കെ. വി. വിജയന്
കറുകച്ചാല്‍: മക്കളെ പഠിപ്പിച്ച് വളര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ അവരുടെ ലോകം. കല്യാണം കൂടി കഴിഞ്ഞാല്‍ മക്കളുടെ മട്ടുംഭാവവും മാറും. മാതാപിതാക്കള്‍ ശല്യമായി തോന്നും. ഉള്ള സ്വത്തുക്കള്‍ എങ്ങനെയെങ്കിലും മാതാപിതാക്കളില്‍ നിന്ന് കൈക്കലാക്കാനുള്ള തത്രപ്പാടിലാണ് മക്കളും മരുമക്കളും. ചിലമാതാപിതാക്കള്‍ വഴക്കൊഴിവാക്കാന്‍ എല്ലാം മക്കള്‍ക്ക് എഴുതിക്കൊടുക്കും. ചിലര്‍ കൊടുക്കില്ല. കൊടുത്താലും കൊടുത്തില്ലെങ്കിലും ഒടുവില്‍ മാതാപിതാക്കള്‍ മര്‍ദ്ദനവും ശകാരവുംഅനുഭവിക്കേണ്ടതായി വരും. ഇത്തരം കേസുകള്‍ കൂടിവരികയാണ്.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ച അച്ഛന് കിട്ടിയ തുകകൊണ്ട് രണ്ടുപെണ്‍മക്കള്‍ക്കായി സ്ഥലം വാങ്ങി നല്കി. മക്കള്‍ അമേരിക്കയിലാണു ജോലി. അമ്മ ഇതിനിടയില്‍ മരിച്ചു. അവരുടെ സ്വത്തും പെണ്മക്കള്ക്കായി കൊടുത്തു. 85 കാരനായ അച്ഛന് അന്വേഷണത്തിന് ആരും ഇല്ലാതെ പെരുവഴിയിലുമായി. കിട്ടിയ സ്വത്തുക്കള്‍ മക്കളും മരുമക്കളും ചേര്‍ന്ന് വിറ്റു പെറുക്കികൊണ്ടുപോയി. ഇപ്പോള്‍ അച്ഛന് വാടകവീട്ടിലാണ്. ആരും അന്വേഷിക്കാനില്ലാതെ കഴിയുന്നത്. കൈവിട്ടുപോയ കാര്യങ്ങള്‍ ഓര്‍ത്ത് ദുഖിക്കുകയാണ് ഈ അച്ഛന്.
മൂന്നുപെണ്മക്കളുള്ള വേറൊരു അച്ഛന് മൂത്തമകള്‍ക്ക് ഇഷ്ടദാനമായി കുടുംബവീട് നല്കി. അച്ഛനെ സംരക്ഷിക്കാമെന്ന വ്യവസ്ഥയിലാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മരുമകന് വസ്തുവും വീടും കച്ചവടം ചെയ്യാന്‍ ആളെകൊണ്ടുവന്നു. കുടുംബവീടാണ് വില്ക്കാന് പാടില്ലെന്നു അച്ഛന് ശഠിച്ചു. ഇതുകൊണ്ടൊന്നും മരുമകന് അടങ്ങിയിരുന്നില്ല. വസ്തുവിന്റെ പകുതി ഭാഗം മകളില്‍ നിന്ന് മരുമകന് ആരുമറിയാതെ എഴുതിവാങ്ങി. സംഭവം അറിഞ്ഞ പിതാവ് അന്നത്തെ സ്ഥലത്തിന്റെ വില കണക്കാക്കി മകള്‍ക്ക് പണം നല്കി. മകളില്‍ നിന്ന് ഇനി ഒരു അവകാശവുമില്ലെന്ന് സമ്മതപത്രം എഴുതി വാങ്ങി. അച്ഛന്റെ കൈവശത്തു നിന്നും പണം കൈക്കലാക്കി കുറേനാള്‍ കഴിഞ്ഞ് വീടുവിട്ടുതരണമെന്നും അച്ഛന് ഇറങ്ങിതരണമെന്നും കാണിച്ച് കോടതിയില്‍ നിന്നു നോട്ടീസ്. കേസാകുന്നതിന് മുമ്പ് ഇടയ്ക്ക് സ്നേഹം നടിച്ച് മകളും മരുമകനും കുടുംബവീട്ടില്‍ വന്നിരുന്നു. മകള്‍ എഴുതി അച്ഛനുകൊടുത്ത സമ്മതപത്രം വീട്ടില്‍ നിന്നും കൈക്കലാക്കിയതിനുശേഷമാണ് ഇവര്‍ അച്ഛനെതിരെ കേസു കൊടുത്തത്. മോഷ്ടിക്കപ്പെട്ട സമ്മതപത്രത്തിന്റെ തഹസീല്‍ദാര്‍ അറ്റസ്റ്റ് ചെയ്ത കോപ്പിയും ബാങ്കില്‍ നിന്നും പണം കൈപ്പറ്റിയ തെളിവും വീട്ടുകരം അടച്ചതിന്റെ തെളിവുകളും കൈവശം ഉണ്ടായിരുന്നതു കൊണ്ട് അച്ഛന് കേസില്‍ നിന്നും രക്ഷപ്പെട്ടു. ഇപ്പോള്‍ മകളും മരുമകനും റിവിഷന്‍ പെറ്റീഷന് കൊടുത്തിരിക്കുകയാണ്.
മറ്റൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കള്‍. ഇതില്‍ അച്ഛന് മരിച്ചു. അമ്മയെ മകന് അടിച്ചുപുറത്താക്കി. ഇതോടെ താമസിക്കാനിടമില്ലാതായി. സ്വത്തുക്കള്‍ മകന് എഴുതിക്കൊടുക്കണമെന്നാണ് ആവശ്യം. ഇതിന്റെ പേരിലുള്ള കൊടിയ മര്‍ദ്ദനത്തിനൊടുവില്‍ അമ്മയെ മകനും, മരുമകളും പുറത്താക്കിയതായി പോലീസില്‍ പരാതി. കേസ് കോടതിയിലെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മകനെതിരെയുള്ള ആദ്യ നടപടിയായി സസ്പെഷനെത്തിയെങ്കിലും ഈ അമ്മ സ്വന്തം വീട്ടില്‍ താമസിക്കാനിടയാകാതെ പടിക്കുപുറത്തുകഴിയുന്നു.
ചന്തയില്‍ ചെറിയ തോതില്‍ വ്യാപാരം നടത്തി മക്കളെ വളര്‍ത്തിയ ഒരച്ഛനെ മക്കള്‍ക്കുവേണ്ട. ആരും അന്വേഷിക്കാനില്ലാതെ പുറത്തായി. നേരത്തെ സ്വത്തുക്കള്‍ മക്കള്‍ക്കു കൊടുത്തതുകൊണ്ട് പുറത്തായ ഈ അച്ഛന് ഭിഷ യാചിച്ചു കഴിയവെയാണ് പിന്നീട് മരണമടഞ്ഞത്. വാര്‍ദ്ധക്യകാലത്തു പരിരക്ഷ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയ അന്തരാവകാശികള്‍ക്ക് സ്വത്തു നല്‍കിയില്ലെന്നതിന്റെ പേരില്‍ മാത്രം മാതാപിതാക്കളുടെ വില്പത്രത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യാനാവില്ലെന്നു സുപ്രീം കോടതി പറഞ്ഞിരുന്നു. നന്ദികേടു കാട്ടുന്ന മക്കള്‍ക്ക് സ്വത്തു നല്കാതിരിക്കുന്നതില് അസ്വാഭാവികതയില്ലെന്നാണ് കോടതി പറയുന്നത്. മദ്ധ്യപ്രദേശ് സ്വദേശിയായ ഹരിശങ്കറിന്റെ വില്പത്രം സംബന്ധിച്ച കേസിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണ്ണയവിധി. ഇത്തരം വിധികള്‍ വരുന്നുണ്ടെങ്കിലും മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: