ല. പരിഹാസത്തിന്റെ സ്വരമില്ല. ഇതൊന്നും കാണാതിരിക്കാന്‍ തന്റെ രണ്ടു കണ്ണുകളും പൊട്ടിച്ചു കളയേണമേ എന്നാഗ്രഹിച്ച വി.കെ.എന്‍ ഇതെല്ലാം കാണാന്‍ തനിക്ക് കൂടുതല്‍ കണ്ണുകള്‍ തരേണമെ എന്നും അപേക്ഷിച്ചു. രണ്ടു കണ്ണുകള്‍കൊണ്ടുമാത്രം കണ്ടുതീരാന്‍ കഴിയുന്നില്ലെന്നായിരുന്നു പരിഭവം. അതും തെറ്റുകള്‍ക്കും തിന്മകള്ക്കും നേരെയുള്ള പ്രതിഷേധമായിരുന്നു. തിന്മകള്ക്കു നേരെ കണ്ണുകള്‍ തുറന്നു വയ്ക്കുകയും അതിനോടു പരിഹാസത്തോടെ പൊട്ടിച്ചിരിക്കുകയും ചെയ്തു. ഒരാള്‍ നമ്മുടെ നേരെ നോക്കി കുറേനേരം പരിഹാസച്ചിരി ചിരിച്ചാല്‍ എന്തു തോന്നും?. ലജ്ജിച്ചു തല താഴ്ത്തില്ലെ?. മനുഷ്യനിലെ കപടതകള്‍ക്കു നേരെ നോക്കി വി.കെ.എന്‍ എന്ന എഴുത്തുകാരന് പൊട്ടിച്ചിരിച്ചപ്പോള്‍ അവരെല്ലാം ലജ്ജിച്ചു തലതാഴ്ത്തി നിന്നു. വി.കെ.എന്‍ എന്ന അതികായന്നു മുന്നില്‍ മാത്രമാണ് അവരെല്ലാം അങ്ങനെ നിന്നിട്ടുള്ളത്. ഇന്ന് വി.കെഎന്നിന്റെ ഓര്‍മ്മദിനമാണ്. 2004 ജനുവരി 25നാണ് അദ്ദേഹം അന്തരിച്ചത്.
വികെഎന്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് എഴുത്തിലൂടെയും വാക്കുകളിലൂടെയും പ്രതികരിക്കാന്‍ എത്രയോ സംഭവങ്ങള്‍ നിരന്തരമായി സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. സഞ്ജയനെയും കുഞ്ചനെയും വെല്ലുന്ന ജീനിയസ് എന്നാണ് വികെഎന്നിനെ കുറിച്ച് ഓ.വി.വിജയന് അഭിപ്രായപ്പെട്ടത്. സഞ്ജയനും കുഞ്ചനും സാമൂഹ്യവിമര്‍ശനമാണ് നടത്തിയത്. കുഞ്ചന്‍ തന്റെ തുള്ളല്‍ കലാരൂപത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ തുറന്നു വിമര്‍ശിച്ചപ്പോള്‍ സഞ്ജയന് ഹാസസാഹിത്യത്തെ വിമര്‍ശനത്തിനുള്ള ഉപാധിയാക്കി. വി.കെ.എന്നും ചെയ്തത് അതു തന്നെയാണ്. എന്നാല്‍ വെറും ഹാസസാഹിത്യത്തിലുപരി വി.കെ.എന്‍ കൃതികള്‍ ചിരിയിലെ ചിന്തയെ വളര്‍ത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കാനും അതിലെ ചിരി മനസ്സിലാക്കാനും വായിക്കുന്നവര്‍ക്കും അല്പം ബുദ്ധിവൈഭവം വേണ്ടിയിരുന്നു. അതിനാല്‍ തന്നെ വി.കെ.എന്‍ കാലത്തുണ്ടായിരുന്ന മറ്റു സാഹിത്യകാരുടെ കൃതികള്‍ പരക്കെ വായിക്കപ്പെട്ടതുപോലെ അദ്ദേഹത്തിന്റെ കൃതികളിലേക്ക് വായനക്കാരുടെ തള്ളിക്കയറ്റം അനുഭവപ്പെട്ടില്ല. വി.കെ.എന്‍ മരിച്ച ശേഷവും അതാണു സ്ഥിതി. വൈക്കം മുഹമ്മദ് ബഷീറിന്റെയും തകഴിയുടെയുമൊക്കെ കൃതികള്‍ പലതവണ അവരുടെ കാലശേഷവും പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ വി.കെ.എന്നിന് മരണാനന്തരം അത്രയ്ക്കു വായനക്കാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ എഴുത്തിലെ പോരായ്മയായല്ല അതു വിലയിരുത്തപ്പെടുന്നത്. വി.കെ.എന്‍ കൃതികള്‍ ആസ്വദിക്കാന്‍ തക്ക ബുദ്ധിവൈഭവമോ വായനാ വൈഭവമോ നേടിയെടുക്കാന്‍ വായനക്കാര്ക്കായില്ല എന്നതാണ് കാരണം. ബുദ്ധികൊണ്ട് മാത്രം ആസ്വദിക്കാവുന്ന നര്‍മ്മമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിലെ പ്രത്യേകത.
വി.കെ.എന്‍ തന്റെ രചനകളിലൂടെ മലയാള ഭാഷയ്ക്കു പുതിയ ശബ്ദകോശം തന്നെ സമ്മാനിക്കുകയായിരുന്നു. അന്നുവരെ പരിചയിച്ചിട്ടില്ലാത്ത നിരവധി പദങ്ങളും വാചകങ്ങളും നോവലിലൂടെയും കഥകളിലൂടെയും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു. അതെല്ലാം വായിച്ച് ഉള്ളറിഞ്ഞു ചിരിച്ച വായനക്കാരന് ആ വാക്കുകളെ തങ്ങളുടെ ഭാഷയ്ക്കൊപ്പം ചേര്‍ത്തു വച്ചു. വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ആ വാക്കുകളെ അവര്‍ ഉപയോഗിക്കുകയും ചെയ്തു. അങ്ങനെയങ്ങനെ വി.കെ.എന്‍ അവതരിപ്പിച്ച വാക്കുകള്‍ ഭാഷയുടെ ഭാഗമാകുകയും ചെയ്തു. പയ്യന്‍സ്, സര് ചാത്തു, ചാത്തന്‍സ്, എന്നിങ്ങനെ വി.കെ.എന്‍ സമ്മാനിച്ച പദാവലികള്‍ നീളുന്നു.
അധികാര രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതകളെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു വി.കെ.എന്‍ രചനകളധികവും. ആരുടെയും പക്ഷം ചേര്‍ന്ന് മറ്റുള്ളവരെ വിമര്‍ശിക്കാനോ, ആരെയെങ്കിലും പുകഴ്ത്താനോ അദ്ദേഹത്തിന്റെ തൂലിക തയ്യാറായില്ല. ദേവസ്വം ബോര്‍ഡ് ജീവനക്കാരനായിരുന്ന വി.കെ.എന്‍ ദേവസ്വംബോര്‍ഡിനെ കളിയാക്കി ലേഖനമെഴുതിയെന്നതിന്റെ പേരില്‍ കോയമ്പത്തൂരേക്ക് സ്ഥലം മാറ്റപ്പെട്ടു. പിന്നീടദ്ദേഹം പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയുകയും ദില്ലിയിലെത്തപ്പെടുകയും ചെയ്തു. അക്കാലത്തെ അനുഭവങ്ങളിലൂടെ രൂപപ്പെട്ടതാണ് അദ്ദേഹത്തിലെ എഴുത്തിലെ സൗന്ദര്യവല്‍ക്കരണം.
മലയാള സാഹിത്യലോകത്ത് വി.കെ.എന്നിന് സ്ഥാനം നേടിക്കൊടുത്തത് ‘വിവാഹപ്പിറ്റേന്ന്’ എന്ന കഥയാണ്. പയ്യന് കഥകള്‍, സിന്‍ഡിക്കേറ്റ്, ആരോഹണം തുടങ്ങിയ പ്രമുഖമായ കൃതികള്‍ ദല്‍ഹി ജീവിതകാലത്തെ രചനകളാണ്. മഹാനഗരജീവിതത്തിലെ പൊയ്മുഖങ്ങളും, രാഷ്ട്രീയഅധികാര മാധ്യമമേഖലകളിലെ കപടതകളുമെല്ലാം ഈ രചനകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നു. കാലദേശങ്ങള്‍ വി.കെ.എന്നിലെ സാഹിത്യലോകത്തെ ബാധിക്കുന്നേയില്ല. നാണ്വാരും, ചാത്തന്‍സുമെല്ലാം സൂര്യനുകീഴിലും അതിനപ്പുറവുമുള്ള എന്തിനെക്കുറിച്ചും സംസാരിക്കാന്‍ സിദ്ധിയുള്ളവരാണ്. നിലമുഴുന്ന കര്ഷകന് കാളിദാസന്റെ മേഘസന്ദേശത്തെക്കുറിച്ചും ലാന്‍സ്കിയുടെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ഓലന്‍ ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്നത് വി.കെ.എന്‍ കഥകളില്‍ മാത്രമാണ്. ഒരിക്കലും ഒരാളിന്റെ മുന്നിലും വികെ.എന്നിന്റെ കഥാപാത്രങ്ങള്‍ തോല്ക്കുന്നില്ല. വാദിച്ചു ജയിച്ചുകൊണ്ടേയിരിക്കുന്നു. വി.കെഎന്നിനെ പോലെതന്നെ.
അധികാരം എന്ന നോവല്‍ മലയാള സാഹിത്യം വളരെയധികം ചര്‍ച്ച ചെയ്ത കൃതിയാണ്. ദല്‍ഹിയിലെ അധികാര രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതയായിരുന്നു വിഷയം. സര്‍വ്വകലാശാലാ തലത്തില്‍ പാഠപുസ്തകമായിരുന്ന ഈ കൃതി ചില സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെയും സമരത്തെയും തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നു. എഴുത്തിന്റെ കരുത്തു വെളിപ്പെടുത്തുന്നതായിരുന്നു അധികാരം എന്ന കൃതിയും അതിനെതിരായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളും. അപ്പോഴും ‘പയ്യന്‍സ്’ ചിരിച്ചുകൊണ്ടിരുന്നു. രണ്ടുകണ്ണുകളും തുറന്നുവച്ചുകൊണ്ട്, അധികാര മേല്‍ക്കോയ്മകള്‍ക്കു നേരെ വലിയ പരിഹാസപ്പൊട്ടിച്ചിരി.
അദ്ദേഹവും ആരുടെമുന്നിലും തലകുനിക്കുകയോ തോല്‍ക്കുകയോ ചെയ്തിരുന്നില്ല. ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിന്റെ വീടുതേടിയെത്തിയിരുന്ന അഭിമുഖകാരായ പത്രപ്രവര്‍ത്തകരെ (അദ്ദേഹത്തിന്റെ ഭാഷയില്‍ അഭിമുഖത്തിന്റെ അസുഖമുള്ളവര്‍) വിരട്ടിയോടിക്കുന്നതും വി.കെ.എന്നിന്റെ സ്വഭാവമായിരുന്നു.
അഭിമുഖസംഭാഷണത്തിനുവരുന്നവരുടെ സ്ഥിരം ചോദ്യങ്ങള്‍ അദ്ദേഹത്തെ മടുപ്പിച്ചു. ആദ്യകഥ?, എങ്ങനെ എഴുത്തിലേക്കു വന്നു?….തുടങ്ങി ക്ലീഷേയാകുന്ന ശൈലി സഹിക്കാവുന്നതിലപ്പുറമായിരുന്നു. അഭിമുഖകാരനോട് തന്റെ ഏതൊക്കെ നോവലുകള്‍, കഥകള്‍ വായിച്ചിട്ടുണ്ട് എന്ന മറുചോദ്യം വി.കെ.എന്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അത്തരക്കാര്‍ തിരുവില്വാമലയ്ക്കു പോകാതെയായി.
നോവലിലും കഥയിലും പ്രേമം കൈകാര്യം ചെയ്യാത്ത എഴുത്തുകാരനാണ് വി.കെ.എന്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ജീവിതത്തെ വിമര്‍ശനാത്മകമായി വിലയിരുത്താനും നോക്കിക്കാണാനുമായിരുന്നു അദ്ദേഹത്തിനിഷ്ടം. അതുകൊണ്ടദ്ദേഹം നായികമാര്ക്കൊക്കെ മദ്ധ്യകാല മണിപ്രവാള നായികമാരുടെ മുഖച്ഛായ നല്‍കിയെന്നാണ് പറയാറ്. ഗ്രാമീണരുടെ ദുരിതങ്ങള്‍ കേട്ട ‘പയ്യന്‍സ്’ കണ്ണീര് വരാതിരിക്കാനായി ചിരിക്കുന്നു. ചിരി കണ്ണീരിനു മറ സൃഷ്ടിക്കുന്നു. ഹാസ്യത്തിലൂടെ ജീവിത വിശദീകരണവും വ്യാഖ്യാനവും നല്‍കുകയായിരുന്നു വി.കെ.എന്‍.
വി.കെ.എന്നിനെ ഓര്‍ക്കാതെ ഒരു ജനുവരി 25ലൂടെ കടന്നു പോകാനാകില്ല. ഓര്‍മ്മയിലേക്ക് കുറേ വി.കെ.എന്‍ പ്രയോഗങ്ങളാണ് കടന്നു വരുന്നത്. അതെല്ലാം വലിയ ചിരികള്‍ സമ്മാനിച്ചവയാണ്. ‘ചിന്തിച്ചു ചിരിച്ച ചിരികള്‍’.
മഹാകവി പി.കുഞ്ഞിരാമന് നായര്‍ എഴുതി: “വി.കെ.എന്‍. മലഞ്ചരുവിലെ ചന്ദനമരം. പുഞ്ചിരിപ്പൂവറുതിയറിയാത്ത, ജീവിതം പതയുന്ന സാഹിത്യലഹരിയായി മാറിയ, മാറ്റിയ വി.കെ.എന്‍…..ഹാസ്യസാഹിത്യം കൂട്ടിയ മോഹിനിയാട്ടത്തിലെ രസികനായ ആ നട്ടുവന് മുഖത്ത് ഒരു പനിനീര്‍പ്പൂ നോട്ടമെറിഞ്ഞു.”
“ജനറല്‍ ചാത്തന്‍സ്, ഓണസ്പെഷ്യലുകള്‍ക്ക് കഥകള്‍ അയച്ചോ?”
“മിക്കതിനും അയച്ചു. കവി ചാത്തന്‍സോ?”
( കവിയുടെ ആത്മകഥയില്‍: കവിയുടെ കാല്പാടുകള്)
>> ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: