പാലക്കാട്: മലബാര്‍ സിമന്റ്സ് മുന്‍കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും രണ്ടുമക്കളുടെയും ദാരുണകൊലപാത കം നടന്നിട്ട് ഇന്ന് രണ്ടുവര്‍ഷം തികയുന്നു. കഞ്ചിക്കോട് കുരുടിക്കാടിനടുത്തുള്ള വാടകവീട്ടിലാണ് ശശീന്ദ്രനെയും രണ്ടുമക്കളെയും 2011 ജനുവരി 24ന് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസിലെ വിവിധ വിഭാഗങ്ങള്‍ മാറിമാറി അന്വേഷിച്ചിട്ടും സിബിഐ എത്തിയിട്ടും പ്രതികളാരെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ മലബാര്സിമന്സില് വിവിധ കരാര്‍ ഇടപാടുകളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുള്ളതായി ആരോപണം ഉയര്‍ന്നപ്പോഴാണ് കമ്പനിസെക്രട്ടറിയായിരുന്നു ശശീന്ദ്രനെയും പിഞ്ചുകുട്ടികളെയും ദൂരൂഹസാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കമ്പനിയിലെ അഴിമതിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ നല്‍കിയതിന്റെ പേരില്‍ ഇദ്ദേഹത്തെ പീഡിപ്പിക്കുകയും സമ്മര്‍ദ്ദം ചെലുത്തി രാജിക്കത്ത് വാങ്ങുകയുമായിരുന്നു.
അന്നത്തെ എം.ഡി.സുന്ദരമൂര്‍ത്തി, പേഴ്സണല്‍ അസിസ്റ്റന്റ് സൂര്യനാരായണന് എന്നിവര്‍ക്കെതിരയാണ് ആരോപണത്തിന്റെ കുന്തമുന ഉയര്‍ന്നത്. വിവാദവ്യവസായി വി.എം.രാധാകൃഷ്ണനെ ഇരുവരും വഴിവിട്ടു സഹായിച്ചുവെന്നായിരുന്നു തെളിവുകള്‍ നിരത്തി ശശീന്ദ്രന് മൊഴിനല്‍കിയത്. എന്നാല്‍ ആരോപണം മുന്‍ എംഡിമാരടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നീണ്ടതോടെപ്രശ്നം ഊരാക്കുരുക്കായി. തുടക്കത്തില്‍ കേരളാ പോലീസ് അന്വേഷിച്ചെങ്കിലും തൃപ്തികരമായിരുന്നില്ല. ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷണമേറ്റെടുത്തു.മലബാര്സിമന്സിലെ അഴിമതിക്കെതിരെ ശക്തമായ പോരാട്ടവുമായി രംഗത്തിറങ്ങിയ സിഐടിയു ഇടതുഭരണകാലത്ത് ഇക്കാര്യത്തില്‍ മൗനം പാലിച്ചത് ഏറെചര്ച്ചാ വിഷയമായിരുന്നു.
സിപിഎമ്മിലെ ഔദ്യോഗികവിഭാഗവുമായി അടുപ്പം സൂക്ഷിച്ചിരുന്ന വ്യവസായിയിയാണ് ഇതിനുപിന്നിലെന്നും ആരോപണമുയര്‍ന്നിരുന്നു. സിഐടിയു സമരം ഉദ്ഘാടനം ചെയ്യാനെത്തിയ സ്ഥലം എംഎല്‍എയും അന്നത്തെ മുഖ്യമന്ത്രിയുമായ അച്യുതാനന്ദന് ചെറുവിരലനക്കാന്‍ പോലും ഇതിനാല്‍ കഴിഞ്ഞില്ല.
ശശീന്ദ്രന് വധം കേരളരാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവായെന്നു പറയാം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെട്ട ആക്ഷന്‍കൗണ്‍സില്‍ രൂപീകരിക്കുകയും ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനിടെ ശശീന്ദ്രന്റെ അച്ഛന് കെ.വേലായുധന് മാസ്റ്റര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിയും നല്കി. തുടക്കത്തില്‍ സിബിഐ അന്വേഷണത്തെ പിന്തുണച്ചിരുന്ന സര്‍ക്കാര്‍ പെട്ടെന്നാണ് മലക്കം മറിഞ്ഞത്. മലബാര്‍ സിമന്‍സിലെ അഴിമതി സംബന്ധിച്ചുള്ള വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും സിബിഐ അന്വേഷിക്കേണ്ടെന്നുമാണ് പുതിയ നിലപാട്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി ആവശ്യപ്പെടുകയും അവര്‍ അനുകൂലമായി സത്യവാങ്മൂലം നല്‍കുകയും ചെയ്തു. എന്നാല്‍ ശശീന്ദ്രന്റെ വധവും മലബാര്‍ സിമന്‍സിലെ അഴിമതിയും പരസ്പരപൂരകമാണെന്നാണ് പൊതുജനാഭിപ്രായം. സര്‍ക്കാരിന്റെ ചുവടുമാറ്റമാണ് ഇപ്പോള്‍ ശശീന്ദ്രന്റെ പി താവിനെയും ആക്ഷന്‍ കൗണ്‍സിലിനെയും അമ്പരപ്പിച്ചത്. ഈ സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം ജനകീയ ആക്ഷന്‍ കൗണ്‍സില്‍, ജനറല്‍ കണ്‍വീനറെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്തതായി പ്രഖ്യാപിക്കുകയും കമ്മിറ്റി രണ്ടായി പിളരുകയും ചെയ്തു.
ഇരുകൂട്ടരും ഇപ്പോള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണെന്നതാണ് ഏറ്റവും വിചിത്രം. ശശീന്ദ്രന്റെ അച്ഛനും സഹോദരങ്ങളും പങ്കെടുത്ത പരിപാടിയില്‍ വി.എം. സുധീരന് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നാലു പ്രധാന വകുപ്പുകള്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ കൊലപാതകം നടന്ന രണ്ടുവര്‍ഷം പിന്നിടുമ്പോഴും പ്രതികളെപ്പറ്റി ഒരുതുമ്പുപോലും ഉണ്ടാക്കാന്‍ കഴിയാത്തത് പ്രതികളുടെ രാഷ്ട്രീയ സ്വാധീനത്തെയാണ് തെളിയിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: