കോട്ടയം: എത്ര വലിയ നേതാക്കള്‍ വന്നാലും കേഡര്‍ പാര്‍ട്ടികള്‍ക്കും മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ക്കും നിന്നു കൊണ്ടു പ്രസംഗം കേള്‍ക്കാന്‍ ഇന്ന് ആളെ കിട്ടാനില്ലെന്ന് സ്പീക്കര്‍ ജി കാര്ത്തികേയന്. മൈതാനങ്ങളില്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാത്ത രാഷ്ട്രീയ യോഗങ്ങള്‍ ഇന്ന് സംസ്ഥാനത്ത് വിരളമായിരിക്കുന്നു. സുകുമാര്‍ അഴീക്കോട് ട്രസ്റ്റിണ്റ്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണ ചടങ്ങില്‍ അഴീക്കോടിണ്റ്റെ ആത്മകഥ എന്ന ഗ്രന്ഥത്തിണ്റ്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ആള്‍ക്കൂട്ടങ്ങള്‍ മതപ്രഭാഷണങ്ങള്‍ക്കു മാത്രമാണ്. അതു വരുന്നതോ, കൊണ്ടുവരുന്നതോ ആകാമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. സുകുമാര്‍ അഴീക്കോടിണ്റ്റെ പ്രസംഗത്തിന് ആളെക്കൂട്ടാന്‍ പശ്ചാത്തല സംഗീതത്തിണ്റ്റെ അകമ്പടി വേണ്ടായിരുന്നു. സുകുമാര്‍ അഴീക്കോട് എതിര്‍ത്തിരുന്നത് നശിക്കണമെന്ന ലക്ഷ്യത്തോടയല്ല, മറിച്ച് നന്നാക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. വിവാദത്തേക്കാള്‍ സംവാദത്തിലാണ് അഴീക്കോട് വിശ്വസിച്ചിരുന്നത്. നിഷ്കാമ കര്‍മത്തിലൂടെ സേവനം ചെയ്ത സന്ന്യാസിയായിരുന്നു സുകുമാര്‍ അഴീക്കോടെന്നും ജി കാര്ത്തികേയന് അനുസ്മരിച്ചു. അഴീക്കോട് ട്രസ്റ്റ് ചെയര്മാന് ജസ്റ്റിസ് കെ ടി തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്പീക്കറില്‍ നിന്ന് വി എന്‍ വാസവന് എം എല്‍ എ പുസ്തകം ഏറ്റുവാങ്ങി. വി സുമേധന്, പോള്‍ മണലില്‍, ഡോ. സി ജെ റോയി, പ്രഫ. തോമസ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: